Saturday, December 12, 2015

ഒരു സമരത്തിന്റെ സ്മരണ



ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപമുള്ള      ചിങ്ങോലി താലൂക് ആഫീസ് കാർത്തികപ്പള്ളിയിലേക്ക് മാറ്റുവാൻ സർക്കാർ ശ്രമിക്കുന്നു എന്നൊരു വാർത്ത അറിയുവാനിടയപ്പോൾ ഏതാണ്ട് 45 വര്ഷങ്ങള്ക്ക് മുൻപ് നടന്ന ഒരു സംഭവം എന്റെ സ്മരണയിൽ എത്തുകയാണ്.



സംഭവം ആലപ്പുഴജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ ചേപ്പാടിലാണ്  നടന്നത്.  അന്ന് ഞാൻ   ചേപ്പാട് CKHSS - ലെ വിദ്യാർത്ഥിയായിരുന്നു.  ചേപ്പാട് CKHSS -നു   നേരെ എതിരിലായിരുന്നു   സബ് രജിസ്റ്റാർ ഓഫീസ് നിലനിന്നിരുന്നത്.    പ്രസ്തുത സബ് രജിസ്റ്റാർ ഓഫീസ് നങ്ങ്യാർകുളങ്ങരയ്ക്ക് മാറ്റുവാൻ സര്ക്കാരിന്റെ   തീരുമാനം ഉണ്ടായി.  ഈ തീരുമാനത്തിന് നാട്ടുകാരുടെ കടുംഎതിർപ്പ് ഉണ്ടായി. നാട്ടുകാരുടെ എതിര്പ്പിനെ വകവെയ്ക്കാതെ സബ് രജിസ്റ്റാർ ഓഫീസ്  ഫയലുകൾ മറ്റും ഓഫീസ് ഉപകരണങ്ങൾ നങ്ങ്യാർകുളങ്ങരയ്ക്ക് കൊണ്ട് പോകുവാൻ സർക്കാർ പല ശ്രമങ്ങൾ നടത്തി. നാട്ടുകാരുടെ  ശക്തമായ എതിർപ്പ് മൂലം സര്ക്കാരിന്റെ ശ്രമം  പരാജയപ്പെട്ടുകയാണ് ഉണ്ടായത്.     

  ഒരു പുലർച്ചയിൽ അതായത് ജനങ്ങൾ ഉണരുന്നതിനു മുൻപ്    രജിസ്റ്റാർ ഓഫീസിലെ റിക്കാർഡുകൾ എല്ലാം ഒരു ലോറിയിലേക്ക്  മാറ്റുകയും  ഇത് മനസിലാക്കിയ  നാട്ടുകാരിൽ ഒരുവൻ   ചേപ്പാട്ട് പള്ളിയിലെ കപ്യാരെ ഉണര്ത്തി പള്ളിയിലെ കൂട്ടമണി അടിപ്പിക്കുകയും ചെയ്തു. അപായ സൂചനയായ കൂട്ടമണിയുടെ  ശബ്ദം കേട്ട് ഓടിയെത്തിയ പൊതു ജനങ്ങൾ പ്രസ്തുത ലോറി തടയുകയും തുടർന്ന് എതിര്പ്പിന്റെ ശബ്ദം മുഴങ്ങുകയും ഒരു സമരമായി മാറുകയും ചെയ്തു. രാവിലെ 10 മണിയോടെ സമരത്തെ തകര്ക്കുവാൻ വലിയ പോലീസ് പടയുമെത്തി.  കായംകുളം ഹരിപ്പാട്‌ പോലീസ് സ്റ്റേഷനുകളിൽ  നിന്നും പോലീസ് വാൻ എത്തി. ലോറി തടഞ്ഞ പൊതു ജനങ്ങളെ വാനിൽ കയറ്റി കായംകുളത്തെക്കും ഹരിപ്പാട്ടെക്കും മാറ്റിക്കൊണ്ടിരുന്നു. അങ്ങിനെ പൊതുജനങ്ങളുടെ സംഖ്യ കുറച്ചപ്പോൾ CKHS-ലെ വിദ്യാർത്ഥികൾ സമരം കയ്യിലെടുത്തു. വിദ്യാർത്ഥികളുടെ  സമരം തീവ്രമായപ്പോൾ ആരോ ഒരു ചതിയൻ പോലീസിനു നേരെ കല്ല്‌ എറിയുകയും തുടർന്ന് പോലീസ് ലാത്തിചാര്ജ് നടത്തി. വിദ്യാർത്ഥികൾ അടികൊണ്ടും ഭയന്നും  പലഭാഗത്തേക്ക് ഓടി. പോലീസ് സ്കൂളിനുള്ളിൽ കയറി. സ്കൂളിനുള്ളിൽ ഇരുന്ന നിരപരാധികളായ പല വിദ്യാർത്ഥികളും അടി വാങ്ങി. ഈ തക്കത്തിൽ തന്ത്രപൂർവ്വം റിക്കാർഡുകൾ നിറച്ച ലോറിയുമായി അധികാരികൾ നങ്ങ്യാർകുളങ്ങരയ്ക്ക് പോവുകയും ചെയ്തു.

ആന ചങ്ങാതി


ഫേസ്ബുക്കിൽ "ആന ചങ്ങാതി" എന്നൊരു ഗ്രൂപ്പ് ഉണ്ട്. ഞാൻ അതിലെ ഒരു അംഗവുമാണ്. പ്രസ്തുത ഗ്രൂപ്പിലെ പല പോസ്റ്റുകളും വായിക്കുമ്പോൾ എന്റെ ചിറ്റപ്പൻ,( "നാട്ടുകാരുടെ ചിറ്റ" ) ശ്രീ. എൻ. ശങ്കരനാരായണൻ നായർ അതായത് എന്റെ പിതൃ സഹോദരനാണ് മനസ്സിൽ എത്തുക.

                                                ശ്രീ. എൻ. ശങ്കരനാരായണൻ നായർ

ചിറ്റപ്പൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥനായിരുന്നു. ചങ്ങനാശേരിയ്ക്ക് സമീപം വാകത്താനം, മണിണ്ഠപുരം ക്ഷേത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജോലിക്ക് ചേർന്നത്‌. ക്ഷേത്രത്തിലെ വാച്ചർ ജോലിയിലാണ് ആദ്യമായി പ്രവേശിച്ചത്. കടുത്ത അദ്ധ്വാനശീലം സ്വഭാവമാക്കി ശീലിച്ചിരുന്ന ചിറ്റപ്പൻ മണിണ്ഠപുരം ക്ഷേത്രപരിസരം വളരെ വൃത്തിയാക്കുകയും ക്ഷേത്ര പരിസരങ്ങളിൽ ക്ഷേത്രാവശ്യങ്ങൾക്കുള്ള പൂക്കൾ ലഭിക്കും വിധം ചെത്തി, ചെമ്പരത്തി തുടങ്ങിയ ചെടികൾ വെച്ചു പിടിപ്പിക്കുകയും ചെയ്ത്‌ ഒരു "മാതൃകാ വാച്ചർ" എന്ന പേര് സമ്പാദിച്ചു. പിന്നീട് ദേവസ്വം ഗാര്ഡ് എന്ന പോസ്റ്റിൽ വടക്കൻ പറവൂർ ക്ഷേത്രത്തിൽ സേവനം അനുഷ്ടിച്ചു. തുടർന്ന് അമ്പലപ്പുഴ, ഹരിപ്പാട്‌, തിരുവല്ല, ശബരിമല ക്ഷേത്രങ്ങളിലും സേവനം അനുഷ്ടിച്ചിരുന്നു. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ സേവനം അനുഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം പെൻഷ്യൻ (സുമാർ 22 വർഷങ്ങൾക്ക് മുൻപ്) ആകുന്നത്. വിശിഷ്ട സേവനത്തിനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അവാര്ഡ് ചിറ്റപ്പൻ നേടിയിട്ടുമുണ്ട്.

