Saturday, April 23, 2011

മിസ്റ്റര്‍. പാപ്പുരാജ്

മിസ്റ്റര്‍. പാപ്പുരാജ് എന്റെ നേരെ  എതിര്‍വീട്ടുകാരനാണ്. പാപ്പുരാജിന്റെ മാതാവ് അന്തോണി അമ്മയും  മൂത്ത സഹോദരന്റെ അഞ്ചു വയസ്സുള്ള മകന്‍  ജോസും  ഒന്നിച്ചാണ്  താമസം. ഇന്നത്തെ കാലഘട്ടത്തില്‍ അമ്മയെ സ്നേഹിക്കുന്ന നല്ല മകന്‍ എന്ന അഭിപ്രായം  ഫ്ലാറ്റിലെ എല്ലാവര്‍ക്കും പാപ്പുരാജിന്റെ പേരില്‍ ഉണ്ട്. 

ഞാന്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ എന്റെ കുടുംബിനിക്ക് നല്ല ഒരു കൂട്ടാണ് അന്തോണിഅമ്മ . ആ അമ്മയ്ക്ക് അവരുടെ മൂത്ത മകനെപറ്റിയാണ്  ദുഃഖം. അവന്റെ വിവാഹം കഴിഞ്ഞു. ഒരു നല്ല ജോലി ഇല്ല. മരുമകള്‍ ഉദ്യോഗസ്ഥയാണ്. ചെന്നൈയില്‍ ഹോസ്റ്റലില്‍ താമസം. അവരുടെ മകനാണ് ജോസ്. ജോലി കഴിഞ്ഞു വന്നാല്‍ പാപ്പുരാജ് ജോസിനെ ഇംഗ്ലീഷ്  പഠിപ്പിക്കും. അതു കഴിഞ്ഞ ശേഷമേ വെളിയില്‍ പോകാറുള്ളൂ. 

ഞങ്ങളുടെ ടവുണ്‍ ഷിപ്പില്‍ നെസ്കോ എന്ന സംഘടനയുടെ ചുമതലയില്‍  ഒരു ഓപ്പണ്‍ എയര്‍ തിയേറ്റര്‍ ഉണ്ട്. വെള്ളി, ശനി, ഞായര്‍  എന്നീ ദിവസങ്ങളില്‍ ഈ തിയേറ്ററില്‍ തമിഴ്, മലയാളം, ഹിന്ദി  തുടങ്ങിയ ഏതെങ്കിലും ഭാഷയിലെ സിനിമ പ്രദര്‍ശിപ്പിക്കാറുണ്ട്. ഒരു വെള്ളിയാഴ്ച ദിവസം ഞാന്‍ അഞ്ചുമണിക്ക് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ അന്തോണി അമ്മയും ജോസും ഒരുങ്ങി വെളിയില്‍ നില്‍ക്കുന്നു. 

അമ്മാ എങ്കെ പോരിങ്കെ? ( അമ്മാ നിങ്ങള്‍ എവിടെ പോകുന്നു ) എന്ന് ഞാന്‍ ഒരു സാമാന്യ മര്യാദയോടെ ചോദിച്ചു.  

 കേളുങ്കെ തമ്പി, നെസ്കോയില്‍ പടം ഉണ്ട്.  അതെ പോയി പാത്തുകിട്ടു വാ എന്നു ചൊല്ലി രൊമ്പ തൊല്ല പണ്ണി അനുപ്പിറാന്‍ പാപ്പു   (നെസ്കൊവില്‍ സിനിമാ ഉണ്ടെന്നു പറഞ്ഞു നിര്‍ബ്ബന്ധിച്ചു അയയ്ക്കുകയാണ് പാപ്പുരാജ് ‍). അന്തോണി അമ്മാ മനസ്സില്ലാ മനസ്സോടെ നടന്നു നീങ്ങി.

ഞാന്‍ ചായകുടി കഴിഞ്ഞു അല്‍പ്പം വിശ്രമിച്ച ശേഷം  മാര്‍ക്കെറ്റിലേക്ക്  പോകാന്‍ വീടു വിട്ടു വെളിയില്‍ വരുമ്പോള്‍ ഒരു സൈക്കിളില്‍ ഒരു സല്‍വാര്‍ കമ്മീസുകാരി വന്നിറങ്ങി. അവള്‍ നേരെ പാപ്പുരാജിന്റെ വീട്ടിനുള്ളില്‍ കയറുന്നതും ശ്രദ്ധിച്ചു.  ഞാന്‍ എന്റെ സൈക്കിള്‍ എടുത്തു കൊണ്ട്   മാര്‍ക്കറ്റില്‍ പോയി തിരികെ വരുമ്പോള്‍ അന്തോണി അമ്മയും കൊച്ചു മകനും മടങ്ങി വരുന്നതു കണ്ടു. 

എന്നമ്മാ ഇന്ന് പടം ഇല്ലെയാ ( എന്താ അമ്മെ സിനിമ ഇല്ലേ) ഞാന്‍ ചോദിച്ചു.
ഇല്ല തമ്പി. പെട്ടി വരലെ. നാളെ പടം ഇരുക്കും ( സിനിമാ പെട്ടി വന്നില്ല. നാളെ സിനിമ ഉണ്ടാകും) എന്നു അന്തോണി അമ്മാ പറഞ്ഞു. ഞാന്‍ വീട്ടു വാതുക്കല്‍ വരുമ്പോഴും സല്‍വാര്‍ കമ്മീസുകാരിയുടെ സൈക്കിളില്‍ അവിടെ തന്നെ ഉണ്ട്.

അന്തോണി അമ്മ അവരുടെ വീട്ടില്‍ ചെന്ന് ബെല്‍ അടിച്ചാല്‍ പാപ്പുരാജും സല്‍വാര്‍ കമ്മീസുകാരിയും ധര്‍മ്മ സങ്കടത്തിലാവും. തന്നെയുമല്ല പിന്നീടു അവിടെ പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതകളും ഉണ്ട്. എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിച്ചു കൊണ്ട് വീട്ടില്‍ എത്തി.
 മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ ഭാര്യയെ എല്പ്പിച്ച ശേഷം പാപ്പുരാജിന്റെ വീട്ടിനുള്ളില്‍ ഒരു സല്‍വാര്‍ കമ്മീസുകാരി പോയിട്ടുണ്ടെന്നും അന്തോണിയമ്മ വന്നു കൊണ്ടിരിക്കുന്ന  വിവരവും പറഞ്ഞു.

