Saturday, April 23, 2011

മിസ്റ്റര്‍. പാപ്പുരാജ്

മിസ്റ്റര്‍. പാപ്പുരാജ് എന്റെ നേരെ  എതിര്‍വീട്ടുകാരനാണ്. പാപ്പുരാജിന്റെ മാതാവ് അന്തോണി അമ്മയും  മൂത്ത സഹോദരന്റെ അഞ്ചു വയസ്സുള്ള മകന്‍  ജോസും  ഒന്നിച്ചാണ്  താമസം. ഇന്നത്തെ കാലഘട്ടത്തില്‍ അമ്മയെ സ്നേഹിക്കുന്ന നല്ല മകന്‍ എന്ന അഭിപ്രായം  ഫ്ലാറ്റിലെ എല്ലാവര്‍ക്കും പാപ്പുരാജിന്റെ പേരില്‍ ഉണ്ട്. 

ഞാന്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ എന്റെ കുടുംബിനിക്ക് നല്ല ഒരു കൂട്ടാണ് അന്തോണിഅമ്മ . ആ അമ്മയ്ക്ക് അവരുടെ മൂത്ത മകനെപറ്റിയാണ്  ദുഃഖം. അവന്റെ വിവാഹം കഴിഞ്ഞു. ഒരു നല്ല ജോലി ഇല്ല. മരുമകള്‍ ഉദ്യോഗസ്ഥയാണ്. ചെന്നൈയില്‍ ഹോസ്റ്റലില്‍ താമസം. അവരുടെ മകനാണ് ജോസ്. ജോലി കഴിഞ്ഞു വന്നാല്‍ പാപ്പുരാജ് ജോസിനെ ഇംഗ്ലീഷ്  പഠിപ്പിക്കും. അതു കഴിഞ്ഞ ശേഷമേ വെളിയില്‍ പോകാറുള്ളൂ. 

ഞങ്ങളുടെ ടവുണ്‍ ഷിപ്പില്‍ നെസ്കോ എന്ന സംഘടനയുടെ ചുമതലയില്‍  ഒരു ഓപ്പണ്‍ എയര്‍ തിയേറ്റര്‍ ഉണ്ട്. വെള്ളി, ശനി, ഞായര്‍  എന്നീ ദിവസങ്ങളില്‍ ഈ തിയേറ്ററില്‍ തമിഴ്, മലയാളം, ഹിന്ദി  തുടങ്ങിയ ഏതെങ്കിലും ഭാഷയിലെ സിനിമ പ്രദര്‍ശിപ്പിക്കാറുണ്ട്. ഒരു വെള്ളിയാഴ്ച ദിവസം ഞാന്‍ അഞ്ചുമണിക്ക് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ അന്തോണി അമ്മയും ജോസും ഒരുങ്ങി വെളിയില്‍ നില്‍ക്കുന്നു. 

അമ്മാ എങ്കെ പോരിങ്കെ? ( അമ്മാ നിങ്ങള്‍ എവിടെ പോകുന്നു ) എന്ന് ഞാന്‍ ഒരു സാമാന്യ മര്യാദയോടെ ചോദിച്ചു.  

 കേളുങ്കെ തമ്പി, നെസ്കോയില്‍ പടം ഉണ്ട്.  അതെ പോയി പാത്തുകിട്ടു വാ എന്നു ചൊല്ലി രൊമ്പ തൊല്ല പണ്ണി അനുപ്പിറാന്‍ പാപ്പു   (നെസ്കൊവില്‍ സിനിമാ ഉണ്ടെന്നു പറഞ്ഞു നിര്‍ബ്ബന്ധിച്ചു അയയ്ക്കുകയാണ് പാപ്പുരാജ് ‍). അന്തോണി അമ്മാ മനസ്സില്ലാ മനസ്സോടെ നടന്നു നീങ്ങി.

