Monday, July 19, 2010

1981- ലെ പോണ്ടിച്ചേരി യാത്ര

പോണ്ടിച്ചേരി ചുറ്റി കാണണം. ജോലി കിട്ടിയ അന്ന് മുതലുള്ള മോഹമാണ്   .
ഇനി മോഹം നീട്ടിവെയ്ക്കുന്നതില്‍ അര്‍ത്ഥം ഇല്ല.
188, 188A  എന്നീ വളരെ ചുരുക്കം ചില ബസ്സുകളാണ് അന്ന് കല്പാക്കം വഴി പോണ്ടിച്ചേരിയിലേക്കുള്ള  സര്‍വീസ്‌.
ചെങ്കല്‍പട്ടു നഗരത്തില്‍ നിന്നും കല്പാക്കം വഴി 212 M എന്ന നമ്പരില്‍ മരക്കാണം പോകുന്ന ബസ്സില്‍ മരക്കാണത്തു എത്തിയാല്‍ അവിടെ നിന്നും സുമാര്‍ ഒരു മണിക്കൂര്‍ യാത്രയില്‍ പോണ്ടിച്ചേരിയില്‍ എത്താം. മരക്കാണം വരെയുള്ള എല്ലാ ഗ്രാമവാസികള്‍ക്കും ഒരേ ഒരു ആശ്രയം അന്ന് ഈ ബസ് മാത്രം.

രാവിലെ ആറര മണിക്ക് കല്പാക്കത്ത് നിന്നും 212 M ബസ്സില്‍ തിരിച്ചാല്‍ എട്ടു മണിക്ക് മരക്കാണം  എത്തി അവിടെനിന്നും ഒന്നര മണിക്കൂറിനുള്ളില്‍ പോണ്ടിച്ചേരിയില്‍ എത്തി വൈകിട്ട് നാലര  മണിക്ക്  മടങ്ങണം എന്ന് പദ്ധതിയിട്ടു .

ശനിയാഴ്ച രാവിലെ കൃത്യം ആറര മണിക്ക് 212 M ബസ് എത്തി. ഒരു സൈഡ് സീറ്റ് പിടിച്ചു. ധാരാളം ഗ്രാമങ്ങള്‍ വഴി യാത്ര. ധാരാളം സ്റ്റോപ്പുകള്‍.   മൂന്നും നാലും കിലോമീറ്റര്‍ ഉള്ളില്‍ ഉള്ള കടലൂര്‍, കടപ്പാക്കം എന്നീ കുഗ്രാമങ്ങള്‍ക്ക് ഉള്ളില്‍ പോയി മടങ്ങി പ്രധാന റോഡിലേക്ക് വന്ന്‌ യാത്ര തുടര്‍ന്നു കൊണ്ടിരുന്നു. 
കണ്ടു രസിക്കാന്‍ പോകുന്ന പോണ്ടിച്ചേരിയിലെ മനോഹരമായ ബീച്ചും, ബോട്ടാനിക്കള്‍ ഗാര്‍ഡനും, അരവിന്ദ ആശ്രമവും എല്ലാം മനസ്സില്‍ രൂപം നല്‍കി ആസ്വദിച്ച് കൊണ്ടിരിക്കെ അറിയാതെ ഒന്ന്  മയങ്ങിപ്പോയി.

ഒരു ബഹളം കേട്ടാണ് ഉണര്‍ന്നത്.
ബസ് ഒരു ഗ്രാമത്തില്‍ ഗ്രമാവസികളാല്‍ തടഞ്ഞു വെച്ചിരിക്കുന്നു.  അധികവും മുഷിഞ്ഞ   പകുതി വസ്ത്ര ധാരികളായ ഗ്രാമവാസികള്‍     വല്ല്യമ്മമാര്‍,വല്ല്യപ്പന്മാര്‍  മുതല്‍  ചെറു ബാലന്മാരും ബാലികമാരും  വരെ ബസ്സിനു മുന്‍പില്‍ ഉണ്ട്.