ആ  കുടുംബത്തില്‍ ഒരു പ്രശ്നം ഉണ്ടാകാതിരിക്കട്ടെ എന്നുള്ള എന്റെ  ഭാര്യയുടെ താല്‍പ്പര്യം കൂടി കണ്ടപ്പോള്‍ എനിക്ക് ഒരു ധൈര്യം ഉണ്ടായി. ഞാന്‍ നേരെ പാപ്പുരാജിന്റെ വീടിന്റെ ബെല്ലില്‍ കൈ വെച്ചു. ഒന്നു രണ്ടു തവണ ബെല്‍ അടിച്ചിട്ടും കതകു തുറന്നില്ല. പിന്നീട് ഒന്നും ആലോചിച്ചില്ല മൂന്നാം തവണ സ്വിച്ചില്‍  നിന്നും കയ്യെടുത്തില്ല. ബെല്‍ ശബ്ദം ആരോചകമായപ്പോള്‍  പാപ്പുരാജ് കതകു ചെറുതായി തുറന്നു. അയാള്‍ ആകെ വിയര്‍ത്തിരുന്നു. മുഖത്തു എന്നോടുള്ള കോപം ദൃശ്യമായിരുന്നു.

എന്ന സാര്‍ എന്ന വേണം (സാറിനു എന്താണ് വേണ്ടിയത്) എന്നു അയാള്‍ ചോദിച്ചു.
എനക്ക് എതുവും വേണ്ടാ, ഉങ്കള്‍ അമ്മാ വരാങ്കെ. അന്ത പൊന്നെ അനുപ്പിവിട്‌  (എനിക്ക് ഒന്നും വേണ്ടാ, നിന്റെ അമ്മ വരുന്നുണ്ട് . നീ ആ പെണ്ണിനെ പറഞ്ഞു വിട്)  എന്നു പറഞ്ഞു ഞാന്‍ എന്റെ വീട്ടിനുള്ളിലേക്ക് കയറി  ഡോര്‍ അടച്ചു. 

ഞാന്‍ ജന്നല്‍ വഴി നോക്കികൊണ്ട്‌ ഇരിക്കുമ്പോള്‍ ആ പെണ്‍കുട്ടി  വെപ്രാളം പിടിച്ചു വെളിയില്‍ വന്നു സൈക്കിളില്‍ യാത്രയാകുന്നത് കണ്ടു. അല്‍പ്പ സമയത്തിനുള്ളില്‍ അന്തോണി അമ്മ വീട്ടില്‍ എത്തുകയും ചെയ്തു.

അതിനു ശേഷം പാപ്പുരാജിനു എന്നോട് ബഹുമാനം കുറച്ചു അധികം ആയോ എന്നു എനിക്ക് സംശയം തോന്നി. പിന്നീടു ഒരു  വര്‍ഷക്കാലം ഞങ്ങളുടെ അയല്‍ക്കാരായി അവര്‍ താമസിച്ചിരുന്നു എങ്കിലും  ആ പെണ്‍കുട്ടി  പിന്നീട് അവിടെ വന്നിട്ടില്ല . പാപ്പുരാജ് പിന്നീടു ജോലി രാജി വെച്ചു ഗള്‍ഫിലേക്ക്  പോയി. അന്തോണി അമ്മയും കൊച്ചു മകനും സ്വന്ത സ്ഥലമായ ദിണ്ടുക്കലിലേക്ക് പോവുകയും ചെയ്തു.  ആ സല്‍വാര്‍ കമ്മീസുകാരി  പെണ്‍കുട്ടി കല്‍പ്പാക്കത്ത് തന്നെ ഉണ്ട്. അവള്‍ ചര്‍ച്ചില്‍ പോകുന്നത്  പലപ്പോഴും കണ്ടിട്ടുണ്ട്.

അവള്‍ ഇന്ന് വിവാഹിതയാണ്, ഭര്‍ത്താവ് പാപ്പുരാജ് അല്ല. ഒരു കുട്ടിയുടെ മാതാവും . അവള്‍ക്കും എന്നോട്  വളരെ ബഹുമാനം ഉണ്ട്. എന്നെ ദൂരെ കണ്ടാല്‍ മതി അവള്‍ തല കുനിച്ചു കൊണ്ട്  നടന്നു നീങ്ങും.


Friday, April 15, 2011

നന്ദനയ്ക്ക് ആദരാജ്ഞലികള്‍




അപകടത്തില്‍ മരണമടഞ്ഞ  നന്ദന


ഏക മകളുടെ വേര്‍പാടില്‍ ദുഖിക്കുന്ന  ഗായിക ചിത്ര ചേച്ചിക്ക് മനശാന്തിയും സമാധാനവും നല്‍കുവാന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.  


Wednesday, April 13, 2011

ക്രൂരമായ സ്നേഹം

 തമിഴ് നാട് ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്ന മുനുസ്വാമിയുടെ ഭാര്യയാണ്  കുപ്പമ്മാള്‍. മുനുസ്വാമി മരിച്ച ശേഷം തന്റെ ഏക മകളായ മാരിയമ്മായോടു ഒപ്പമാണ് കുപ്പമ്മാളുടെ ജീവിതം. 

മാരിയമ്മയുടെ   ഭര്‍ത്താവ് എന്റെ ഓഫീസിലെ ഡ്രൈവറാണ് . അഞ്ചു മക്കള്‍. ക്വാട്ടെഴ്‌സിലെ ഫ്ലാറ്റില്‍   താമസം. എഴുപതു വയസ്സുള്ള കുപ്പമ്മാള്‍ക്ക് കണ്ണിനു കാഴ്ച മങ്ങി. രണ്ടു മുറികളും ഒരു അടുക്കളയും മാത്രമുള്ള ഫ്ലാറ്റിന് വെളിയില്‍ എവിടെയെങ്കിലും  കിടന്നു  കുപ്പമ്മാള്‍ പകല്‍ മുഴുവന്‍ കഴിച്ചു കൂട്ടും. രാത്രിയില്‍ പലപ്പോഴും പത്തു മണിക്ക് ശേഷവും  അവര്‍  ഫ്ലാറ്റിനു വെളിയില്‍ തന്നെ ഉണ്ടാവും. 