ഞാന്‍ ചായകുടി കഴിഞ്ഞു അല്‍പ്പം വിശ്രമിച്ച ശേഷം  മാര്‍ക്കെറ്റിലേക്ക്  പോകാന്‍ വീടു വിട്ടു വെളിയില്‍ വരുമ്പോള്‍ ഒരു സൈക്കിളില്‍ ഒരു സല്‍വാര്‍ കമ്മീസുകാരി വന്നിറങ്ങി. അവള്‍ നേരെ പാപ്പുരാജിന്റെ വീട്ടിനുള്ളില്‍ കയറുന്നതും ശ്രദ്ധിച്ചു.  ഞാന്‍ എന്റെ സൈക്കിള്‍ എടുത്തു കൊണ്ട്   മാര്‍ക്കറ്റില്‍ പോയി തിരികെ വരുമ്പോള്‍ അന്തോണി അമ്മയും കൊച്ചു മകനും മടങ്ങി വരുന്നതു കണ്ടു. 

എന്നമ്മാ ഇന്ന് പടം ഇല്ലെയാ ( എന്താ അമ്മെ സിനിമ ഇല്ലേ) ഞാന്‍ ചോദിച്ചു.
ഇല്ല തമ്പി. പെട്ടി വരലെ. നാളെ പടം ഇരുക്കും ( സിനിമാ പെട്ടി വന്നില്ല. നാളെ സിനിമ ഉണ്ടാകും) എന്നു അന്തോണി അമ്മാ പറഞ്ഞു. ഞാന്‍ വീട്ടു വാതുക്കല്‍ വരുമ്പോഴും സല്‍വാര്‍ കമ്മീസുകാരിയുടെ സൈക്കിളില്‍ അവിടെ തന്നെ ഉണ്ട്.

അന്തോണി അമ്മ അവരുടെ വീട്ടില്‍ ചെന്ന് ബെല്‍ അടിച്ചാല്‍ പാപ്പുരാജും സല്‍വാര്‍ കമ്മീസുകാരിയും ധര്‍മ്മ സങ്കടത്തിലാവും. തന്നെയുമല്ല പിന്നീടു അവിടെ പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതകളും ഉണ്ട്. എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിച്ചു കൊണ്ട് വീട്ടില്‍ എത്തി.
 മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ ഭാര്യയെ എല്പ്പിച്ച ശേഷം പാപ്പുരാജിന്റെ വീട്ടിനുള്ളില്‍ ഒരു സല്‍വാര്‍ കമ്മീസുകാരി പോയിട്ടുണ്ടെന്നും അന്തോണിയമ്മ വന്നു കൊണ്ടിരിക്കുന്ന  വിവരവും പറഞ്ഞു.

ആ  കുടുംബത്തില്‍ ഒരു പ്രശ്നം ഉണ്ടാകാതിരിക്കട്ടെ എന്നുള്ള എന്റെ  ഭാര്യയുടെ താല്‍പ്പര്യം കൂടി കണ്ടപ്പോള്‍ എനിക്ക് ഒരു ധൈര്യം ഉണ്ടായി. ഞാന്‍ നേരെ പാപ്പുരാജിന്റെ വീടിന്റെ ബെല്ലില്‍ കൈ വെച്ചു. ഒന്നു രണ്ടു തവണ ബെല്‍ അടിച്ചിട്ടും കതകു തുറന്നില്ല. പിന്നീട് ഒന്നും ആലോചിച്ചില്ല മൂന്നാം തവണ സ്വിച്ചില്‍  നിന്നും കയ്യെടുത്തില്ല. ബെല്‍ ശബ്ദം ആരോചകമായപ്പോള്‍  പാപ്പുരാജ് കതകു ചെറുതായി തുറന്നു. അയാള്‍ ആകെ വിയര്‍ത്തിരുന്നു. മുഖത്തു എന്നോടുള്ള കോപം ദൃശ്യമായിരുന്നു.

എന്ന സാര്‍ എന്ന വേണം (സാറിനു എന്താണ് വേണ്ടിയത്) എന്നു അയാള്‍ ചോദിച്ചു.
എനക്ക് എതുവും വേണ്ടാ, ഉങ്കള്‍ അമ്മാ വരാങ്കെ. അന്ത പൊന്നെ അനുപ്പിവിട്‌  (എനിക്ക് ഒന്നും വേണ്ടാ, നിന്റെ അമ്മ വരുന്നുണ്ട് . നീ ആ പെണ്ണിനെ പറഞ്ഞു വിട്)  എന്നു പറഞ്ഞു ഞാന്‍ എന്റെ വീട്ടിനുള്ളിലേക്ക് കയറി  ഡോര്‍ അടച്ചു. 