ഡ്രൈവര്‍ , കണ്ടക്ടര്‍, ചില യാത്രക്കാര്‍ ഇവരെല്ലാം ഗ്രാമവാസികളുമായി    വാക്കുവാദത്തിലാണ് . തമിഴ്  മനസിലാക്കി വരുന്നതെയുള്ളു.  അതുകൊണ്ട് എന്താണ് പ്രശ്നം എന്ന് മനസിലാകുന്നുമില്ല.

കുറച്ചു സമയം കഴിഞ്ഞു ഡ്രൈവര്‍ " ഈ മടപ്പസങ്ങളോട് പേശി ഒന്നും സാധിക്ക പോറത് ഇല്ലായ്‌" എന്ന് പറഞ്ഞു എവിടെക്കോ  നടന്നു പോയി.

ഞാനും ബസു വിട്ടു വെളിയില്‍ വന്നു. എന്താണ് പ്രശ്നം എന്ന് മനസിലാക്കാന്‍ ഒരു ശ്രമം നടത്തി. കാര്യത്തിന്റെ ഗൌരവം അറിഞ്ഞപ്പോള്‍ പതറിപ്പോയി.

തലേ ദിവസം രാത്രിയില്‍ ഒരു കള്ളന്‍ ആ ഗ്രാമത്തില്‍ എത്തി മോഷണം നടത്തിയിട്ട് മോഷണ വസ്തുവുമായി  ഈ ബസ്സില്‍ ആണത്രേ രക്ഷപെട്ടത്. ആ കള്ളനെ കിട്ടുന്നതു വരെ ബസ്സ് വിടില്ല.  ഇതാണ് പ്രശ്നം.
വലഞ്ഞല്ലോ ദൈവമേ !  ഇനി അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ലെങ്കില്‍ എന്ത് ചെയ്യും?
മണി പത്തരക്ക് മേല്‍ ആയി. ഈ പ്രശ്നം എങ്ങിനെ ആര് പരിഹരിക്കും?

പോണ്ടിച്ചേരിയിലെ മനോഹരമായ ബീച്ചും, ബോട്ടാനിക്കള്‍ ഗാര്‍ഡനും എല്ലാം മനസ്സില്‍ നിന്നും നീങ്ങി എങ്ങിനെ രക്ഷപെടും എന്ന ചിന്തയിലേക്ക് മാറി. ഒടുവില്‍ ബസു വിട്ടു താഴെ ഇറങ്ങി.
ഒരു ചായ കുടിക്കാന്‍ പോലും കടകള്‍ അവിടെ ഇല്ല.

ബസ്സിനു ചുറ്റും പല പ്രാവശ്യം നടന്നു. ഗ്രാമത്തില്‍ മുഴുവന്‍ മുള്‍ ചെടികള്‍ . ചെടികള്‍ക്കിടയില്‍ ധാരാളം ഓലക്കുടിലുകള്‍. പ്ലാസ്റ്റിക്‌ പേപ്പര്‍ കൊണ്ട് ഉണ്ടാക്കിയ ചില കുടിലുകളും കാണാം . ഒന്നോ രണ്ടോ വീടുകള്‍ ആസ്ബസ്ടോസ് ഇട്ടതുണ്ട്. ധാരാളം പശുക്കള്‍, എരുമകള്‍,കോഴികള്‍  സ്വാതന്ത്ര്യമായി റോഡിലും ഗ്രാമത്തിലും ചുറ്റി തിരിയുന്നു. ചാണകത്തിന്റെ രൂക്ഷ ഗന്ധം മൂക്കിനെ തുളക്കുന്നു. ഈച്ചയും കൊതുകുകളും ശല്ല്യം ചെയ്യുന്നുമുണ്ട്.

സമയം നീണ്ടു കൊണ്ടേ പോകുന്നു.
പതിനൊന്നേകാല്‍ മണിക്ക് ഒരു പോലീസ് ജീപ്പ് വന്നെത്തി . അതില്‍ നിന്നും നാലു പോലീസ് ഉദ്യോഗസ്ഥരും  ബസ് ഡ്രൈവറും ഇറങ്ങി വന്നു.  ബസ്സ് വിട്ടു ഇറങ്ങിപ്പോയ ഡ്രൈവര്‍ അടുത്ത ഗ്രാമത്തില്‍ പോയി ആരുടെയോ സഹായത്താല്‍ പോലീസിനു വിവരം നല്‍കി സഹായിച്ചിരിക്കുന്നു. തെല്ലൊരു ആശ്വാസം തോന്നി.