തിരുവല്ല ക്ഷേത്രമതിലിനുള്ളിലെ ഭണ്ഡാരമായിരുന്നു ചിറ്റപ്പന്റെ ഡ്യൂട്ടി സ്ഥലം. റൌണ്ട് ക്ലോക്ക് ഡ്യൂട്ടി. തിരുവല്ല ക്ഷേത്രത്തിൽ ജയചന്ദ്രൻ എന്നൊരു ആന ഉണ്ടായിരുന്നു. രാത്രികാലങ്ങളിൽ ക്ഷേത്ര മതിലിനുള്ളിൽ ജയചന്ദ്രൻ സ്വതന്ത്രനായിരുന്നു. ചിറ്റപ്പൻ ഡ്യൂട്ടിയിലുണ്ടെങ്കിൽ ക്ഷേത്ര നിവേദ്യത്തിന്റെ പങ്കോ അല്ലെങ്കിൽ വാഴപ്പഴമോ എന്തെങ്കിലും ജയചന്ദ്രന് വേണ്ടി കരുതി വെയ്ക്കും. ഇത് ജയചന്ദ്രന് അറിയാം. ഉറക്കത്തിനു മുൻപ് ജയചന്ദ്രൻ ഭണ്ഡാരത്തിനു മുൻപിൽ എത്തുകയും ചിറ്റപ്പന്റെ കയ്യിൽ നിന്നും ഭക്ഷണം സ്വീകരിക്കുകയും ചെയ്യുകയും ചെയ്ത്‌ വന്നിരുന്നു. ഇക്കാരണത്താൽ ജയചന്ദ്രന്റെ പരിപാലകനായ ആനക്കാരനും ചിറ്റപ്പനോട് അല്പ്പം മമത ഉണ്ടായിരുന്നു. ചിറ്റപ്പൻ പെൻഷ്യൻ ആയി വീട്ടിൽ താമസമായ ശേഷം പല സന്ദർഭങ്ങളിൽ അതായത് ഉത്സവ സീസണിൽ മറ്റു ക്ഷേത്രത്തിലെ എഴുന്നള്ളത്തിനായി ജയചന്ദ്രനെ ചെന്നിത്തല വഴി കൊണ്ടു പോകേണ്ടി വന്നിട്ടുള്ള സന്ദർഭങ്ങളിൽ ആനക്കാരൻ, ആനയെ ചിറ്റപ്പന്റെ വീടിനു മുന്പിലുള്ള വഴിയിൽ കൂടി കൊണ്ടു വരികയും ചിറ്റപ്പനെ കാണുകയും ചിറ്റപ്പൻ ആനയ്ക്ക് വാഴപ്പഴമോ ശർക്കരയൊ എന്തെങ്കിലും നല്കുകയും അത് സന്തോഷമായി ആന സ്വീകരിക്കുകയും ചിറ്റപ്പന്റെ മുഖത്തും തലയിലും തുമ്പിക്കയ്യുകൊണ്ട്‌ തലോടി സ്നേഹപ്രകടനം ചെയ്യുന്ന പതിവും ഉണ്ടായിരുന്നു.

                                                            തിരുവല്ല ജയചന്ദ്രൻ 

പിന്നീട് ഒരു അവസരത്തിൽ ഒരു ഉത്സവ സീസണിൽ ജയചന്ദ്രനെ ഏതോ ക്ഷേത്രത്തിലേക്ക് പോകും വഴിയിൽ ചെന്നിത്തല വഴിയാണ് ആനക്കാർ കൂട്ടി വന്നത്. രണ്ട് ആനക്കാരും പുതിയവർ. അവര്ക്ക് ചിറ്റപ്പനെയോ ജയചന്ദ്രനും ചിറ്റപ്പനുമായുള്ള ബന്ധമോ ഒന്നും അറിയില്ല. യാത്രയിൽ കളരിക്കൽ സ്കൂൾ ജംഗ്ഷനിൽ നിന്നും മുൻപോട്ട് പോകാതെ ജയചന്ദ്രൻ നിന്നു. ആനയുടെ മുകളിൽ ഇരുന്ന ബാകനും (ആനക്കാരൻ) ആനയോടൊപ്പം നടന്നു വന്നിരുന്ന ബാകനും എത്ര ശ്രമിച്ചിട്ടും ആന മുൻപോട്ട് നീങ്ങാൻ തയ്യാറായില്ല. അപ്പോൾ കളരിക്കൽ ജംഗ്ഷനിലെ ഒരു കട വ്യാപാരിയാണ് ചിറ്റപ്പനും ജയചന്ദ്രനും തമ്മിലുള്ള ബന്ധ വിവരം ആനക്കാരെ അറിയിച്ചത്.
ആനയെ ഈ സ്കൂളിന്റെ സൈഡിൽ കൂടിയുള്ള വഴിയേ കൂട്ടി പോകൂ. ഒരു വീടിന്റെ വാതുക്കൽ ആന നിൽക്കും. അവിടെ "ചിറ്റ" എന്നൊരു വ്യക്തി ഉണ്ട്. അദ്ദേഹത്തെ കാണാനാണ് ആന ആഗ്രഹിക്കുന്നത് (ചെന്നിത്തല കളരിക്കൽ ജംഗ്ഷനിലുള്ള മഹാത്മാ ഗേൾസ്‌ ഹൈസ്കൂളിന്റെ സൈഡിൽ കൂടിയുള്ള വഴിയേവേണം ചിറ്റപ്പന്റെ വീട്ടിലേക്കു പോകുവാൻ.) അങ്ങിനെ ആനക്കാരൻ മാറിയിട്ടും ചിറ്റപ്പനെ കാണാൻ വീട്ടിൽ ആനയെത്തി.
ഇന്ന് തിരുവല്ല ജയചന്ദ്രൻ എന്ന ആന ഇല്ല. എന്നാൽ ചിറ്റപ്പന്റെ മനസ്സിൽ ജയചന്ദ്രൻ നിറഞ്ഞു നില്ക്കുന്നുണ്ട് എന്നതിൽ ഒരു സംശയവും ഇല്ല. 