ഞാന്‍ ജന്നല്‍ വഴി നോക്കികൊണ്ട്‌ ഇരിക്കുമ്പോള്‍ ആ പെണ്‍കുട്ടി  വെപ്രാളം പിടിച്ചു വെളിയില്‍ വന്നു സൈക്കിളില്‍ യാത്രയാകുന്നത് കണ്ടു. അല്‍പ്പ സമയത്തിനുള്ളില്‍ അന്തോണി അമ്മ വീട്ടില്‍ എത്തുകയും ചെയ്തു.

അതിനു ശേഷം പാപ്പുരാജിനു എന്നോട് ബഹുമാനം കുറച്ചു അധികം ആയോ എന്നു എനിക്ക് സംശയം തോന്നി. പിന്നീടു ഒരു  വര്‍ഷക്കാലം ഞങ്ങളുടെ അയല്‍ക്കാരായി അവര്‍ താമസിച്ചിരുന്നു എങ്കിലും  ആ പെണ്‍കുട്ടി  പിന്നീട് അവിടെ വന്നിട്ടില്ല . പാപ്പുരാജ് പിന്നീടു ജോലി രാജി വെച്ചു ഗള്‍ഫിലേക്ക്  പോയി. അന്തോണി അമ്മയും കൊച്ചു മകനും സ്വന്ത സ്ഥലമായ ദിണ്ടുക്കലിലേക്ക് പോവുകയും ചെയ്തു.  ആ സല്‍വാര്‍ കമ്മീസുകാരി  പെണ്‍കുട്ടി കല്‍പ്പാക്കത്ത് തന്നെ ഉണ്ട്. അവള്‍ ചര്‍ച്ചില്‍ പോകുന്നത്  പലപ്പോഴും കണ്ടിട്ടുണ്ട്.

അവള്‍ ഇന്ന് വിവാഹിതയാണ്, ഭര്‍ത്താവ് പാപ്പുരാജ് അല്ല. ഒരു കുട്ടിയുടെ മാതാവും . അവള്‍ക്കും എന്നോട്  വളരെ ബഹുമാനം ഉണ്ട്. എന്നെ ദൂരെ കണ്ടാല്‍ മതി അവള്‍ തല കുനിച്ചു കൊണ്ട്  നടന്നു നീങ്ങും.


Friday, April 15, 2011

നന്ദനയ്ക്ക് ആദരാജ്ഞലികള്‍




അപകടത്തില്‍ മരണമടഞ്ഞ  നന്ദന


ഏക മകളുടെ വേര്‍പാടില്‍ ദുഖിക്കുന്ന  ഗായിക ചിത്ര ചേച്ചിക്ക് മനശാന്തിയും സമാധാനവും നല്‍കുവാന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.  


Wednesday, April 13, 2011

ക്രൂരമായ സ്നേഹം

 തമിഴ് നാട് ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്ന മുനുസ്വാമിയുടെ ഭാര്യയാണ്  കുപ്പമ്മാള്‍. മുനുസ്വാമി മരിച്ച ശേഷം തന്റെ ഏക മകളായ മാരിയമ്മായോടു ഒപ്പമാണ് കുപ്പമ്മാളുടെ ജീവിതം. 

മാരിയമ്മയുടെ   ഭര്‍ത്താവ് എന്റെ ഓഫീസിലെ ഡ്രൈവറാണ് . അഞ്ചു മക്കള്‍. ക്വാട്ടെഴ്‌സിലെ ഫ്ലാറ്റില്‍   താമസം. എഴുപതു വയസ്സുള്ള കുപ്പമ്മാള്‍ക്ക് കണ്ണിനു കാഴ്ച മങ്ങി. രണ്ടു മുറികളും ഒരു അടുക്കളയും മാത്രമുള്ള ഫ്ലാറ്റിന് വെളിയില്‍ എവിടെയെങ്കിലും  കിടന്നു  കുപ്പമ്മാള്‍ പകല്‍ മുഴുവന്‍ കഴിച്ചു കൂട്ടും. രാത്രിയില്‍ പലപ്പോഴും പത്തു മണിക്ക് ശേഷവും  അവര്‍  ഫ്ലാറ്റിനു വെളിയില്‍ തന്നെ ഉണ്ടാവും. 