പോലീസും ഗ്രാമവാസികളും തമ്മില്‍ ചര്‍ച്ച തുടങ്ങി.
അടിക്കടി കോപാകുലാരാകുന്നു  പോലീസും ഗ്രാമവാസികളും.
ഒടുവില്‍ ബസ്സിനു യാത്ര തുടരാന്‍ അനുവാദം വാങ്ങിത്തന്നു പോലീസ്.
ഒരു ആഴ്ചക്കുള്ളില്‍ കള്ളനെ പിടിച്ചു ഗ്രാമത്തില്‍ എത്തിക്കാമെന്നു പോലീസ് സമ്മതിച്ചതിന് ശേഷമാണ് ഗ്രാമവാസികള്‍ തൃപ്തരായത്.
ഇന്നിനി പോണ്ടിച്ചേരിക്ക് പോയി എന്ത് കാണാനാണ്. മരക്കാണം വരെ  പോയി ഇതേ ബസ്സില്‍ തന്നെ തിരികെ മടങ്ങുക.

മടക്കയാത്രയില്‍ ആ ഗ്രാമത്തില്‍ ബസ്സ് നിന്നപ്പോള്‍ ഒരു ഭീതി. വീണ്ടും ആ  ഗ്രാമവാസികള്‍   ബസ് തടയുമോ എന്ന്?

Tuesday, July 6, 2010

ആദ്യത്തെ മദ്രാസ്‌ ഡ്യൂട്ടി

  1981 - ല്‍ കല്പ്പാക്കത്തു ജോലി കിട്ടിയ ശേഷം ഓഫീസിലെ ജോലിക്കായി മദ്രാസ്‌ നഗരത്തിലേക്ക്  ഒരു ആദ്യ യാത്ര. മദ്രാസിലെ   ബ്രോഡ്‌ വേക്ക് സമീപം തമ്പുചെട്ടി സ്ട്രീറ്റില്‍ പോയി അഞ്ചു   "ഓറിംഗ് " വാങ്ങി വരണം.  അത് മാത്രമാണ്  ജോലി.  ആ  യാത്രക്ക് വളരെ അധികം സന്തോഷം തോന്നി. കാരണം വേറൊന്നുമല്ല. എന്റെ അമ്മയുടെ ഇളയ  സഹോദരി  സകുടുംബം മദ്രാസില്‍ താമസിച്ചിരുന്നു. ജോലി വേഗം തീര്‍ന്നാല്‍ കുഞ്ഞമ്മയെയും കുടുംബാംഗങ്ങളെയും കണ്ടു വരികയും ചെയ്യാം എന്നുള്ളതു തന്നെ.    തമ്പുചെട്ടി സ്ട്രീറ്റില്‍ പോയി ഓഫീസിലേക്കുള്ള സാധനം വാങ്ങിക്കഴിഞ്ഞാല്‍  വേറെ  ജോലികള്‍ ഒന്നും ഇല്ലല്ലോ. അതുകൊണ്ട് രാവിലെ തന്നെ കല്പാക്കത്ത് നിന്നും മദ്രാസിനു തിരിച്ചു. തമ്പുചെട്ടി സ്ട്രീറ്റിലെ കടയുടെ അഡ്രസ്‌, സാമ്പിള്‍ "ഓറിംഗ് " ഇതെല്ലം ഭദ്രമായി കയ്യില്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തി. എല്ലാം ഭദ്രം. എന്റെ മേലുദ്യോഗസ്ഥന്‍ ഒരു "ഓറിംഗ് " നുള്ള വില സൂചിപ്പിച്ചതും ഒന്ന് ഓര്‍ത്തു നോക്കി. വെറും അമ്പതു പൈസ മാത്രം.