Thursday, September 10, 2015

'എന്റെ ജന്മദിന ആഘോഷം'


എന്റെ ജന്മദിനം സർട്ടിഫിക്കറ്റ് പ്രകാരം 20 -11 -1954. സ്കൂളിൽ ചേർക്കുവാൻ വേണ്ടി കൊടുത്ത തീയതിയാണിത് എന്നാണ് എന്റെ അമ്മ പറയുന്നത്. 1955 -ലെ അഷ്ടമിരോഹിണിക്ക് ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളിയും കഴിഞ്ഞ് രാവിലെ എന്റെ അച്ഛൻ വീട്ടിൽ എത്തുമ്പോൾ ഞാൻ ജനിച്ചിരുന്നു എന്നാണ് അമ്മ പറയുന്നത്. അതായത് അഷ്ടമിരോഹിണിയുടെ അടുത്ത നാൾ പുലർച്ചയിൽ മകയിരം നക്ഷത്രത്തിലാണ് എന്റെ ജനനം. ആ നിലയ്ക്ക് ഇന്ന് 06-09- 2015 -നാണ് എനിക്ക് അറുപതു വയസ്സ് തികയുന്നത്.

അംബുജാക്ഷൻ എന്ന് എനിക്ക് എന്റെ പിതാവ് പേരിടുകയും അംബുജാ എന്ന് എന്നെ വിളിക്കുകയും ചെയ്തിരുന്നു. അധികം ആർക്കും ഇല്ലാത്ത ഈ പേര് എനിക്ക് വളരെ ഇഷ്ടവുമായിരുന്നു. സ്കൂൾ ജീവിതം ആരംഭിച്ചപ്പോൾ അംബുജാക്ഷൻ നായർ എന്ന് ചേർത്തിരുന്ന എന്റെ പേര് സുഹൃത്തുക്കൾ ചുരുക്കി 'അംബു' എന്നാക്കി. അതിലും എനിക്ക് സന്തോഷം തന്നെയായിരുന്നു. എന്നാൽ ഉദ്യോഗിക ജീവിതം തമിഴ് നാട്ടിലായപ്പോൾ ഈ പേര് എനിക്ക് ഒരു ഉപദ്രവമായി മാറി എന്നതാണ് സത്യം. തമിഴ് സുഹൃത്തുക്കൾ അംബുതാച്ചൻ നായർ , അംബികാച്ചൻ നായർ, അംബുജകഷായം നായർ, അമൃതാഞ്ജൻ നായർ, അംബുജാഷ് നായർ എന്നിങ്ങനെ പല പല പേരുകളിലാണ് എന്നെ വിളിച്ചിരുന്നത്‌. തമിഴ്ഭാഷാ ജ്ഞാനികൾക്ക്‌ തോന്നാത്ത ഒരു പേരായിരുന്നു എന്റേത്.

എന്റെ മകൻ ഡിപ്ലോമ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ പ്രോഗ്രസ്സ് റിപ്പോർട്ടിൽ അംജത്കാൻനൂർ എന്നാണ് എന്റെ പേര് ചേർത്തു വെച്ചിരുന്നത്. അവരുടെ റിക്കാർഡുകളിൽ അങ്ങിനെ ചേർത്തിരുന്ന എന്റെ ഈ പേര് തിരുത്തി വാങ്ങാൻ പോകുമ്പോഴെല്ലാം അംബുജാക്ഷൻ എന്നാൽ തമിഴിൽ കമലക്കണ്ണൻ എന്നാണ് എന്ന് ഞാൻ അവർക്ക് പറഞ്ഞു മനസിലാക്കി കൊടുത്തിരുന്നു.

വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുവാൻ എത്തിയത് ഒരു തമിഴ്ടീച്ചർ ആയിരുന്നു. അവരോട് എന്റെ പേര് റേഷൻകാർഡുൾപ്പടെയുള്ള പല റിക്കാർഡിലും തെറ്റായി രേഖപ്പെടുത്തുകയും അത് മാറ്റിയെടുക്കുവാൻ വളരെ ബുദ്ധി മുട്ടിയിട്ടുള്ളതിനാൽ ഞാൻ തന്നെ എന്റെ പേര് തമിഴിൽ എഴുതിത്തരാം എന്ന് അറിയിച്ചപ്പോൾ അവർക്ക് എന്നോട് ദേക്ഷ്യമാണ് ഉണ്ടായത് .
ഞാൻ എത്രവർഷമായി ഒരു സ്കൂൾ ടീച്ചറായി ജോലി നോക്കുന്നു, പല പ്രാവശ്യം വോട്ടർ ലിസ്റ്റ് തയ്യാർ ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് എന്റെ പേര് അവർ തന്നെ എഴുതിക്കൊണ്ടുപോയി. എന്റെ പേര് വോട്ടർലിസ്റ്റിൽ തമിഴിൽ എഴുതിയിരുന്നത് അമിതാപച്ചൻ നായർ എന്നായിരുന്നു. പാൻകാർഡിന് അപേക്ഷ നൽകിയപ്പോൾ എന്റെ പേരിന് എന്തുകൊണ്ടോ കുഴപ്പം സംഭവിച്ചില്ല എന്നാൽ എന്റെ അച്ഛന്റെ പേരിനാണ് മാറ്റം സംഭവിച്ചത്. മലയാളിയായ എന്റെ അച്ഛൻ ചെല്ലപ്പൻപിള്ളയെ 'ചെല്ലപാണ്ടി' എന്ന് തമിഴനാക്കി എന്നെ ഞെട്ടിച്ചു കളഞ്ഞു. പിന്നീട് അത് മാറ്റിയെടുക്കുവാൻ ഞാൻ പെട്ട കഷ്ടവും ചെറുതല്ല.


എന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും സർട്ടിഫിക്കറ്റ് പ്രകാരം 2014 നവംബറിൽ ഞാൻ വിരമിച്ചുകഴിഞ്ഞിരുന്നു എങ്കിലും എന്റെ മാതാവും സഹോദരങ്ങളും 2015 -ലെ അഷ്ടമിരോഹിണി കഴിഞ്ഞുള്ള ദിവസമാണ് എനിക്ക് 60 വയസ്സ് പൂർത്തിയാകുന്നത് എന്നാണ് എന്നെ അറിയിചിരുന്നത്. പിറന്നനാൾ ആഘോഷം എങ്ങിനെയെന്നും അവരെല്ലാം ഫോണ്‍ ചെയ്ത് അന്വേഷിച്ചിരുന്നു. രാവിലെ പുതുപ്പാക്കത്തിനു സമീപത്തു ചെറിയ ഒരു കുന്നിന്റെ മുകളിലുള്ള ശ്രീരാമ- ഹനുമാൻ ക്ഷേത്രത്തിൽ പോയി ദർശനം ചെയ്യുക എന്നു മാത്രമേ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളൂ. അപ്പോഴാണ് ഞാൻ താമസിക്കുന്ന കോസ്മോസിറ്റി ഫ്ലാറ്റ്സ് കോമ്പ്ലെക്സിലെ മലയാളികളുടെ ഓണാഘോഷം ഇന്ന് നടത്തുവാൻ തീരുമാനിച്ചത്. എനിക്ക് വളരെ സന്തോഷം തോന്നി. ഏകദേശം അഞ്ചു മാസക്കാലമായി ഇവിടെ താമസിക്കുന്നു എങ്കിലും മൂന്നോ നാലോ മലയാളി കുടുംബങ്ങളെ മാത്രമേ പരിചയപ്പെടുവാൻ സാധിച്ചിരുന്നുള്ളൂ. ഇവിടെ ധാരാളം ഫ്ലാറ്റ്സ് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നതും ഭാര്യയും ഭർത്താവും ഉദ്യോഗസ്ഥരായ കുടുംബങ്ങളാണ് അധികമെന്നതും പരിചയപ്പെടലിനു ഒരു തടസ്സമായി കാണുന്നു.



