പകല്‍ മുഴുവനും വീടിനു വെളിയില്‍ കഴിയുന്ന കുപ്പമ്മാള്‍ തന്റെ  പ്രാഥമീക ആവശ്യങ്ങള്‍ക്ക് മകളുടെയോ കൊച്ചുമക്കളുടെയോ സഹായം തേടും.  ഇവരെ ആ വീട്ടില്‍ ആരും ശ്രദ്ധിക്കാതെ വരുമ്പോള്‍ വീട്ടു വാതുക്കല്‍ തന്നെ  കുപ്പമ്മാള്‍ പ്രാഥമീക ആവശ്യങ്ങള്‍ നിറവേറ്റിയിട്ടുണ്ട് . അപ്പോള്‍ മകളോ, കൊച്ചു മക്കളോ നല്‍കുന്ന ശിക്ഷയുടെ കാഠിന്യം കൊണ്ടുള്ള  അവരുടെ നിലവിളിയും  ഉയരും.

കുപ്പമ്മാള്‍ക്ക് എല്ലാ മാസവും പത്താം തീയതിയോ അടുത്ത ആഫീസ്  പ്രവര്‍ത്തന ദിവസമോ ഭര്‍ത്താവിന്റെ പെന്‍ഷന്‍ പണം ലഭിക്കും. പെന്‍ഷന്‍ പണം വാങ്ങുവാന്‍ പതിനാലു കിലോമീറ്റര്‍ ദൂരമുള്ള തിരുക്കഴുകുണ്ട്രം എന്ന ചെറിയ ടൌണില്‍ കുപ്പമ്മാള്‍ നേരിട്ട്  ഹാജരാകണം. കുപ്പമ്മാളെ അന്ന് കുളിപ്പിച്ച്, തിലകമിട്ട് , നല്ല പട്ടുവസ്ത്രവും ഉടുപ്പിച്ചു പത്തു മണിക്ക് ആട്ടോ റിക്ഷായില്‍ തിരുക്കഴുകുണ്ട്രം കൂട്ടി പോകുന്നത് മകള്‍ മാരിയമ്മാവാണ്.

ഉച്ചക്ക് സുമാര്‍ ഒരു മണിയോടെ കുപ്പമ്മാളും മാരിയമ്മയും  മടങ്ങുക   ബസ്സിലാകും. ടവുണ്‍ ഷിപ്പ് ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും വീടു വരെ ഒരു ഫര്‍ലോങ്ങ്‌ ദൂരം നടന്നു വരണം. പ്രായാധിക്ക്യം കൊണ്ടും കണ്ണിനു കാഴ്ചക്കുറവു കൊണ്ടും കുപ്പമ്മാള്‍ക്ക് വേഗം നടക്കുവാന്‍ സാധിക്കില്ല .  മാരിയമ്മയ്ക്ക് വേഗം വീട്ടില്‍ എത്തുകയും വേണം. വഴി നീളെ  മാരിയമ്മ തന്റെ മാതാവായ കുപ്പമ്മാളെ  പിടിച്ചു വലിച്ചും, ഇടയ്ക്കിടെ അടിച്ചും ചീത്ത വിളിച്ചും കൊണ്ട്  വരുന്ന കാഴ്ചയാണ് വേദനാജനകം.


പെന്‍ഷന്‍ പണത്തിനു വേണ്ടി ഒരു മാസത്തില്‍ ഒരുദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം പെറ്റ അമ്മയ്ക്ക്  മകള്‍ നല്‍കുന്ന സ്നേഹം.
അതെ ക്രൂരമായ സ്നേഹം.




Wednesday, April 6, 2011

ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍


പ്രിയ സുഹൃത്ത്‌ കൃഷ്ണന്‍ കുട്ടിക്ക് ഹാര്‍ട്ട് അറ്റാക്ക്‌ !. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഞാന്‍ KSM  ഹോസ്പിറ്റലിലേക്ക് ചെന്നു. കൃഷ്ണന്‍ കുട്ടി ICU-വിലാണ്. ICU-വിനു മുന്‍പില്‍ വിഷാദ ചിത്തരായി നില്‍ക്കുന്ന കുട്ടിയുടെ ഭാര്യ, മകള്‍, മകന്‍, മാതാവ് ,സഹോദരന്‍, ഭാര്യയുടെ മാതാവ് എന്നിവര്‍.

  പാറ്റ്നയില്‍ ഒരു കമ്പിനിയുടെ ഔദ്യോഗിക പദവിയിലുള്ള കൃഷ്ണന്‍ കുട്ടി ലീവിന് വന്നു ചില ദിവസങ്ങള്‍ക്കുള്ളിലാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ECG, എക്കോ തുടങ്ങിയ ടെസ്റ്റുകള്‍ നടക്കുന്നു.  രോഗിയെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കുക  സാധ്യമല്ലെന്നു ഡോക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.  അതിനാല്‍ കൃഷ്ണന്‍ കുട്ടിയെ കാണാന്‍ സാധിക്കാതെ നിരാശയോടെ മടങ്ങി. 

ഒരാഴ്ച കഴിഞ്ഞാണ് പിന്നീട് ഞാന്‍ സുഹൃത്തിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയത്. ഉച്ച സമയം. ടൌണില്‍ നിന്നും രോഗിക്ക് നല്‍കാന്‍ പഴങ്ങള്‍   വാങ്ങി ആശുപത്രിയില്‍ എത്തി. കൃഷ്ണന്‍ കുട്ടി ICU-വില്‍ നിന്നും വാര്‍ഡിലേക്ക് വന്നിരിക്കുന്നു. അദ്ദേഹത്തിന് ആഹാരം നല്‍കുകയാണ് ഭാര്യ. 