രാവിലെ എട്ടര  മണിക്ക് ബ്രോഡ്‌വേ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി തമ്പുചെട്ടി സ്ട്രീറ്റ് ലക്ഷ്യമാക്കി നടന്നു. തമിഴ് നാട്ടില്‍ എത്തിയിട്ട് ഒരു ചില മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.  തമിഴ്  സംസാരിക്കാന്‍ അറിയില്ല. പറഞ്ഞാല്‍ മനസിലാകും അത്ര തന്നെ. തമ്പുചെട്ടി സ്ട്രീറ്റിലൂടെ കടയുടെ അഡ്രസ്സും നോക്കി നടന്നു. തെരുവില്‍ ജനം വളരെ കുറവ്. കടകള്‍ അധികവും  തുറന്നിട്ടില്ല.  എനിക്ക് എതിരില്‍ വന്ന ഒരുവന്‍ ഞാന്‍ ഏതോ കട തേടുന്നത് മനസിലാക്കിയിട്ടു എന്നോട് ചോദിച്ചു.
എന്നാ വേണം സര്‍ ?
എന്റെ കയ്യില്‍ വെച്ചിരുന്ന അഡ്രെസ്സ് കാണിച്ചു അയാളോട് പറഞ്ഞു . "എനിക്ക് ഈ കട എവിടെ എന്ന് അറിയണം. അത്ര തന്നെ".
സര്‍. ഉങ്കളുക്ക്‌ എന്നാ വേണം ? അത് ചോല്ലുങ്കോ? എന്നായി അയാള്‍.
എന്റെ കയ്യില്‍ ഇരുന്ന "ഓറിംഗ് "  കാട്ടി ഇത് അഞ്ചു നമ്പര്‍ വേണം.

അതുക്കെന്ന സര്‍. വാങ്കോ , ഒരു ഹോള്‍ സെയില്‍ കട ഇരുക്ക്‌. നാന്‍ വാങ്കി തരെന്‍ .
അയാളുടെ പിന്നാലെ ചെന്നു. അതേ സ്ട്രീറ്റില്‍ ഒരു കട  തുറന്നിരിക്കുന്നു. വെളിയില്‍ നിന്ന് നോക്കിയാല്‍ ഒരു ഓഫിസ്. അത്രതന്നെ. അവിടെ ഒരു സാധനവും വില്‍പ്പനക്ക് കണ്ടില്ല. അയാള്‍ എന്നോട് ഇരിക്കുവാന്‍ പറഞ്ഞിട്ട് ഓഫീസിനു ഉള്ളിലേക്ക് പോയി. അയാള്‍ തിരികെ വരുമ്പോള്‍ കൂടെ ഒരു ടിപ് ടോപ്‌ ആസാമിയും.
ടിപ് ടോപ്‌ ആസാമി എന്നോട് എന്തൊക്കയോ ചോദിച്ചു . അയാളുടെ  ഭാഷ  എന്താണെന്നു എന്ന് എനിക്ക് മനസിലായില്ല. എന്നെ കൂട്ടി വന്ന അയാള്‍ സാമ്പിള്‍ "ഓറിംഗ് " എന്റെ കയ്യില്‍ നിന്നും വാങ്ങി വെളിയിലേക്ക് പോയി.
ചില നിമിഷങ്ങള്‍ക്കുള്ളില്‍ ഓഫിസ് ബോയി ഒരു കാഫിയുമായി എത്തി. ഞാന്‍ അത് കുടിക്കുകയും ചെയ്തു.

സുമാര്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സാമ്പിള്‍  "ഓറിംഗ് " വാങ്ങിപ്പോയ അയാള്‍ തിരികെ വന്നു ഓഫീസിനു ഉള്ളിലേക്ക് പോയി. അഞ്ചു നിമിഷങ്ങള്‍ കഴിഞ്ഞു ടിപ് ടോപ്‌ ആസാമി ഒരു ബില്ല് ,   "ഓറിംഗ് "അടങ്ങുന്ന ഒരു പാക്കട്ട് , എന്റെ കയ്യില്‍ നിന്നും വാങ്ങിയ  സാമ്പിള്‍ "ഓറിംഗ് "  ഇവ എന്നെ ഏല്‍പ്പിച്ചു.
ഞാന്‍ പാക്കെറ്റ് തുറന്നു നോക്കി.  പത്തു "ഓറിംഗ് ". ബില്ല് നോക്കിയപ്പോള്‍ വില അമ്പതു രൂപ.