രാവിലെ ഒൻപത് മണിയോടെ കേളംബാക്കം- വണ്ടലൂർ റോഡിലുള്ള അമിറ്റി ഹോട്ടൽ ആഡിറ്റോറിയത്തിൽ അത്തപ്പൂവിട്ട് ഓണാഘോഷപരിപാടികൾ ആരംഭിച്ചു. ആദരിക്കപ്പെട്ട seiner citizen അംഗംഗങ്ങളിൽ എന്നെയും ഉൾപ്പെടുത്തുകയും ചെയ്തു. മഹാബലിചക്രവർത്തിയുടെയും വാമനബാലന്റെയും വേഷം ധരിച്ച് ഒരു അംഗവും ഒരു കൊച്ചുബാലനും ആഘോഷം കലക്കി. തിരുവാതിരകളി, അന്താക്ഷരി, സംഗീതം എന്നിങ്ങനെയുള്ള പരിപാടികൾക്ക് പുറമേ ഗംഭീര സദ്യയും നടന്നു. കലാപരിപാടികൾ നടന്നു കൊണ്ടിരിക്കുമ്പോഴും ഏവരുടെയും ശ്രദ്ധ ആകർഷിച്ചത് അംഗങ്ങളുടെ കുട്ടികളുടെ കുസൃതിക്കളികളാണ്. വളരെയധികം സമയം കൊണ്ട് ഉണ്ടാക്കിയ അത്തപ്പൂ നിമിഷനേരം കൊണ്ട് അവർ ചിതറിയ പൂക്കളാക്കി മാറ്റി. എവിടെ നിന്നോ തെർമോക്കോൾ എടുത്ത്‌ വന്ന് അതും കഷണങ്ങളാക്കി ആഡിറ്റോറിയത്തിൽ പരത്തി. ഫ്ലാറ്റ്സിലെ മുറികൾക്കുള്ളിൽ അടഞ്ഞുകിടന്ന ബാലചാപല്ല്യം പുറത്തെടുക്കുവാൻ കിട്ടിയ അവസരം അവർ ശരിക്കും ആഘോഷിച്ചു. ആവരെ പിന്തിരിപ്പിക്കുവാൻ അവരുടെ മാതാപിതാക്കൾ നടത്തുന്ന പരിശ്രമങ്ങൾ തോൽവിയടയുന്നതും കണ്ടു നിന്ന ഞങ്ങൾക്കും ഒരു ഉത്സാഹം തന്നെയായിരുന്നു. അങ്ങിനെ എന്റെ നക്ഷത്രപ്രകാരമുള്ള ജന്മനാൾ ആഘോഷം ഇന്നത്തെ ഓണാഘോഷത്തിൽ ലയിച്ചു.

Tuesday, July 14, 2015

ബുദ്ധിമാനായ സേവ്യർ.



കേന്ദ്രഗവണ്‍മെന്റ് ജീവനക്കാർക്ക് ലഭിക്കുന്ന  ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നതാണ് എൽ. റ്റി. സി, ഹോം ടവുണ്‍ യാത്രാ ആനുകൂല്യം. നാല് വർഷത്തിൽ രണ്ട് തവണ ഹോം ടവുണ്‍ യാത്ര അല്ലെങ്കിൽ ഒരു ഹോം ടവുണ്‍ യാത്രയും ഇന്ത്യയുടെ ഏതെങ്കിലും ഒരു സ്ഥലത്ത് സന്ദർശിക്കുവാനുള്ള യാത്രാ ആനുകൂല്യവുമാണ് ജീവനക്കാർക്ക് ലഭിക്കുക. ഇന്റർനെറ്റ് സൌകര്യം പ്രബല്ല്യമാകുന്നതിനു മുൻപ് ഈ യാത്രാ ആനുകൂല്യം പലരും ദുരുപയോഗം ചെയ്തിരുന്നതായി അറിവുണ്ട്. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ സെക്കന്റ് ക്ലാസ്, ഫസ്റ്റ് ക്ലാസ്, എസി കോച്ച് എന്നിവയിൽ യാത്ര ചെയ്യുവാൻ അനുവാദം ഉണ്ട്. യാത്രയ്ക്ക് മുൻപ് ഇതിനുള്ള അഡ്വാൻസ് തുക വാങ്ങി    ടിക്കറ്റ് റിസർവ് ചെയ്തു ഓഫീസിൽ കാണിക്കണം എന്നാണ് നിയമം. യാത്ര കഴിഞ്ഞു വന്ന് ക്ലൈം സബ്മിറ്റ് ചെയ്ത് ബാക്കിയും വാങ്ങാം.  യാത്ര കഴിഞ്ഞു വന്നാൽ ഒറിജിനൽ റയിൽ ടിക്കറ്റ് സബ്മിറ്റ് ചെയ്യേണ്ടതില്ല . 

ചില വിരുതന്മാർ ഇങ്ങിനെ അഡ്വാൻസ് തുക വാങ്ങി  ഫസ്റ്റ് ക്ലാസ്, എസി കോച്ച് എന്നിവയിൽ  ടിക്കറ്റ് റിസർവ് ചെയ്തു ഓഫീസിൽ കാണിച്ച  ശേഷം  ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്ത് സെക്കന്റ് ക്ലാസിൽ യാത്ര ചെയ്യുകയും, ചിലർ യാത്ര ചെയ്യാതെ തന്നെ പണം ക്ലൈം ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  ചില സാഹചര്യങ്ങളിൽ ഇവ അധികാരികളുടെ ശ്രദ്ധയിൽ പെടുമ്പോൾ കുറ്റം കണ്ടു പിടിക്കപ്പെട്ട് ജീവനക്കാർ ശിക്ഷിക്കപ്പെടുക അല്ലെങ്കിൽ യാത്രയ്ക്ക് വാങ്ങിയ പണം തിരികെ പലിശ സഹിതം ശമ്പളത്തിൽ നിന്നും ഈടാക്കുക തുടങ്ങിയ നടപടികൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ കുറ്റം ചെയ്യപ്പെട്ടതായി ഒരു ജീവനക്കാരനിൽ സംശയം ഉണ്ടായാൽ റയിൽവെയിൽ നിന്നും അന്വേഷണത്തിനു സഹായം ലഭിക്കാൻ പണ്ട് പ്രയാസം ആയിരുന്നു. അതിനാൽ ഈ യാത്രാ കാലഘട്ടത്തിൽ എവിടെ താമസിച്ചു എന്നതാണ് തെളിവിനായി അധികാരികൾ അന്വേഷിച്ചിരുന്നത്.  

ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലും ഇത് പോലെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 1982 -83 കാലഘട്ടത്തിൽ  ഇങ്ങിനെ  എൽ. റ്റി. സി യാത്ര ദുരുപയോഗം ചെയ്തതായി കണ്ടു പിടിക്കപ്പെട്ട് പലരും ശിക്ഷിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ നിന്നും ഒരാൾ മാത്രം തന്റെ ബുദ്ധി ഉപയോഗിച്ച് രക്ഷപ്പെട്ടു. അയാൾ ഒരു മലയാളിയും. പേര് സേവ്യർ.  സെവ്യരുടെ  എൽ. റ്റി. സി യാത്രയിൽ സംശയം തോന്നിയ അധികാരികൾ സേവ്യറെ ആഫീസിൽ വിളിച്ചു വരുത്തി അഞ്ചംഗം അടങ്ങുന്ന അധികാരികളാണ് എന്ക്വയറി ചെയ്തത്. കുറ്റം സമ്മതിച്ചാൽ ശിക്ഷയും ഒപ്പം പണം തിരികെ കെട്ടുകയും ചെയ്യണം എന്ന് മനസിലാക്കിയിരുന്ന സേവ്യർ വളരെ ജാഗ്രതയോടെയാണ് എന്ക്വയറിയെ നേരിട്ടത്.  തന്റെ പേരിൽ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും സേവ്യർ ധൈര്യപൂർവ്വം നിഷേധിച്ചു.    ഒടുവിൽ എൽ. റ്റി. സി യാത്രയുടെ കാലയളവിൽ ഡൽഹിയിൽ എവിടെയാണ് താങ്കൾ താമസിച്ചത് എന്ന് അധികാരികൾ ചോദിച്ചപ്പോൾ വളരെ വിനീതനായി സേവ്യർ അറിയിച്ചത് ഇപ്രകാരമായിരുന്നു.

 "എന്റെ പൊന്നു സാറന്മാരെ, ഡൽഹി റയിൽവേ സ്റ്റേഷനിൽ നിന്നും വെളിയിലേക്ക് നോക്കിയപ്പോൾ ഒരേ ജന- വാഹന പ്രളയമാണ് ഞാൻ കണ്ടത്. ഞാൻ ഭയന്നു പോയി. സ്റ്റേഷൻ വിട്ടു വെളിയിൽ പോയില്ല.  നാല് ദിവസം ഡൽഹി റയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോറത്തിൽത്തന്നെ താമസിക്കുകയും ഹിന്ദിയും ഇംഗ്ലിഷും അറിയാത്ത ഞാൻ അഞ്ചാം ദിവസം മടങ്ങി വരികയും ചെയ്തു". 
ബുദ്ധിമാനായ സേവ്യരുടെ മറുപടിയിൽ തൃപ്തിപ്പെടുകയല്ലാതെ മറ്റു മാര്ഗ്ഗം കാണാതെ അധികാരികൾ അദ്ദേഹത്തിൻറെ പേരിലുണ്ടായ ആരോപണം തള്ളിക്കളയുകയാണ് ചെയ്തത്. 

Sunday, June 14, 2015

മലയാളമാസം ഒന്നാം തീയതി



എന്റെ വീടിന്റെ  അയൽ വീട്ടിൽ മിക്ക ദിവസങ്ങളിലും കുടുംബ വഴക്ക് പതിവായിരുന്നു. ഒരു സാധുവായ, അനാരോഗ്യവാനായ ഗൃഹനാഥൻ. അദ്ദേഹത്തിൻറെ ഭാര്യയും നാല് പെണ്മക്കളും അടങ്ങുന്ന കുടുംബം. മൂത്ത പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ് മരുമകനും ഒപ്പം താമസം. മരുമകനാണ് വില്ലൻ. 
മിക്ക ദിവസങ്ങളിലും രാത്രിയിൽ മരുമകൻ മദ്യപിച്ചാവും എത്തുക. മദ്യപിച്ച് എത്തുന്ന മരുമകന്റെ രീതികളോട് കുടുംബാംഗങ്ങൾ പ്രതികരിച്ചു തിടങ്ങും. അൽപ്പസമയത്തിനുള്ളിൽ അവിടെ  ഒരു കൂട്ട ബഹളമാവും തുടർന്ന് മരുമകന്റെ അസഭ്യവാക്കുകളും.

ഞാൻ SSLC പൂർത്തിയാക്കിയ വര്ഷമാണ് (1970) എന്നാണ് ഓർമ്മ. അപ്രതീക്ഷിതമായി ഒരു മലയാളമാസം ഒന്നാം തീയതി രാവിലെ എന്തോ ആവശ്യത്തിനായി ഞാൻ ആ വീട്ടിലേക്കു പോകേണ്ടതായി വന്നു. എന്തുകൊണ്ടോ അന്നു മുതൽ ഒരു മാസം മുഴുവൻ മരുമകൻ മദ്യപിച്ചില്ല. അതിനാൽ അവിടെ പതിവ് ബഹളമോ ചീത്ത വിളിയോ ഉണ്ടായില്ല. എല്ലാ അയൽവാസികൾക്കും ആശ്ചര്യവും   ആശ്വാസവുമായി. പലരും ഗൃഹനാഥനോടും ഗൃഹനാഥയോടും മരുമകൻ സ്ഥലത്തില്ലേ  എന്ന് ചോദിക്കുവാനും  തുടങ്ങി.  മരുമകൻ സ്ഥലത്തുണ്ട്. ഈ മാസം  ഒന്നാം തീയതി രാവിലെ ശ്രീരംഗത്തെ അംബുജൻ ഞങ്ങളുടെ വീട്ടിൽ  രാവിലെ കാലുകുത്തിയതിന്റെ ഐശ്യര്യമാണ് ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ സമാധാനം എന്ന് അവർ മറുപടി പറഞ്ഞും തുടങ്ങി. ഇതിനിടെ പ്രസ്തുത വീട്ടിലെ കുടുംബാംഗങ്ങളെല്ലാം ഈ സന്ദേശം  പറഞ്ഞു പരത്തുകയും ചെയ്തു.

അടുത്ത മലയാളമാസം ഒന്നാം തീയതി രാവിലെ മറ്റാരും ആ വീട്ടിലേക്കു ചെല്ലുന്നതിനു മുൻപ് ഞാൻ ചെല്ലണം എന്ന് ആ വീട്ടിലെ ഗൃഹനാഥ എന്റെ വീട്ടിലെത്തി എന്നെ അറിയിച്ചു. എനിക്കും വളരെ സന്തോഷമായി. ഞാൻ പ്രസ്തുത ദിവസം അതിരാവിലെ കുളിച്ച് സമീപ ക്ഷേത്രത്തിൽ ദർശനവും കഴിഞ്ഞ് ആ വീട്ടിലേക്കു ചെന്നു. എന്നെ വളരെ സ്നേഹത്തോടെ സ്വീകരിക്കുകയും ചെയ്തു. രാവിലത്തെ കാപ്പികുടി കഴിഞ്ഞാണ് ഞാൻ അവിടെ നിന്നും മടങ്ങിയത്.