പകല്‍ മുഴുവനും വീടിനു വെളിയില്‍ കഴിയുന്ന കുപ്പമ്മാള്‍ തന്റെ  പ്രാഥമീക ആവശ്യങ്ങള്‍ക്ക് മകളുടെയോ കൊച്ചുമക്കളുടെയോ സഹായം തേടും.  ഇവരെ ആ വീട്ടില്‍ ആരും ശ്രദ്ധിക്കാതെ വരുമ്പോള്‍ വീട്ടു വാതുക്കല്‍ തന്നെ  കുപ്പമ്മാള്‍ പ്രാഥമീക ആവശ്യങ്ങള്‍ നിറവേറ്റിയിട്ടുണ്ട് . അപ്പോള്‍ മകളോ, കൊച്ചു മക്കളോ നല്‍കുന്ന ശിക്ഷയുടെ കാഠിന്യം കൊണ്ടുള്ള  അവരുടെ നിലവിളിയും  ഉയരും.

കുപ്പമ്മാള്‍ക്ക് എല്ലാ മാസവും പത്താം തീയതിയോ അടുത്ത ആഫീസ്  പ്രവര്‍ത്തന ദിവസമോ ഭര്‍ത്താവിന്റെ പെന്‍ഷന്‍ പണം ലഭിക്കും. പെന്‍ഷന്‍ പണം വാങ്ങുവാന്‍ പതിനാലു കിലോമീറ്റര്‍ ദൂരമുള്ള തിരുക്കഴുകുണ്ട്രം എന്ന ചെറിയ ടൌണില്‍ കുപ്പമ്മാള്‍ നേരിട്ട്  ഹാജരാകണം. കുപ്പമ്മാളെ അന്ന് കുളിപ്പിച്ച്, തിലകമിട്ട് , നല്ല പട്ടുവസ്ത്രവും ഉടുപ്പിച്ചു പത്തു മണിക്ക് ആട്ടോ റിക്ഷായില്‍ തിരുക്കഴുകുണ്ട്രം കൂട്ടി പോകുന്നത് മകള്‍ മാരിയമ്മാവാണ്.

ഉച്ചക്ക് സുമാര്‍ ഒരു മണിയോടെ കുപ്പമ്മാളും മാരിയമ്മയും  മടങ്ങുക   ബസ്സിലാകും. ടവുണ്‍ ഷിപ്പ് ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും വീടു വരെ ഒരു ഫര്‍ലോങ്ങ്‌ ദൂരം നടന്നു വരണം. പ്രായാധിക്ക്യം കൊണ്ടും കണ്ണിനു കാഴ്ചക്കുറവു കൊണ്ടും കുപ്പമ്മാള്‍ക്ക് വേഗം നടക്കുവാന്‍ സാധിക്കില്ല .  മാരിയമ്മയ്ക്ക് വേഗം വീട്ടില്‍ എത്തുകയും വേണം. വഴി നീളെ  മാരിയമ്മ തന്റെ മാതാവായ കുപ്പമ്മാളെ  പിടിച്ചു വലിച്ചും, ഇടയ്ക്കിടെ അടിച്ചും ചീത്ത വിളിച്ചും കൊണ്ട്  വരുന്ന കാഴ്ചയാണ് വേദനാജനകം.


പെന്‍ഷന്‍ പണത്തിനു വേണ്ടി ഒരു മാസത്തില്‍ ഒരുദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം പെറ്റ അമ്മയ്ക്ക്  മകള്‍ നല്‍കുന്ന സ്നേഹം.
അതെ ക്രൂരമായ സ്നേഹം.