സര്‍, ഞാന്‍ അഞ്ചു രൂപയേ കൊണ്ട് വന്നിട്ടുള്ളു . ഓറിംഗ് ഒന്നിന് അമ്പതു പൈസ മാത്രമേ വിലയുള്ളൂ എന്നും അഞ്ചു ഓറിംഗ് മാത്രം മതി എന്നും ഞാന്‍ അറിയിച്ചു.
ഡേയ് ,  കാലം കാത്താലെ വന്നു തൊല്ല ചെയ്റിയാ! മര്യാദയാ പണത്തെ കൊടുത്തിട്ട് പൊരുള്‍ എടുത്തുകിട്ടു  പോ. ഇല്ലെന്നാല്‍ നീ  ഉത പെടുവേന്‍. എന്നായി ടിപ് ടോപ്‌ ആസാമി.
പണം  കൊടുത്തിട്ട്  സാധനവും എടുത്തു പോയില്ലെങ്കില്‍ അടി കിട്ടും എന്നാണ്  അവന്‍ പറഞ്ഞത്  എന്ന്  എനിക്ക് മനസിലായി . പിന്നീടൊന്നും സംസാരിക്കാതെ പണവും കൊടുത്തു ഭദ്രമായി സാധനം ബാഗില്‍ സൂക്ഷിച്ചു വെച്ച് കടയില്‍ നിന്നിറങ്ങി.

കൊച്ചമ്മയുടെ വീട്ടില്‍ ചെന്നു സുഖമായി ആഹാരം കഴിക്കുമ്പോഴും, ബസില്‍ കല്പാക്കത്തെക്കു മടങ്ങുമ്പോഴും താന്‍ കബളിപ്പിക്കപ്പെട്ടത്തിന്റെ വിഷമവും ഓഫീസില്‍ ചെന്നിട്ടു വെറും അഞ്ചു രൂപയ് വിലയുള്ള പൊരുള്‍ അമ്പതു രൂപയ്ക്ക് വാങ്ങിയതിന്റെ നാണക്കേടും അനുഭവിക്കേണ്ടി വരുമല്ലോ എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു.

Saturday, July 3, 2010

എന്റെ ആദ്യ കല്‍പ്പാക്കം അനുഭവം.

1981- ജനവരി മാസത്തില്‍ ആറ്റോമിക് റിസര്‍ച് സെന്ററില്‍ എനിക്ക് ഇന്റെര്‍വ്യുവിനു കാര്‍ഡ്‌ ലഭിച്ചു. എന്റെ സുഹൃത്തുക്കള്‍ കെ. ജെ. കാരണവരും, കെ. ടി.എം. പിള്ളയും കല്പാക്കം ആറ്റോമിക് പവര്‍ പ്ലാന്റില്‍ ഉദ്യോഗസ്ഥര്‍ ആയിരുന്നതിനാല്‍ കല്പാക്കത്തെക്കുള്ള യാത്ര ഒരു  വലിയ പ്രശ്നമായി തോന്നിയില്ല. 

മാവേലിക്കരയില്‍ നിന്നും മദ്രാസിലേക്ക് മദ്രാസ്‌ മെയിലില്‍  ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ആദ്യമായി ഒരു രാത്രി യാത്ര.  മാവേലിക്കരയില്‍ നിന്നും മദ്രാസ്സില്‍ എത്തുന്നതുവരെ ട്രയിനിലെ തിരക്ക്.  നാല്‍പ്പതു രൂപ ചിലവില്‍   ആ ദുസ്സഹമായ യാത്രയെ പറ്റി ഇന്നും ആലോചിക്കാന്‍ വയ്യ. പ്രാഥമിക ആവശ്യങ്ങള്‍ പോലും മദ്രാസില്‍ എത്തിയശേഷം മാത്രമാണ് ചെയ്യാന്‍ സാധിച്ചത് .