അന്ന് ആ വീട്ടിലെ മരുമകന് ലോട്ടറി അടിച്ച് കുറച്ചു പണം ലഭിച്ചു. പണം ലഭിച്ച സന്തോഷത്താൽ നല്ലതുപോലെ മദ്യപിച്ചാണ് അയാൾ എത്തിയത്. ഒരു മാസം അദ്ദേഹം നിർത്തി വെച്ചിരുന്ന ബഹളം വീണ്ടും ആരഭിച്ചു. രാത്രി ഒന്പത് മണിയോടെ ബഹളം തീവ്രതയിലെത്തി. മരുമകൻ അമ്മായിയച്ഛനെ അടിക്കുകയും ചെയ്തു. പിന്നീട് അവിടെ ഒരു കൂട്ടയടി തന്നെയാണ് നടന്നത്. കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് അയാളെ തിരിച്ചടിച്ചു. അടിയും ബഹളവും കേട്ട് എല്ലാ അയൽവാസികളും അവിടേക്ക് ഓടിച്ചെന്ന് അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഞാൻ മാത്രം അവിടേക്ക് പോയില്ല. എന്റെ ഉള്ളിൽ ഒരു നേരിയ ഭയം. 

ഒരു മാസം ബഹളം ഉണ്ടാകാതിരുന്നതിനു ഞാൻ കാരണമെന്ന് വിശ്വസിച്ചിരുന്ന ആ കുടുംബാംഗങ്ങൾ ഇന്നത്തെ ഈ ബഹളത്തിനു ഞാനാണ് കാരണമെന്ന് അവർ വിശ്വസിക്കുന്നതിൽ തെറ്റില്ലല്ലോ ? 

Friday, April 24, 2015

"പണം കണ്ടാൽ പിണവും "


ഇരുപത്തി അഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ ഞാനും എന്റെ കുടുംബവും കൂടി ചെന്നൈ VGP ഗോൾഡൻ ബീച്ച് സന്ദർശിച്ചു. എന്ററൻസിന് സമീപം ഒരു കാവലാളി ഉണ്ടായിരുന്നു. ദൃഷ്ടി ചലിപ്പിക്കുകയോ ഒന്ന് മിണ്ടുകയോ ചെയ്യാതെയുള്ള അദ്ദേഹത്തിൻറെ സ്റ്റെഡിയായുള്ള നിൽപ്പ് സന്ദർശകരിൽ പലരെയും ആകര്ഷിച്ചതായി കാണാൻ സാധിച്ചു. ചില കുട്ടികൾ, കൗമാരപ്രായമുള്ളവർ ഈ കാവലാളിയുടെ ശ്രദ്ധ തിരിക്കാനും സംസാരിപ്പിക്കുവാനും ശ്രമിച്ചു കൊണ്ടിരുന്നു. ചിലർ പച്ചത്തെറിവരെ പറഞ്ഞു നോക്കി. അദ്ദേഹം ചലിച്ചില്ല. അദ്ദേഹം മൌനമായി തന്റെ ജോലിയോടുള്ള ആത്മാർത്ഥത പാലിച്ചു. കൈക്കൂലി വാങ്ങുന്ന എത്രയോ അധികാരികൾ ഉള്ള നമ്മുടെ രാജ്യത്ത് തുശ്ചമായ വരുമാനം വാങ്ങിക്കൊണ്ട് ഈ നിശ്ചലമായി നിൽക്കുന്ന കാവലാളിയെ അഭിമാനത്തോടെ ഞാനും കുറച്ചു സമയം നോക്കി നിന്നു.

                                                VGP Golden beach -ലെ ഒരു കാവലാളി 

ഈ സന്ദർഭത്തിലാണ് രണ്ടു കോളേജു വിദ്യാർത്ഥികൾ അവിടെയെത്തി കാവലാളിയെക്കൊണ്ട് ചലിപ്പിക്കുവാൻ ശ്രമിച്ചത്‌. ഇവർ പരിശ്രമം തുടങ്ങിയപ്പോൾ കാഴ്ചക്കാരും കൂടി. കാവലാളിയുടെ മുഖത്തേക്ക് നോക്കി അസഭ്യവും മറ്റും പറഞ്ഞിട്ടും കാവലാളി പ്രതികരിച്ചില്ല. അപ്പോഴാണ്‌ ഒരു വിരുതൻ തന്റെ പോക്കറ്റിൽ നിന്നും "ഇരുപതു രൂപയുടെ ഒരു നോട്ട് "എടുത്ത് കാവലാളിയുടെ പോക്കറ്റിൽ വെച്ചത്. അപ്പോഴും കാവലാളി കുലുങ്ങിയില്ല. 

      VGP Golden beach -ലെ ഒരു കാവലാളിയെ ചലിപ്പിക്കുവാൻ ശ്രമിക്കുന്ന വിരുതന്മാർ  

രണ്ടു മിന്നിട്ടു കഴിഞ്ഞപ്പോൾ മറ്റൊരു വിരുതൻ കാവലാളിയുടെ പോക്കറ്റിൽ നിന്നും ആ ഇരുപതു രൂപാ നോട്ട് എടുക്കാനായി ശ്രമിച്ചപ്പോഴാണ് കാവലാളിയുടെ തനിനിറം പുറത്തു വന്നത്. രൂപ എടുക്കാൻ ശ്രമിച്ചവന്റെ കയ്യിൽ നിന്നും പണം പിടിച്ചു വാങ്ങി തന്റെ പാന്റിന്റെ പോക്കറ്റിൽ തിരുകിക്കൊണ്ട് നാല് തെറിയും പറഞ്ഞിട്ട് പഴയത്പോലെ അറ്റൻഷനായി ഒരു നിൽപ്പും.

Sunday, April 12, 2015

"നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും".


1990 - ൽ ഞാൻ നാട്ടിലെത്തി ചെന്നൈയ്ക്ക് മടങ്ങുവാൻ ചെന്നിത്തല കല്ലുംമൂട്ടിൽ മാവേലിക്കരയ്ക്ക് ബസുകാത്തു നില്ക്കുമ്പോഴാണ് മാവേലിക്കരയിൽ നിന്നും പുത്തുവിളപ്പടി, എണ്ണയ്ക്കാട്‌ , പുലിയൂർ വഴി ചെങ്ങന്നൂരിനു പോകുന്ന ഒരു പ്രൈവറ്റ് ബസ് വന്നത്. ചെങ്ങന്നൂർ റെയിൽവേസ്റ്റേഷൻ വഴി പോകുന്ന ബസ് ആകയാൽ യാത്രാസൗകര്യം കണക്കിലെടുത്ത് അതിൽ കയറി. എണ്ണയ്ക്കാട്‌ കഴിഞ്ഞാൽ കുറെ വളവുകൾ ഉണ്ട്. ഒരു വളവിൽ വെച്ച് എതിരെ വന്ന ഒരു കാറുമായി ബസ് കൂട്ടിമുട്ടി.ഭാഗ്യത്തിന് കാറിനു നിസ്സാരമായ കേടുപാടുകൾ മാത്രമേ സംഭവിച്ചുള്ളൂ.