ഞാനും ആഹാരം കഴിച്ചിരുന്നില്ല. ഇന്ന് ഹോസ്പിറ്റലിലെ കാന്റീനില്‍ ആകട്ടെ  ഇന്നത്തെ ഉച്ച ഭക്ഷണം എന്ന് തീരുമാനിച്ചു കൊണ്ട് കാന്റീനിലേക്ക് നടന്നു. അവിടെ സാമാന്യം തിരക്കുണ്ട്‌. കാന്റീനില്‍ ഒന്ന്  കണ്ണോടിച്ചപ്പോഴാണ് പൊന്നമ്മ ചേച്ചി അവിടെയിരുന്നു ആഹാരം കഴിക്കുന്നത് കണ്ടത്. പൊന്നമ്മ  ചേച്ചി കൃഷ്ണന്‍ കുട്ടിയുടെ ഭാര്യയുടെ മാതാവാണ്. ചേച്ചിയുടെ സമീപം ഇരുന്നു സുഹൃത്തിന്റെ രോഗ വിവരങ്ങള്‍ ആരാഞ്ഞു കൊണ്ട് ആഹാരം കഴിച്ചു. കുട്ടിയുടെ ആരോഗ്യ നില മെച്ചമാണെന്നും എന്നും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലേക്കു പോകാമെന്നും ഡോക്ടര്‍ പറഞ്ഞതായും ചേച്ചിയില്‍ നിന്നും അറിഞ്ഞപ്പോള്‍ ആശ്വാസമായി. 

ആഹാരം കഴിഞ്ഞു ഞങ്ങള്‍ ഒന്നിച്ചു  ആശുപത്രിയിലെ റൂമില്‍ ചെന്നപ്പോള്‍ കൃഷ്ണന്‍ കുട്ടിയുടെ സഹോദരന്‍ ബാബുവും   കൃഷ്ണന്‍ കുട്ടിയുടെ ഭാര്യയുടെ സഹോദരി രാധികയും  അവിടെയുണ്ട്. ഇരുവരുടെ കയ്യിലും ആഹാരം കൊണ്ടു വന്ന കാര്യറും ഉണ്ട്. ഹൃദയ രോഗിയോട് അധികം സംസാരിക്കുക തെറ്റാണ് എന്ന ബോധം എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. അത്യാവശ്യം രോഗ വിവരം തിരക്കിയ ശേഷം ബാബുവിനോടൊപ്പം മടങ്ങുവാന്‍  തീരുമാനിച്ചു. 

ബാബു വളരെ വേഗത്തിലാണ് ബൈക്ക് ഓടിച്ചത്. വേഗത അല്‍പ്പം കുറയ്ക്കാന്‍ ഞാന്‍ പറഞ്ഞു. വേഗത കുറച്ചു കൊണ്ടു ബാബു സംസാരിക്കുവാന്‍ തുടങ്ങി. ജ്യേഷ്ടന്‍  പാറ്റ്നയില്‍ ഒറ്റക്കാണ് താമസം. ഹോട്ടലിലെ  ആഹാരമാണ് ജ്യേഷ്ഠനെ രോഗിയാക്കിയത്. അവധിക്കു നാട്ടില്‍ വന്നാലും മനസ്സിന് സമാധാനം ഇല്ലെന്നു തന്നെ പറയാം. മകനു  അനുസരണ കുറവാണ്. ആ ദുഃഖം ചുമക്കുന്ന കൂട്ടത്തില്‍ തന്നെ വീട്ടില്‍ എത്തിയാല്‍  സ്വസ്ഥത തീരെ ഇല്ലെന്നു പറയാം.  കുടുംബ പ്രശ്നങ്ങള്‍  ജ്യേഷ്ടനെ  വല്ലാതെ അലട്ടുന്നുണ്ട്.

അമ്മ ജ്യേഷ്ടന് ആഹാരം ഉണ്ടാക്കും. ഞാന്‍  ആശുപത്രിയില്‍ എത്തിക്കും . അമ്മ ഉണ്ടാക്കുന്ന ആഹാരം   ജ്യേഷ്ടത്തി (ജ്യേഷ്ടന്റെ ഭാര്യ ) കഴിക്കില്ല. അതുകൊണ്ട് ജ്യേഷ്ടത്തിയുടെ സഹോദരി അവര്‍ക്ക് ആഹാരം ഉണ്ടാക്കി കൊണ്ടുവരും. അപ്പോഴാണ്‌ കൃഷ്ണന്‍ കുട്ടിയുടെ ഭാര്യയുടെ മാതാവ് കാന്റീനില്‍ നിന്നും ആഹാരം കഴിച്ചത് മനസ്സില്‍ തെളിഞ്ഞത്.

എന്താണ് ബാബു , രണ്ടു വീടുകളില്‍ നിന്നും ആഹാരം ആശുപത്രിയില്‍ എത്തിയും പൊന്നമ്മ ചേച്ചി എന്താണ് കാന്റീനില്‍ നിന്നും  ആഹാരം കഴിക്കുന്നത്‌ എന്ന്  ഞാന്‍ ചോദിച്ചു. 

അവിടെയും പ്രശ്നങ്ങള്‍ തന്നെ. അവിടെ മകള്‍ വെയ്ക്കുന്ന ആഹാരം അമ്മ കഴിക്കില്ലത്രേ! ബാബു പറഞ്ഞു.

ഭത്രു മാതാവ് ഉണ്ടാക്കിയ ആഹാരം കഴിക്കാത്ത മരുമകള്‍, മകള്‍ ഉണ്ടാക്കിയ ആഹാരം കഴിക്കാത്ത മാതാവ്. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളെ ചിന്തിച്ചു കൊണ്ട്  ബൈക്ക് യാത്ര തുടര്‍ന്നു.

ബാബു ബൈക്ക് അവന്റെ വീട്ടു വാതുക്കല്‍ നിര്‍ത്തി. ഞാന്‍ ബൈക്കില്‍ നിന്നിറങ്ങി അവനോടു യാത്ര പറഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ ഓര്‍ത്തു.
സാക്ഷരതയില്‍ ഒന്നാം സ്ഥാനം എന്ന് നാം വീമ്പിളക്കുന്ന  നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ശിഥിലമായിക്കൊണ്ടിരിക്കുന്നത്‌ എത്ര എത്ര കുടുംബ ബന്ധങ്ങളാണ്. 




