Saturday, December 12, 2015

ഒരു സമരത്തിന്റെ സ്മരണ



ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപമുള്ള      ചിങ്ങോലി താലൂക് ആഫീസ് കാർത്തികപ്പള്ളിയിലേക്ക് മാറ്റുവാൻ സർക്കാർ ശ്രമിക്കുന്നു എന്നൊരു വാർത്ത അറിയുവാനിടയപ്പോൾ ഏതാണ്ട് 45 വര്ഷങ്ങള്ക്ക് മുൻപ് നടന്ന ഒരു സംഭവം എന്റെ സ്മരണയിൽ എത്തുകയാണ്.



സംഭവം ആലപ്പുഴജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ ചേപ്പാടിലാണ്  നടന്നത്.  അന്ന് ഞാൻ   ചേപ്പാട് CKHSS - ലെ വിദ്യാർത്ഥിയായിരുന്നു.  ചേപ്പാട് CKHSS -നു   നേരെ എതിരിലായിരുന്നു   സബ് രജിസ്റ്റാർ ഓഫീസ് നിലനിന്നിരുന്നത്.    പ്രസ്തുത സബ് രജിസ്റ്റാർ ഓഫീസ് നങ്ങ്യാർകുളങ്ങരയ്ക്ക് മാറ്റുവാൻ സര്ക്കാരിന്റെ   തീരുമാനം ഉണ്ടായി.  ഈ തീരുമാനത്തിന് നാട്ടുകാരുടെ കടുംഎതിർപ്പ് ഉണ്ടായി. നാട്ടുകാരുടെ എതിര്പ്പിനെ വകവെയ്ക്കാതെ സബ് രജിസ്റ്റാർ ഓഫീസ്  ഫയലുകൾ മറ്റും ഓഫീസ് ഉപകരണങ്ങൾ നങ്ങ്യാർകുളങ്ങരയ്ക്ക് കൊണ്ട് പോകുവാൻ സർക്കാർ പല ശ്രമങ്ങൾ നടത്തി. നാട്ടുകാരുടെ  ശക്തമായ എതിർപ്പ് മൂലം സര്ക്കാരിന്റെ ശ്രമം  പരാജയപ്പെട്ടുകയാണ് ഉണ്ടായത്.     

  ഒരു പുലർച്ചയിൽ അതായത് ജനങ്ങൾ ഉണരുന്നതിനു മുൻപ്    രജിസ്റ്റാർ ഓഫീസിലെ റിക്കാർഡുകൾ എല്ലാം ഒരു ലോറിയിലേക്ക്  മാറ്റുകയും  ഇത് മനസിലാക്കിയ  നാട്ടുകാരിൽ ഒരുവൻ   ചേപ്പാട്ട് പള്ളിയിലെ കപ്യാരെ ഉണര്ത്തി പള്ളിയിലെ കൂട്ടമണി അടിപ്പിക്കുകയും ചെയ്തു. അപായ സൂചനയായ കൂട്ടമണിയുടെ  ശബ്ദം കേട്ട് ഓടിയെത്തിയ പൊതു ജനങ്ങൾ പ്രസ്തുത ലോറി തടയുകയും തുടർന്ന് എതിര്പ്പിന്റെ ശബ്ദം മുഴങ്ങുകയും ഒരു സമരമായി മാറുകയും ചെയ്തു. രാവിലെ 10 മണിയോടെ സമരത്തെ തകര്ക്കുവാൻ വലിയ പോലീസ് പടയുമെത്തി.  കായംകുളം ഹരിപ്പാട്‌ പോലീസ് സ്റ്റേഷനുകളിൽ  നിന്നും പോലീസ് വാൻ എത്തി. ലോറി തടഞ്ഞ പൊതു ജനങ്ങളെ വാനിൽ കയറ്റി കായംകുളത്തെക്കും ഹരിപ്പാട്ടെക്കും മാറ്റിക്കൊണ്ടിരുന്നു. അങ്ങിനെ പൊതുജനങ്ങളുടെ സംഖ്യ കുറച്ചപ്പോൾ CKHS-ലെ വിദ്യാർത്ഥികൾ സമരം കയ്യിലെടുത്തു. വിദ്യാർത്ഥികളുടെ  സമരം തീവ്രമായപ്പോൾ ആരോ ഒരു ചതിയൻ പോലീസിനു നേരെ കല്ല്‌ എറിയുകയും തുടർന്ന് പോലീസ് ലാത്തിചാര്ജ് നടത്തി. വിദ്യാർത്ഥികൾ അടികൊണ്ടും ഭയന്നും  പലഭാഗത്തേക്ക് ഓടി. പോലീസ് സ്കൂളിനുള്ളിൽ കയറി. സ്കൂളിനുള്ളിൽ ഇരുന്ന നിരപരാധികളായ പല വിദ്യാർത്ഥികളും അടി വാങ്ങി. ഈ തക്കത്തിൽ തന്ത്രപൂർവ്വം റിക്കാർഡുകൾ നിറച്ച ലോറിയുമായി അധികാരികൾ നങ്ങ്യാർകുളങ്ങരയ്ക്ക് പോവുകയും ചെയ്തു.