55 വയസ്സിനുമേൽ പ്രായം തോന്നിക്കുന്ന ഒരു അച്ചായന്റെ കാറായിരുന്നു അത്. അച്ചായാൻ കാറിനു വെളിയിൽ എത്തി ബസ്സിന്റെ ഡ്രൈവറോട് കയർത്തു. ബസ്സിന്റെ ഡ്രൈവർ ഒന്നും പ്രതികരിക്കാതെ സീറ്റിൽ തന്നെ ഒരേ ഇരിപ്പ്. അയാൾ ആ ബസ്സിലെ സ്ഥിരം ഡ്രൈവർ അല്ല. പകരത്തിനു കൂട്ടി വന്നതാണ്. അതുകൊണ്ടായിരിക്കാം മൌനമായിരുന്നത്. അച്ചായനെ സമാധാനപ്പെടുത്തുവാൻ ബസ്സിന്റെ കണ്ടക്റ്ററും ചില യാത്രക്കാരും ശ്രമിച്ചു കൊണ്ടിരുന്നു. അച്ചായാൻ ഒട്ടും വിടുന്ന ലക്ഷണമില്ല എന്ന് വന്നപ്പോൾ എന്റെ അന്നത്തെ യാത്ര മുടങ്ങിപ്പോകും എന്ന് ഞാൻ ഉറപ്പിച്ചു. പോലീസ്സിനെ അറിയിക്കാം. പോലീസ് വന്നിട്ടാകാം ബാക്കി എന്ന് പറഞ്ഞുകൊണ്ട് ബസ്സിലുണ്ടായിരുന്ന ഒരുവൻ പ്രതികരിക്കുവാൻ തുടങ്ങി. അപ്പോൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കും കാർ ഓടിച്ചുവന്ന കാറിന്റെ ഉടമയുമായ അച്ചായനും ചെറിയ പരിഭ്രമം ഉണ്ടായതായി മനസിലാക്കുവാൻ കഴിഞ്ഞു.

അച്ചായന്റെ കാറിനു പറ്റിയ കേടുപാടുകൾ ശരിചെയ്യാൻ എന്ത് തുക വേണം എന്ന് പറഞ്ഞാൽ ആതുക നല്കാം എന്ന് പറഞ്ഞ് ഒരു കോമ്പ്രമൈസിന് ബസ്സിന്റെ കണ്ടക്റ്റർ തയ്യാറായി. എനിക്ക് നിങ്ങളുടെ പണം ആവശ്യമില്ല എന്ന് അൽപ്പം ഇടറിയ സ്വരത്തിൽ പറഞ്ഞുകൊണ്ട് ഒരു കോമ്പ്രമൈസിന്അച്ചായാൻ തയ്യാറായി. അച്ചായാൻ ബസ്സിന്റെ പേര് നോക്കി. (രാജേശ്വരി എന്നോ മറ്റോ ആയിരുന്നു ആ ബസ്സിന്റെ പേര്. ഈ അപകടം നടന്ന സ്ഥലത്തിനു കുറച്ചു മുൻപ് ഒരു ക്ഷേത്രമുണ്ട്. കുട്ടംപേരൂർ ദേവീക്ഷേത്രം.) എന്നിട്ട് നൂറു രൂപ കുട്ടംപേരൂർ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ ഇടുക എന്നതായിരുന്നു അച്ചായൻ വിധിച്ച ശിക്ഷ.

ഉടൻ തന്നെ ബസ്സ് തിരിച്ചു വിട്ട് കാണിക്ക സമർപ്പിച്ച്‌ യാത്ര തുടരുവാൻ തയ്യാറായപ്പോൾ അച്ചായൻ ഒരു കണ്‍സ്സഷൻ കൂടി അനുവദിച്ചു. ബസ്സ് മടങ്ങി വരുമ്പോൾ കാണിക്ക സമർപ്പിച്ചാൽ മതിയെന്ന്. അച്ചായന്റെ സന്മനസ്സിന് ഒരായിരം നന്ദി മനസാ പറഞ്ഞു കൊണ്ടാണ് ആ  യാത്ര തുടർന്നത്.
കുട്ടംപേരൂർ ദേവിയുടെയും അച്ചായൻ വിശ്വസിക്കുന്ന യേശുദേവന്റെയും അനുഗ്രഹം കൊണ്ടുതന്നെയാവും ട്രെയിൻ എത്തുന്നതിനു ചില നിമിഷങ്ങൾക്ക് മുൻപ് ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാൻ സാധിച്ചത്

Wednesday, February 4, 2015

ടൂറിസ്റ്റ് ഹോം


1981- ജൂണിലാണ്  തമിഴ് നാട്ടിലുള്ള കൽപ്പാക്കം ആറ്റോമിക് റിസർച്ച് സെന്ററിൽ ഞാൻ ഉദ്യോഗസ്ഥനാകുന്നത്. 1983- ൽ തമിഴ് നാട്ടിലുള്ള  തഞ്ചാവൂർ ക്ഷേത്രം, വേളാങ്കണ്ണി ചർച്ച്, നാഗൂർ ദർഗ എന്നിങ്ങനെ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം ആരാധനാലയങ്ങൾ സന്ദർശിക്കുവാൻ അവസരം ഉണ്ടായി. 
വേളാങ്കണ്ണി ബസ് സ്റ്റാൻഡിൽ ചെന്നിറങ്ങുമ്പോൾ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് നിരീശ്വരവാദികളുടെ റിക്കാർഡു  ചെയ്യപ്പെട്ട പ്രസംഗത്തിന്റെ ശബ്ദമാണ്. 
"ദൈവം ഇല്ല", "ദൈവത്തെ വിശ്വസിക്കുന്നവൻ മൂഡൻ", 
"ദൈവത്തെ മറക്കൂ മനുഷ്യനെ സ്നേഹിക്കൂ",     കൊള്ളക്കാരുടെ താവളമാണ് ആരാധനാലയങ്ങൾ.     
 ഒരു നിമിഷം മനുഷ്യനെ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന അതി ഗംഭീരമായ വചനങ്ങൾ!
ക്ഷേത്രത്തിലും, ചർച്ചിലും, ദർഗ്ഗയിലും സന്ദർശിക്കാൻ ഇറങ്ങിത്തിരിച്ച എനിക്ക് ദ്രാവിഡ കഴകം എന്ന സംഘടനയുടെ പ്രസ്തുത നിരീശ്വരവാദത്തിലും മനുഷ്യ സ്നേഹത്തിലും അൽപ്പം താല്പ്പര്യം തോന്നാതിരുന്നില്ല.

വേളാങ്കണ്ണി ചർച്ചും ബീച്ചും മറ്റും സന്ദർശിച്ച് ഒരു രാത്രി വേളാങ്കണ്ണിയിൽ താമസിച്ച് മടങ്ങുമ്പോൾ പ്രസ്തുത പ്രസംഗം എന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു. പ്രസംഗത്തിൽ എന്തൊക്കയോ സത്യങ്ങൾ ഇല്ലേ? എന്നൊരു തോന്നൽ, അത് എന്റെ മനസ്സിനെ അപ്പോഴപ്പോൾ അലട്ടിക്കൊണ്ടിരുന്നു.