Wednesday, February 23, 2011

കൊല്ലൂര്‍ / മുരുദേശ്വര്‍ യാത്ര - 6


ഞങ്ങള്‍ ബോട്ടില്‍ കയറി. അലകളുടെ ഘോര താണ്ഡവത്തിന് ഒത്ത് നൃത്തമാടി ക്കൊണ്ട് ബോട്ട് കടലിലേക്ക്‌ നീങ്ങി. ചെറിയ ബോട്ടുകള്‍,  ധാരാളം  വാട്ടര്‍ സ്കൂട്ടര്‍ എന്നിവ ചീറി പാഞ്ഞു പോകുമ്പോള്‍ ഞങ്ങളുടെ ശരീരത്തിലേക്ക് വെള്ളം ശക്തിയില്‍  തെറിച്ചു കൊണ്ടിരുന്നു. അങ്ങകലെ ചെടികൊടികള്‍ നിറഞ്ഞു പച്ച നിറത്തില്‍  ഒരു ചെറിയ  ദ്വീപു കാണാം. കടലിനു നടുവില്‍ അങ്ങുമിങ്ങും ചില പാറക്കൂട്ടങ്ങള്‍. ചില മിനി ബോട്ടുകള്‍ പാറക്കൂട്ടം വരെ പോയി മടങ്ങുന്നു. അങ്ങിനെ മനോഹരമായ കടല്‍ കാഴ്ചകള്‍ക്കിടയില്‍  മുരുദേശ്വര്‍ ഗോപുരത്തെയും ശിവ ശിലകളെയും നോക്കി കാണുന്നത് നയനാനന്ദകരം എന്നെ വിശേഷിപ്പിക്കാനാവൂ.

                                          ബോട്ടില്‍ യാത്ര

                   അസ്തമയ സൂര്യന്റെ കിരണമേറ്റ് തിളങ്ങുന്ന പരമശിവന്‍
                                                    
                                                     ബോട്ടില്‍ യാത്ര

                                                 മുരുദേശ്വര്‍ വീക്ഷണം

                                                    സ്കൂട്ടര്‍ ബോട്ടുകള്‍

                                                     സ്കൂട്ടര്‍ ബോട്ടുകള്‍

                                          മുരുദേശ്വര്‍  കടല്‍ക്കരയില്‍


                                           മുരുദേശ്വര്‍ കടല്‍ക്കരയില്‍

ഞങ്ങളുടെ ബോട്ട് കന്തുകഗിരിയെ ഒന്നു ചുറ്റിയ ശേഷം കടല്‍ക്കരക്ക് മടങ്ങി. എന്റെ മകള്‍ക്ക് വീണ്ടും കടല്‍ യാത്രക്കു താല്‍പ്പര്യം ഉണ്ടെന്നു പറഞ്ഞപ്പോള്‍ ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന  ഒരു ഫാമിലി ബോട്ടില്‍ കടല്‍ യാത്ര നടത്തി. ആ യാത്ര അല്‍പ്പം കടുപ്പമാണ്. സേഫ്റ്റി ഡ്രസ്സ്‌ ഇട്ടു കൊണ്ടുള്ള ആ യാത്രയില്‍ ബോട്ട് കടലില്‍ വളരെ വേഗത്തില്‍ പോയി പെട്ടെന്ന് തിരിക്കുന്നത് ഭയം ഉളവാക്കി. പിന്നീടു ഏറ്റവും രസകരമായി കണ്ടു നിന്നത് സ്കൂട്ടര്‍ ബോട്ടിലെ ജനങ്ങളുടെ യാത്രയാണ്. ഇതിനു പുറമേ ഒട്ടക സവാരിക്ക് രണ്ടു ഒട്ടകങ്ങള്‍ അവിടെയുണ്ട്. പിന്നെ കപ്പലണ്ടി, കടല, ഐസ്ക്രീം എന്നിവ കടല്‍ക്കരയില്‍ അമോഹ വില്‍പ്പനയും നടത്തുന്നുണ്ട്. ബോട്ട് യാത്രയ്ക്കായി അവിടെ എത്തുന്ന സന്ദര്‍ശകരെ   സമീപിക്കുന്ന ഏജന്റുമാര്‍ വളരെ അധികം പേരുണ്ട്. എല്ലാവര്‍ക്കും ഹിന്ദി നന്നായി അറിയാം. 


                      സവാരിക്ക് തയ്യാറാകി നില്‍ക്കുന്ന ഒട്ടകട്ടിനു സമീപം

                                                        കടല്‍ സവാരി 

                                                മുരുദേശ്വര്‍ കടല്‍ക്കര 

വൈകിട്ട് ആറു മണി ആയപ്പോഴേക്കും ജനകൂട്ടം വളരെ അധികം കാണപ്പെട്ടു. കടല്‍ അലകള്‍ ഉയരത്തില്‍ അടിക്കുവാന്‍ തുടങ്ങി. അപ്പോഴും ബോട്ട് യാത്രയും സ്കൂട്ടര്‍ ബോട്ട് സാഹസങ്ങളും തുടര്‍ന്നു കൊണ്ടേയിരുന്നു. ഞങ്ങള്‍ കടല്‍ക്കരയില്‍ നിന്നും റോഡിലേക്ക് നീങ്ങി. ടൂറിസ്റ്റ് വാനുകളും ബസ്സുകളും കാറുകളും കൊണ്ട് റോഡില്‍ നല്ല തിരക്ക്. വാഹന നിയന്ത്രണത്തിന് ട്രാഫിക് പോലീസും നിരത്തില്‍ ഉണ്ട്. റോഡിലൂടെ നടന്ന് മുരുദേശ്വര്‍ ബസ്റ്റാന്‍റ്റില്‍ എത്തി. അവിടെ ബസ്സുകളുടെ സമയമോ യാത്രാ വിവരണങ്ങളോ ഒന്നും തന്നെ ഇല്ല. കന്നടത്തില്‍ ഒന്നോ രണ്ടോ ടൌണ്‍ ബസ്സിന്റെ സമയം മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്. നിരാശാജനകമായ അവസ്ഥയാണ് ഇത്രയധികം ടൂറിസ്റ്റുകള്‍ എത്തുന്ന മുരുദേശ്വര്‍ ബസ്റ്റാന്‍റ്റിന്റെ സ്ഥിതി. 