ആന ചങ്ങാതി


ഫേസ്ബുക്കിൽ "ആന ചങ്ങാതി" എന്നൊരു ഗ്രൂപ്പ് ഉണ്ട്. ഞാൻ അതിലെ ഒരു അംഗവുമാണ്. പ്രസ്തുത ഗ്രൂപ്പിലെ പല പോസ്റ്റുകളും വായിക്കുമ്പോൾ എന്റെ ചിറ്റപ്പൻ,( "നാട്ടുകാരുടെ ചിറ്റ" ) ശ്രീ. എൻ. ശങ്കരനാരായണൻ നായർ അതായത് എന്റെ പിതൃ സഹോദരനാണ് മനസ്സിൽ എത്തുക.

                                                ശ്രീ. എൻ. ശങ്കരനാരായണൻ നായർ

ചിറ്റപ്പൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥനായിരുന്നു. ചങ്ങനാശേരിയ്ക്ക് സമീപം വാകത്താനം, മണിണ്ഠപുരം ക്ഷേത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജോലിക്ക് ചേർന്നത്‌. ക്ഷേത്രത്തിലെ വാച്ചർ ജോലിയിലാണ് ആദ്യമായി പ്രവേശിച്ചത്. കടുത്ത അദ്ധ്വാനശീലം സ്വഭാവമാക്കി ശീലിച്ചിരുന്ന ചിറ്റപ്പൻ മണിണ്ഠപുരം ക്ഷേത്രപരിസരം വളരെ വൃത്തിയാക്കുകയും ക്ഷേത്ര പരിസരങ്ങളിൽ ക്ഷേത്രാവശ്യങ്ങൾക്കുള്ള പൂക്കൾ ലഭിക്കും വിധം ചെത്തി, ചെമ്പരത്തി തുടങ്ങിയ ചെടികൾ വെച്ചു പിടിപ്പിക്കുകയും ചെയ്ത്‌ ഒരു "മാതൃകാ വാച്ചർ" എന്ന പേര് സമ്പാദിച്ചു. പിന്നീട് ദേവസ്വം ഗാര്ഡ് എന്ന പോസ്റ്റിൽ വടക്കൻ പറവൂർ ക്ഷേത്രത്തിൽ സേവനം അനുഷ്ടിച്ചു. തുടർന്ന് അമ്പലപ്പുഴ, ഹരിപ്പാട്‌, തിരുവല്ല, ശബരിമല ക്ഷേത്രങ്ങളിലും സേവനം അനുഷ്ടിച്ചിരുന്നു. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ സേവനം അനുഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം പെൻഷ്യൻ (സുമാർ 22 വർഷങ്ങൾക്ക് മുൻപ്) ആകുന്നത്. വിശിഷ്ട സേവനത്തിനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അവാര്ഡ് ചിറ്റപ്പൻ നേടിയിട്ടുമുണ്ട്.