ദക്ഷിണ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഉത്സവകാലങ്ങളിൽ ശ്രീകൃഷ്ണനായും, ശ്രീരാമനായും, അർജുനനായും, ബ്രഹ്മവാചാ നളനെയും ദമയന്തിയും ഒന്നിപ്പികാൻ ഭൂമിയിലെത്തിയ "ഹംസ"മായുമൊക്കെ കഥകളി അരങ്ങുകളിൽ എന്റെ പിതാവ് വേഷമിട്ടു സമ്പാദിച്ചാണ് എന്നെ വളർത്തി വലുതാക്കിയത്. ദൈവസങ്കല്പം ഇല്ലെങ്കിൽ ക്ഷേത്രമില്ല, ക്ഷേത്രമില്ലെങ്കിൽ കഥകളി ഇല്ല എന്നൊരു കാലഘട്ടമായിരുന്നു അന്ന്.

മൂന്ന് നാലുവർഷം ഈശ്വര വിശ്വാസവും നിരീശ്വരവിശ്വാസവും എന്റെ മനസ്സിനെ തകിടം മറിച്ചുകൊണ്ടേയിരുന്നു. പിന്നീടൊരിക്കൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുവാൻ വേളാങ്കണ്ണിയിൽ എത്തിയപ്പോഴാണ് ഈ നിരീശ്വരവാദവും കഥകളിയിൽ നടന്മാർ ഒരു അരങ്ങിൽ ദുര്യോധനൻ, രാവണൻ വേഷങ്ങൾ ചെയ്യുകയും അടുത്ത അരങ്ങിൽ രൗദ്രഭീമനും, കൃഷ്ണനും, ശ്രീരാമനും ചെയ്യുന്നത് പോലെ ഒരു വേഷംകെട്ടൽ മാത്രമാണ് എന്ന് എനിക്ക് മനസിലാക്കുവാൻ സാധിച്ചത്. 
ഇപ്പോൾ അവിടെ നിരീശ്വരവാദികളുടെ പ്രസംഗം ഇല്ല. എങ്ങും ശാന്തമായ അന്തരീക്ഷം.
ഞാൻ വളരെ അത്ഭുതത്തോടെ ചുറ്റും നോക്കി. ഞാൻ മുൻപ് വേളാങ്കണ്ണിയിൽ എത്തിയപ്പോൾ ഒരു രാത്രി താമസിച്ച വീട് നിന്ന സ്ഥലത്ത് വേളാങ്കണ്ണിയിൽ എത്തുന്ന ഭക്തർക്കായി താമസിക്കുവാൻ വേണ്ടി പുതിയ ടൂറിസ്റ്റ് ഹോം കെട്ടിയിരിക്കുന്നു. തമിഴിൽ എഴുതി വെച്ചിരുന്ന ടൂറിസ്റ്റ് ഹോമിന്റെ പേര് ഞാൻ വായിച്ചു നോക്കി. 
കഴിഞ്ഞ തവണ ഞാൻ എത്തിയപ്പോൾ നിരീശ്വരവാദം പ്രചരിപ്പിച്ച സംഘടനയായ "ദ്രാവിഡ കഴകം" നിർമ്മിച്ച ടൂറിസ്റ്റ് ഹോം.
"വേളാങ്കണ്ണിയിൽ എത്തുന്ന ഭക്തജനങ്ങൾക്ക്‌ താമസ സൗകര്യം ഒരുക്കി അവരെ സ്വീകരിക്കുന്ന നിരീശ്വരവാദികൾ"!.

Saturday, January 24, 2015

ഒരിക്കൽ കൂടി ഞാൻ മണ്ടനായി

ഞാൻ താമസിക്കുന്ന അണുപുരം  ടവുണ്‍ഷിപ്പിൽ നിന്നും ചെന്നൈ - പോണ്ടിച്ചേരി കിഴക്കുകടൽക്കരശാലയിലുള്ള വെങ്കപ്പാക്കം ജംഗഷനിലേക്ക്  സുമാർ രണ്ടരകിലോമീറ്റർ ദൂരമുണ്ട്.  ചെന്നൈയിൽ നിന്നും   കിഴക്കുകടൽക്കരശാല വഴി അണുപുരം ടവുണ്‍ഷിപ്പിൽ ബസ്സുമൂലം എത്തുവാൻ വെങ്കപ്പാക്കം ജംഗഷനിൽ ഇറങ്ങിവേണം വരേണ്ടത്. ചെന്നൈയിൽ നിന്നും എന്റെ മകനും മകളും ഉറ്റ സ്നേഹിതരും എത്തുമ്പോൾ ഞാൻ  സ്കൂട്ടറിൽ വെങ്കപ്പാക്കം ചെന്ന് അവരെ വീട്ടിലേക്ക് കൂട്ടി വരികയാണ് പതിവ്. 

16-01-2015 വെള്ളിയാഴ്ച വൈകിട്ട് ഏഴരമണിക്ക് വെങ്കപ്പാക്കം ജംഗ്ഷനിൽ നിന്നും എൻറെ മകളെ കൂട്ടിവരുവാനായി ഞാൻ സ്കൂട്ടറിൽ  പുറപ്പെട്ടു. ടവുണ്‍ഷിപ്പ് വിട്ട് വെളിയിൽ എത്തിയപ്പോൾ ഒരാൾ ലിഫ്റ്റ്‌ ചോദിച്ചു. അദ്ദേഹത്തിൻറെ മട്ട് കണ്ടപ്പോൾ എന്തോ അത്യാവശ്യം ഉള്ളതുപോലെ  എനിക്ക് തോന്നി. വെങ്കപ്പാക്കംവരെയാണ് എന്റെ യാത്രയെന്നു പറഞ്ഞപ്പോൾ  അദ്ദേഹം മതി എന്ന് പറഞ്ഞു. 

ഞാൻഅദ്ദേഹത്തിന്  ലിഫ്റ്റ് നല്കി. 45 കിലോമീറ്റർ വേഗതയിൽ ഞാൻ സ്കൂട്ടർ ഓടിച്ചിരുന്ന എന്നോട് കുറച്ചുകൂടി സ്പീടായി വണ്ടി ഓടിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഞാൻ  ആദ്യം വഴങ്ങിയില്ല.  അതേ  ആവശ്യം വീണ്ടും ആവർത്തിച്ചപ്പോൾ അദ്ദേഹത്തിന് അത്രകണ്ട്   അത്യാവശ്യം  ഉണ്ടാകും എന്ന ധാരണയിൽ ഞാൻ സ്കൂട്ടറിന്റെ വേഗത കൂട്ടി. വെങ്കപ്പാക്കം ജംഗ്ഷനിൽ എത്തിയപ്പോൾ അദ്ദേഹം എനിക്ക് നന്ദി പറഞ്ഞുകൊണ്ട് വേഗത്തിൽ ഇറങ്ങി റോഡ്‌ ്രോസ് ചെയ്ത് ചെന്നുകയറിയത് തമിഴ്നാട് ഗവണ്മേന്റ് നടത്തുന്ന (TASMAC) മദ്യശാലയിലേക്കായിരുന്നു. 




ഒരു മദ്യപാനി എന്നെ മണ്ടനാക്കിയതോർത്ത് ഒരു ജാള്യതയോടെയാണ് ഞാൻ എന്റെ മകളെയും     കൂട്ടി വീട്ടിലേക്കു മടങ്ങിയത്.