നല്ല ഒരു സസ്യാഹാര ഹോട്ടല്‍ തേടിപ്പിടിച്ചു. മുപ്പതു രൂപയ്ക്ക് തരക്കേടില്ലാത്ത ആഹാരവും കഴിച്ചു രാത്രി എട്ടര മണിയോടെ ഞങ്ങള്‍ ഹോട്ടല്‍ മുറിയില്‍ എത്തി. മിസ്റ്റര്‍. കമ്മത്ത് ഞങ്ങള്‍ക്കായി അവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ മടക്കയാത്ര സമയം അറിയുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹം ഞങ്ങളുടെ അടുത്ത പദ്ധതിയെ പറ്റി ആരാഞ്ഞു. ഇനി മടക്കയാത്ര എന്ന് പറഞ്ഞപ്പോള്‍ ഏഴു മണിക്ക് ഞങ്ങളെ യാത്രയാക്കുവാന്‍
മിസ്റ്റര്‍. കമ്മത്തിന് താല്‍പ്പര്യം എന്ന് മനസ്സിലായി. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ഞങ്ങള്‍ രാവിലെ ഏഴുമണിക്ക്  യാത്രക്കുള്ള തയ്യാറെടുപ്പോടെ റൂം വിടുമ്പോള്‍  കമ്മത്ത്‌ അടുത്ത പാര്‍ട്ടിയെയും കൂട്ടി എത്തികഴിഞ്ഞിരുന്നു. 
ഒരു ഓട്ടോ പിടിച്ച് ഞങ്ങള്‍ കൊച്ചിന്‍- പനവേല്‍ ഹൈവേ റോഡില്‍ എത്തി. സുമാര്‍ ഒരു മണിക്കൂര്‍ നേരം അവിടെ കാത്തു നിന്നും ഉദ്ദേശിച്ചതു പോലെ ഉള്ള യാത്ര സൗകര്യം ലഭിച്ചില്ല. ഉടുപ്പിക്ക് പോകുന്ന ഒരു കാര്‍ അവിടെ നിര്‍ത്തി. അതില്‍ ഞങ്ങള്‍ക്ക് ഇടം കിട്ടിയതും ഇല്ല. അവിടെ നിന്നിരുന്ന പല യാത്രക്കാരും ബട്ക്കല്‍, കുന്തപുരാ, ബൈന്തൂര്‍ എന്നീ സ്ഥലങ്ങളിലേക്ക് പോകേണ്ടവര്‍ എന്ന് മനസ്സിലാക്കി. അടിക്കടി മിനിവാന്‍ സര്‍വീസ് കണ്ടപ്പോള്‍ അത് എവിടെ വരെ പോകും എന്ന് തിരക്കി. ബട്ക്കല്‍ എത്തിയാല്‍ അവിടെ നിന്നും യാത്രാ സൗകര്യം ഉണ്ടെന്നു അറിഞ്ഞപ്പോള്‍ ഇനി വരുന്ന അടുത്ത മിനിവാനില്‍ ബട്ക്കലിലേക്ക് യാത്രയാവുക എന്ന് തീരുമാനിച്ചു. 

മിനിവാന്‍ യാത്ര അത്ര സുഖകരം എന്ന് പറയുവാന്‍ സാധിക്കുന്നില്ല എങ്കിലും ബട്ക്കല്‍  എത്തിച്ചേരുവാന്‍ നല്ല മാര്‍ഗ്ഗം വേറൊന്നും ഇല്ലാത്തതിനാല്‍ അത് ഒരു യാത്രാ അനുഭവമായി കണ്ടു. മിനിവാനിലെ യാത്രക്കാര്‍ ഞങ്ങളെ അന്യ  സംസ്ഥാനത്തില്‍ നിന്നും വന്നവര്‍ എന്ന് നല്ലവണ്ണം മനസ്സിലാക്കിയിരുന്നു. യാത്രക്കാര്‍ കയറിയും ഇറങ്ങിയും സുമാര്‍ നാല്‍പ്പതു നിമിഷത്തില്‍ ബട്ക്കലില്‍ വാന്‍ എത്തിച്ചേര്‍ന്നു. ഞങ്ങള്‍ വാനില്‍ നിന്നും ഇറങ്ങിയ ഉടന്‍ ഒരു സഹയാത്രികന്‍ നിങ്ങള്‍ക്ക്  എവിടെയാണ് പോകേണ്ടത് എന്ന് ഹിന്ദിയില്‍  ചോദിച്ചു. മംഗലാപുരത്തിന് എന്ന് പറഞ്ഞപ്പോള്‍ അവിടെ നിര്‍ത്തിയിരുന്ന ഒരു ബസ് ചൂണ്ടിക്കാട്ടി ആ ബസ്സില്‍ കുന്തപുരയില്‍ പോയി അവിടെനിന്നും ഉടുപ്പിക്കു പോവുക. ഉടുപ്പിയില്‍ നിന്നും ധാരാളം ബസ്സുകള്‍ മംഗലാപുരത്തിന് കിട്ടും എന്ന് പറഞ്ഞു. സുമാര്‍ ഒരു മണിക്കൂര്‍ യാത്ര ചെയ്തു കുന്തപുരായില്‍ എത്തി. അവിടെ ഒരു ഹോട്ടലില്‍ ടിഫിന്‍ കഴിച്ചു വെളിയില്‍ വന്നപ്പോള്‍ ഉടുപ്പിക്കു ഒരു പ്രൈവറ്റ് ബസ് റെഡിയായി നില്‍ക്കുന്നുണ്ടായിരുന്നു.  ഒരു മണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ ഉടുപ്പിയിലും അവിടെ നിന്നും അടുത്ത ഒരു മണി നേരത്തില്‍ ഞങ്ങള്‍ മംഗലാപുരത്തും എത്തിച്ചേര്‍ന്നു. 
വളരെ നേരത്തെ റെയില്‍വേ സ്റ്റേഷനില്‍ എത്തി. നാലു മണിക്കാണ് ട്രെയിന്‍.   ആഹാരം കഴിഞ്ഞു  ഒരു ആട്ടോയില്‍ മംഗലാപുരം നഗരം ഒന്ന് ചുറ്റിക്കണ്ടു. ട്രെയിന്‍ പുറപ്പെടുന്നതിനു അര മണിക്കൂറിനു മുന്‍പ് റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തി. അവിടെ എത്തുമ്പോള്‍ ചെന്നൈക്കുള്ള ട്രെയിന്‍ പ്ലാറ്റ് ഫോമില്‍  ഉണ്ട്. ലഗേജുകള്‍ എടുത്തു കൊണ്ട് ട്രെയിനില്‍ കയറി. 