തിരുവല്ല ക്ഷേത്രമതിലിനുള്ളിലെ ഭണ്ഡാരമായിരുന്നു ചിറ്റപ്പന്റെ ഡ്യൂട്ടി സ്ഥലം. റൌണ്ട് ക്ലോക്ക് ഡ്യൂട്ടി. തിരുവല്ല ക്ഷേത്രത്തിൽ ജയചന്ദ്രൻ എന്നൊരു ആന ഉണ്ടായിരുന്നു. രാത്രികാലങ്ങളിൽ ക്ഷേത്ര മതിലിനുള്ളിൽ ജയചന്ദ്രൻ സ്വതന്ത്രനായിരുന്നു. ചിറ്റപ്പൻ ഡ്യൂട്ടിയിലുണ്ടെങ്കിൽ ക്ഷേത്ര നിവേദ്യത്തിന്റെ പങ്കോ അല്ലെങ്കിൽ വാഴപ്പഴമോ എന്തെങ്കിലും ജയചന്ദ്രന് വേണ്ടി കരുതി വെയ്ക്കും. ഇത് ജയചന്ദ്രന് അറിയാം. ഉറക്കത്തിനു മുൻപ് ജയചന്ദ്രൻ ഭണ്ഡാരത്തിനു മുൻപിൽ എത്തുകയും ചിറ്റപ്പന്റെ കയ്യിൽ നിന്നും ഭക്ഷണം സ്വീകരിക്കുകയും ചെയ്യുകയും ചെയ്ത്‌ വന്നിരുന്നു. ഇക്കാരണത്താൽ ജയചന്ദ്രന്റെ പരിപാലകനായ ആനക്കാരനും ചിറ്റപ്പനോട് അല്പ്പം മമത ഉണ്ടായിരുന്നു. ചിറ്റപ്പൻ പെൻഷ്യൻ ആയി വീട്ടിൽ താമസമായ ശേഷം പല സന്ദർഭങ്ങളിൽ അതായത് ഉത്സവ സീസണിൽ മറ്റു ക്ഷേത്രത്തിലെ എഴുന്നള്ളത്തിനായി ജയചന്ദ്രനെ ചെന്നിത്തല വഴി കൊണ്ടു പോകേണ്ടി വന്നിട്ടുള്ള സന്ദർഭങ്ങളിൽ ആനക്കാരൻ, ആനയെ ചിറ്റപ്പന്റെ വീടിനു മുന്പിലുള്ള വഴിയിൽ കൂടി കൊണ്ടു വരികയും ചിറ്റപ്പനെ കാണുകയും ചിറ്റപ്പൻ ആനയ്ക്ക് വാഴപ്പഴമോ ശർക്കരയൊ എന്തെങ്കിലും നല്കുകയും അത് സന്തോഷമായി ആന സ്വീകരിക്കുകയും ചിറ്റപ്പന്റെ മുഖത്തും തലയിലും തുമ്പിക്കയ്യുകൊണ്ട്‌ തലോടി സ്നേഹപ്രകടനം ചെയ്യുന്ന പതിവും ഉണ്ടായിരുന്നു.

                                                            തിരുവല്ല ജയചന്ദ്രൻ 

പിന്നീട് ഒരു അവസരത്തിൽ ഒരു ഉത്സവ സീസണിൽ ജയചന്ദ്രനെ ഏതോ ക്ഷേത്രത്തിലേക്ക് പോകും വഴിയിൽ ചെന്നിത്തല വഴിയാണ് ആനക്കാർ കൂട്ടി വന്നത്. രണ്ട് ആനക്കാരും പുതിയവർ. അവര്ക്ക് ചിറ്റപ്പനെയോ ജയചന്ദ്രനും ചിറ്റപ്പനുമായുള്ള ബന്ധമോ ഒന്നും അറിയില്ല. യാത്രയിൽ കളരിക്കൽ സ്കൂൾ ജംഗ്ഷനിൽ നിന്നും മുൻപോട്ട് പോകാതെ ജയചന്ദ്രൻ നിന്നു. ആനയുടെ മുകളിൽ ഇരുന്ന ബാകനും (ആനക്കാരൻ) ആനയോടൊപ്പം നടന്നു വന്നിരുന്ന ബാകനും എത്ര ശ്രമിച്ചിട്ടും ആന മുൻപോട്ട് നീങ്ങാൻ തയ്യാറായില്ല. അപ്പോൾ കളരിക്കൽ ജംഗ്ഷനിലെ ഒരു കട വ്യാപാരിയാണ് ചിറ്റപ്പനും ജയചന്ദ്രനും തമ്മിലുള്ള ബന്ധ വിവരം ആനക്കാരെ അറിയിച്ചത്.
ആനയെ ഈ സ്കൂളിന്റെ സൈഡിൽ കൂടിയുള്ള വഴിയേ കൂട്ടി പോകൂ. ഒരു വീടിന്റെ വാതുക്കൽ ആന നിൽക്കും. അവിടെ "ചിറ്റ" എന്നൊരു വ്യക്തി ഉണ്ട്. അദ്ദേഹത്തെ കാണാനാണ് ആന ആഗ്രഹിക്കുന്നത് (ചെന്നിത്തല കളരിക്കൽ ജംഗ്ഷനിലുള്ള മഹാത്മാ ഗേൾസ്‌ ഹൈസ്കൂളിന്റെ സൈഡിൽ കൂടിയുള്ള വഴിയേവേണം ചിറ്റപ്പന്റെ വീട്ടിലേക്കു പോകുവാൻ.) അങ്ങിനെ ആനക്കാരൻ മാറിയിട്ടും ചിറ്റപ്പനെ കാണാൻ വീട്ടിൽ ആനയെത്തി.
ഇന്ന് തിരുവല്ല ജയചന്ദ്രൻ എന്ന ആന ഇല്ല. എന്നാൽ ചിറ്റപ്പന്റെ മനസ്സിൽ ജയചന്ദ്രൻ നിറഞ്ഞു നില്ക്കുന്നുണ്ട് എന്നതിൽ ഒരു സംശയവും ഇല്ല.