Wednesday, April 6, 2011

ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍


പ്രിയ സുഹൃത്ത്‌ കൃഷ്ണന്‍ കുട്ടിക്ക് ഹാര്‍ട്ട് അറ്റാക്ക്‌ !. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഞാന്‍ KSM  ഹോസ്പിറ്റലിലേക്ക് ചെന്നു. കൃഷ്ണന്‍ കുട്ടി ICU-വിലാണ്. ICU-വിനു മുന്‍പില്‍ വിഷാദ ചിത്തരായി നില്‍ക്കുന്ന കുട്ടിയുടെ ഭാര്യ, മകള്‍, മകന്‍, മാതാവ് ,സഹോദരന്‍, ഭാര്യയുടെ മാതാവ് എന്നിവര്‍.

  പാറ്റ്നയില്‍ ഒരു കമ്പിനിയുടെ ഔദ്യോഗിക പദവിയിലുള്ള കൃഷ്ണന്‍ കുട്ടി ലീവിന് വന്നു ചില ദിവസങ്ങള്‍ക്കുള്ളിലാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ECG, എക്കോ തുടങ്ങിയ ടെസ്റ്റുകള്‍ നടക്കുന്നു.  രോഗിയെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കുക  സാധ്യമല്ലെന്നു ഡോക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.  അതിനാല്‍ കൃഷ്ണന്‍ കുട്ടിയെ കാണാന്‍ സാധിക്കാതെ നിരാശയോടെ മടങ്ങി. 

ഒരാഴ്ച കഴിഞ്ഞാണ് പിന്നീട് ഞാന്‍ സുഹൃത്തിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയത്. ഉച്ച സമയം. ടൌണില്‍ നിന്നും രോഗിക്ക് നല്‍കാന്‍ പഴങ്ങള്‍   വാങ്ങി ആശുപത്രിയില്‍ എത്തി. കൃഷ്ണന്‍ കുട്ടി ICU-വില്‍ നിന്നും വാര്‍ഡിലേക്ക് വന്നിരിക്കുന്നു. അദ്ദേഹത്തിന് ആഹാരം നല്‍കുകയാണ് ഭാര്യ. 

ഞാനും ആഹാരം കഴിച്ചിരുന്നില്ല. ഇന്ന് ഹോസ്പിറ്റലിലെ കാന്റീനില്‍ ആകട്ടെ  ഇന്നത്തെ ഉച്ച ഭക്ഷണം എന്ന് തീരുമാനിച്ചു കൊണ്ട് കാന്റീനിലേക്ക് നടന്നു. അവിടെ സാമാന്യം തിരക്കുണ്ട്‌. കാന്റീനില്‍ ഒന്ന്  കണ്ണോടിച്ചപ്പോഴാണ് പൊന്നമ്മ ചേച്ചി അവിടെയിരുന്നു ആഹാരം കഴിക്കുന്നത് കണ്ടത്. പൊന്നമ്മ  ചേച്ചി കൃഷ്ണന്‍ കുട്ടിയുടെ ഭാര്യയുടെ മാതാവാണ്. ചേച്ചിയുടെ സമീപം ഇരുന്നു സുഹൃത്തിന്റെ രോഗ വിവരങ്ങള്‍ ആരാഞ്ഞു കൊണ്ട് ആഹാരം കഴിച്ചു. കുട്ടിയുടെ ആരോഗ്യ നില മെച്ചമാണെന്നും എന്നും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലേക്കു പോകാമെന്നും ഡോക്ടര്‍ പറഞ്ഞതായും ചേച്ചിയില്‍ നിന്നും അറിഞ്ഞപ്പോള്‍ ആശ്വാസമായി. 

ആഹാരം കഴിഞ്ഞു ഞങ്ങള്‍ ഒന്നിച്ചു  ആശുപത്രിയിലെ റൂമില്‍ ചെന്നപ്പോള്‍ കൃഷ്ണന്‍ കുട്ടിയുടെ സഹോദരന്‍ ബാബുവും   കൃഷ്ണന്‍ കുട്ടിയുടെ ഭാര്യയുടെ സഹോദരി രാധികയും  അവിടെയുണ്ട്. ഇരുവരുടെ കയ്യിലും ആഹാരം കൊണ്ടു വന്ന കാര്യറും ഉണ്ട്. ഹൃദയ രോഗിയോട് അധികം സംസാരിക്കുക തെറ്റാണ് എന്ന ബോധം എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. അത്യാവശ്യം രോഗ വിവരം തിരക്കിയ ശേഷം ബാബുവിനോടൊപ്പം മടങ്ങുവാന്‍  തീരുമാനിച്ചു. 