 
കൃത്യ സമയത്തു തന്നെ ട്രെയിന്‍ പുറപ്പെട്ടു. മംഗലാപുരം വിട്ടു ട്രെയിന്‍ കേരളത്തിന്റെ അതിര്‍ത്തിയിലേക്ക്  വളരെ വേഗത്തില്‍ നീങ്ങിക്കൊണ്ടിരുന്നു.





                    
                                          

Tuesday, January 25, 2011

കൊല്ലൂര്‍ / മുരുദേശ്വര്‍ യാത്ര - 4



ഹോട്ടല്‍ മുറിയിലെ അല്‍പ്പ  വിശ്രമത്തിന് ശേഷം മുരുദേശ്വര്‍ ക്ഷേത്രം സംബന്ധിച്ച വിവരങ്ങള്‍ ഹോട്ടല്‍ ഉടമയായ മിസ്റ്റര്‍. കമ്മത്തിനോട് ചോദിച്ചു മനസ്സിലാക്കണം എന്നുറച്ചു. മിസ്റ്റര്‍. കമ്മത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇപ്രകാരമാണ്. 

ഉത്തര കര്‍ണ്ണാടകത്തിലെ ബട്ക്കല്‍ താലൂക്കിലാണ് മുരുദേശ്വര്‍. ‌ ഹിന്ദുക്കളും മുസ്ലീങ്ങളും കൃസ്ത്യാനികളും വളരെ സൌഹൃദത്തോടെ ഇവിടെ  ജീവിക്കുന്നു. കടല്‍ക്കര പ്രദേശം ആകയാല്‍    മീന്‍ പിടിത്തമാണ്‌   ഇവിടുത്തെ പ്രധാന തൊഴില്‍. മുരുദേശ്വര്‍ ക്ഷേത്രം, മുരുദേശ്വര്‍ ബീച്ച് എന്നിവ ധാരാളം സന്ദര്‍ശകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. ബസ്റ്റാന്റു കഴിഞ്ഞാല്‍ ഒരു തെപ്പക്കുളം ഉണ്ട്. തെപ്പക്കുളം കഴിഞ്ഞു മുന്നോട്ടു  പോകുമ്പോള്‍ ഒരു രാജഗോപുരവും പരമശിവന്റെ ഉയരത്തിലുള്ള ശിലയും  മനോഹരമായ  അറബിക്കടലിന്റെ തീരവുമാണ്  നമ്മെ അധികം ആകര്‍ഷിക്കുന്നത്.


                                 മുരുദേശ്വരിലെ  തെപ്പക്കുളം

                                  മുരുദേശ്വര്‍  ദൂര വീക്ഷണം


                                         മുരുദേശ്വര്‍ ക്ഷേത്രത്തിലെ ഗോപുരം 

                         മുരുദേശ്വര്‍ ക്ഷേത്രം വെളിയില്‍ നിന്നും ഒരു വീക്ഷണം

                                 രാജഗോപുരവും ശിവശിലയും (ദൂര വീക്ഷണം) 

അറബിക്കടലിന്റെ തീരത്ത്  കടലിലേക്ക്‌ അല്‍പ്പം തള്ളി നിന്നിരുന്ന കന്തുകഗിരി എന്ന കുന്നിലാണ്‌ രാജഗോപുരവും ക്ഷേത്രവും പണി കഴിപ്പിചിട്ടുള്ളത്.  ഈ രാജഗോപുരം ഇരുപതു നില കൊണ്ടതും രണ്ട് ലിഫ്റ്റ്‌ സൗകര്യം ഉള്ളതുമാണ്.  ഈ രാജഗോപുരത്തിന്  249 അടി ഉയരവും  ശിവശിലയ്ക്കു   123 അടി  ഉയരവും ഉണ്ട്.  കന്തുകഗിരിയില്‍ ഈ ഗോപുരവും ക്ഷേത്രവും  എല്ലാം പ്രസിദ്ധനായ  ശ്രീ. R.N.ഷെട്ടി (Businessman‍) അവര്‍കളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്.

                                ക്ഷേത്ര വീക്ഷണം             

"മുരുദേശ്വര്‍" എന്ന പ്രദേശം ഹിന്ദു പുരാണ കഥയുമായി  ബന്ധപ്പെട്ടതാണ്‌. പരമശിവന്റെ ആത്മലിംഗം വെച്ച് പൂജ ചെയ്താല്‍ മരണം ഇല്ലാത്തവനും അജയ്യനുമായി തീരും എന്ന ഒരു സങ്കല്പം ഹിന്ദു പുരാണത്തിലെ  കഥാപാത്രങ്ങളില്‍ ഉണ്ട്.    
അത്തരത്തില്‍ മരണം ഇല്ലാത്തവനും അജയ്യനും ആകുവാന്‍   വേണ്ടി ലങ്കാധിപനായ രാവണന്‍  ആത്മലിംഗം നേടുവാന്‍ പരമശിവനെ തപസ്സു ചെയ്തു രാവണന്റെ തപസ്സില്‍ പ്രീതനായി പരമശിവന്‍ പ്രത്യക്ഷപ്പെട്ട്  നിനക്ക് എന്തു വരമാണ് വേണ്ടത് എന്നു രാവണനോടു ചോദിച്ചു. രാവണന്റെ തപസ്സു അറിഞ്ഞു നാരദന്‍ മഹാവിഷ്ണുവിനെ കണ്ടു  സങ്കടം ഉണര്‍ത്തി.  നാരദന്റെ സങ്കടം അറിഞ്ഞു കൊണ്ട് വിഷ്ണു ശക്തിയാല്‍  രാവണന്റെ മനോനിലക്ക് മാറ്റം ഉണ്ടായി, ആത്മലിംഗത്തിനു പകരം രാവണന്‍ ആവശ്യപ്പെട്ടത്‌ പാര്‍വതിയെയാണ്. രാവണന്‍ പാര്‍വതിയുമായി ലങ്കയിലേക്ക് പോകുമ്പോള്‍ വഴിയില്‍ നാരദന്‍ സന്ധിച്ച് പരമശിവന്‍ നിന്നെ ഏല്‍പ്പിച്ചത് യഥാര്‍ത്ഥ പാര്‍വതിയെ അല്ലെന്നും യഥാര്‍ത്ഥ പാര്‍വതി പാതാളത്തില്‍ ആണെന്നും അറിയിച്ചു. ഇതു വിശ്വസിച്ച രാവണന്‍ പാര്‍വതിയെ വഴിയില്‍  ഉപേക്ഷിച്ചു പാതാളത്തിലേക്ക്‌ യാത്രയായി. അവിടെ ചെന്ന് പാതാള രാജാവിന്റെ പുത്രിയെ വിവാഹം ചെയ്തു ലങ്കയില്‍ എത്തി. ലങ്കയില്‍ എത്തിയ രാവണനോടു നീ തപസ്സു ചെയ്തു നേടിയ ആത്മലിംഗം എവിടെ എന്നു രാവണന്റെ മാതാവ് ചോദിച്ചപ്പോഴാണ് തനിക്കു സംഭവിച്ച അപദ്ധത്തിന്റെ   എല്ലാം പിന്നില്‍ മഹാവിഷ്ണുവിന്റെയും നാരദമുനിയുടെയും ചതി മനസ്സിലായത്‌.  രാവണന്‍  ശിവനെ വീണ്ടും തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തി. ശിവനോട് രാവണന്‍ ആത്മലിംഗം ആവശ്യപ്പെട്ടു.  ഒരിക്കലും ആത്മലിംഗം താഴെ വെയ്ക്കാന്‍ പാടില്ല എന്നും അങ്ങിനെ താഴെ വെച്ചാല്‍ നീ നേടിയ എല്ലാ ശക്തികളും നഷ്ടപ്പെടും എന്നു അറിയിച്ചുകൊണ്ട് ശിവന്‍ രാവണന് ആത്മലിംഗം നല്‍കി മറഞ്ഞു