മദ്രാസ്‌ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും ബ്രോഡ് വേ ബസ് സ്റ്റാന്‍ഡില്‍ എത്തി, നമ്പര്‍.108 ബസില്‍ കല്പാക്കം ടൌണ്‍ ഷിപ്പില്‍ സുമാര്‍ മൂന്നു മണിക്കൂര്‍ യാത്രക്ക് ശേഷം എത്തിച്ചേര്‍ന്നു (അന്നത്തെ  ബസ് ചാര്‍ജ് മൂന്ന് രൂപായ് നാല്‍പ്പതു പൈസ).

കല്പാക്കം ടൌണ്‍ ഷിപ്പില്‍ ബസ്സില്‍ നിന്നിറങ്ങിയതും ബാഗു തുറന്നു എന്റെ സുഹൃത്തുക്കളുടെ അഡ്രെസ്സ് എടുത്തു. നമ്പര്‍.47,21st street . ബസ് സ്റ്റാന്റ് വിട്ടു മുന്നോട്ടു നടന്നു നീങ്ങി. എതിരെ സൈക്കിളില്‍ വരുന്ന ഒരു ചെറു ബാലനെ കണ്ടു, അവനോട് സ്ട്രീറ്റ് നമ്പരും റൂം നമ്പരും പറഞ്ഞു. എനിക്ക് തമിഴ് വശമില്ല എന്ന് ആ ബാലന്‍ മനസിലാക്കിയിരിക്കുന്നു .അതുകൊണ്ട് എനിക്ക് മനസിലാകും വിധത്തില്‍ വഴി പറഞ്ഞു തന്നു. 
അവനോടു ഒരു നന്ദിവാക്കു പറയാന്‍ പോലും നില്‍ക്കാതെ മുന്നോട്ടു നീങ്ങി.അല്പ്പദൂരം മുന്നോട്ടു നീങ്ങിക്കാണും ഒരു ശബ്ദം

" വാങ്ക സാര്‍, ഉക്കാരുങ്കോ " ഞാന്‍ തിരിഞ്ഞു നോക്കി . ആ ബാലന്‍!.
ആ ബാലന്റെ സൈക്കിളിന്റെ പിന്നില്‍ കയറി ഇരുന്നു. കുറച്ചു ദൂരം യാത്ര കഴിഞ്ഞപ്പോള്‍ അവന്‍ സൈക്കിള്‍ നിര്‍ത്തി
( കൈ ചൂണ്ടി ) " സാര്‍! . മേലെ പാറുങ്കോ അത് താന്‍ നീങ്കള്‍ തേടും മുഖവരി".
അവനു താങ്ക്സ് പറഞ്ഞു ഞാന്‍  മുകളിലത്തെ നിലയിലേക്ക് കയറി.

ഇന്റെര്‍വ്യൂ കഴിഞ്ഞു ആറു മാസം കഴിഞ്ഞു കല്‍പ്പാക്കം വാസിയായി കഴിയുന്ന ഞാന്‍ പിന്നീട് ആ ബാലനെ കണ്ടതായി ഓര്‍ക്കുന്നില്ല. എന്നാലും അന്യ സംസ്ഥാനത്ത് നിന്നും എത്തിയ, തമിഴ് അറിയാത്ത എന്നെ ഒരു ആദായവും പ്രതീക്ഷിക്കാതെ എന്നെ സഹായിച്ച ആ ബാലനെ ഇന്നും മനസ്സില്‍  സ്മരിക്കാറുണ്ട്.

ആ ബാലന്‍ ചെയ്തപോലുള്ള നിസ്സ്വാര്‍ത്ഥ സേവനം ചെയ്യാന്‍ എപ്പോഴെങ്കിലും എനിക്ക് സാധിച്ചിട്ടുണ്ടോ എന്ന് ചിന്തിച്ചിട്ടുമുണ്ട്‌ . 

എന്നേക്കാള്‍ അവന്‍ എത്രയോ വലിയവന്‍!