ബാബു വളരെ വേഗത്തിലാണ് ബൈക്ക് ഓടിച്ചത്. വേഗത അല്‍പ്പം കുറയ്ക്കാന്‍ ഞാന്‍ പറഞ്ഞു. വേഗത കുറച്ചു കൊണ്ടു ബാബു സംസാരിക്കുവാന്‍ തുടങ്ങി. ജ്യേഷ്ടന്‍  പാറ്റ്നയില്‍ ഒറ്റക്കാണ് താമസം. ഹോട്ടലിലെ  ആഹാരമാണ് ജ്യേഷ്ഠനെ രോഗിയാക്കിയത്. അവധിക്കു നാട്ടില്‍ വന്നാലും മനസ്സിന് സമാധാനം ഇല്ലെന്നു തന്നെ പറയാം. മകനു  അനുസരണ കുറവാണ്. ആ ദുഃഖം ചുമക്കുന്ന കൂട്ടത്തില്‍ തന്നെ വീട്ടില്‍ എത്തിയാല്‍  സ്വസ്ഥത തീരെ ഇല്ലെന്നു പറയാം.  കുടുംബ പ്രശ്നങ്ങള്‍  ജ്യേഷ്ടനെ  വല്ലാതെ അലട്ടുന്നുണ്ട്.

അമ്മ ജ്യേഷ്ടന് ആഹാരം ഉണ്ടാക്കും. ഞാന്‍  ആശുപത്രിയില്‍ എത്തിക്കും . അമ്മ ഉണ്ടാക്കുന്ന ആഹാരം   ജ്യേഷ്ടത്തി (ജ്യേഷ്ടന്റെ ഭാര്യ ) കഴിക്കില്ല. അതുകൊണ്ട് ജ്യേഷ്ടത്തിയുടെ സഹോദരി അവര്‍ക്ക് ആഹാരം ഉണ്ടാക്കി കൊണ്ടുവരും. അപ്പോഴാണ്‌ കൃഷ്ണന്‍ കുട്ടിയുടെ ഭാര്യയുടെ മാതാവ് കാന്റീനില്‍ നിന്നും ആഹാരം കഴിച്ചത് മനസ്സില്‍ തെളിഞ്ഞത്.

എന്താണ് ബാബു , രണ്ടു വീടുകളില്‍ നിന്നും ആഹാരം ആശുപത്രിയില്‍ എത്തിയും പൊന്നമ്മ ചേച്ചി എന്താണ് കാന്റീനില്‍ നിന്നും  ആഹാരം കഴിക്കുന്നത്‌ എന്ന്  ഞാന്‍ ചോദിച്ചു. 

അവിടെയും പ്രശ്നങ്ങള്‍ തന്നെ. അവിടെ മകള്‍ വെയ്ക്കുന്ന ആഹാരം അമ്മ കഴിക്കില്ലത്രേ! ബാബു പറഞ്ഞു.

ഭത്രു മാതാവ് ഉണ്ടാക്കിയ ആഹാരം കഴിക്കാത്ത മരുമകള്‍, മകള്‍ ഉണ്ടാക്കിയ ആഹാരം കഴിക്കാത്ത മാതാവ്. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളെ ചിന്തിച്ചു കൊണ്ട്  ബൈക്ക് യാത്ര തുടര്‍ന്നു.

ബാബു ബൈക്ക് അവന്റെ വീട്ടു വാതുക്കല്‍ നിര്‍ത്തി. ഞാന്‍ ബൈക്കില്‍ നിന്നിറങ്ങി അവനോടു യാത്ര പറഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ ഓര്‍ത്തു.
സാക്ഷരതയില്‍ ഒന്നാം സ്ഥാനം എന്ന് നാം വീമ്പിളക്കുന്ന  നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ശിഥിലമായിക്കൊണ്ടിരിക്കുന്നത്‌ എത്ര എത്ര കുടുംബ ബന്ധങ്ങളാണ്.