                                    
                                പരമശിവന്റെ  ശിലയുടെ തലഭാഗം 
                                          

  രാവണനില്‍ നിന്നും ബ്രാഹ്മണ വേഷധാരിയായ ഗണപതി ആത്മലിംഗം വാങ്ങുന്നു.

 ആത്മലിംഗവുമായി ലങ്കക്ക് രാവണന്‍ യാത്ര തിരിച്ചത് അറിഞ്ഞ നാരദന്‍ ഭാവിയില്‍ ഭൂമിയില്‍ രാവണന്‍  ഉപദ്രവം ഉണ്ടാക്കും എന്നു മനസ്സിലാക്കി ഗണപതിയോട് രാവണന്റെ കയ്യില്‍ നിന്നും എങ്ങിനെ എങ്കിലും ആത്മലിംഗം കൈക്കലാക്കുവാന്‍ അപേക്ഷിച്ചു. രാവണന്‍ ആത്മലിംഗവുമായി ലങ്കയിലേക്കുള്ള യാത്രാ മദ്ധ്യേ   ഗോകര്‍ണ്ണത്തിനു സമീപം എത്തിയപ്പോള്‍ മഹാവിഷ്ണു തന്റെ  സുദര്‍ശനം കൊണ്ട് സൂര്യനെ മറച്ചു. നേരം സന്ധ്യയായി എന്നു ധരിച്ചു രാവണന്‍ തന്റെ പതിവു  സന്ധ്യാപൂജക്ക്‌ ഒരുങ്ങി. അപ്പോള്‍ ഒരു ബ്രാഹ്മണ ബാലന്റെ വേഷം ധരിച്ചു ഗണപതി അവിടെ എത്തി.  താന്‍ പൂജ ചെയ്തു തീരും വരെ ആത്മലിംഗം പിടിച്ചു കൊള്ളണം എന്നും, എക്കാരണത്തെ കൊണ്ടും ലിംഗം  താഴെ വെയ്ക്കരുതെന്നും രാവണന്‍ ആ ബ്രാഹ്മണ ബാലനോട് അപേക്ഷിച്ചു. മൂന്ന് തവണ ഞാന്‍ അങ്ങയെ വിളിക്കും. അതിനുള്ളില്‍ താങ്കള്‍ എത്തിയില്ലാ എങ്കില്‍ ആത്മലിംഗം താഴെ വെയ്ക്കും എന്നു ബ്രാഹ്മണ ബാലന്‍ പറഞ്ഞു. രാവണന്‍ വന്ന് ചേരുന്നതിനു മുന്‍പു ബ്രാഹ്മണ ബാലന്‍ ആത്മലിംഗം താഴെ വെച്ചിരുന്നു. വിഷ്ണു തന്റെ സുദര്‍ശനം മാറ്റിയപ്പോള്‍ പകല്‍ തെളിഞ്ഞു. താന്‍ വീണ്ടും
കബളിപ്പിക്കപ്പെട്ടു  എന്നു മനസ്സിലാക്കിയ രാവണന്‍ ശിവന്‍ നല്‍കിയ  ആത്മലിംഗം അടിച്ചുടച്ചു നശിപ്പിച്ചു. അങ്ങിനെ ഉടയ്ക്കപ്പെട്ട ആത്മലിംഗത്തിന്റെ ഭാഗങ്ങള്‍ പലയിടത്തുമായി ചിതറി വീണു.   സുരത്കല്‍, സജ്ജീശ്വര, ഗുണേശ്വര, ധരേശ്വര എന്നീ പ്രദേശങ്ങള്‍  ആത്മലിംഗത്തിന്റെ ഭാഗങ്ങള്‍ ചിതറി വീണ സ്ഥലങ്ങളായി അറിയപ്പെടുന്നു .   ഉടയ്ക്കപ്പെടും  മുന്‍പു ആത്മലിംഗം പൊതിഞ്ഞു വെച്ചിരുന്ന തുണി വന്നു വീണ പ്രദേശം  മൃദേശലിംഗം  അഥവാ മുരുദേശ്വരാ (മുരുദേശ്വര്‍) എന്നു അറിയപ്പെടുന്നത് എന്നാണ് സങ്കല്പം. 

മിസ്റ്റര്‍. കമ്മത്തിന്  നന്ദി പറഞ്ഞ ശേഷം ഉച്ചക്ക് 12 മണിക്ക് ക്ഷേത്ര പരിസരത്തേക്കു ഞങ്ങള്‍  യാത്ര തിരിച്ചു.