Tuesday, January 1, 2019

പുതുവർഷം 2019.

ഇന്ന് പുതുവർഷം ആരംഭിക്കുന്നു. പുതുവർഷ ആരംഭത്തിൽ  നമ്മുടെ കൊച്ചുകേരളം നവോഥാന മൂല്യങ്ങൾ ഉയർത്തുവാൻ വനിതാ മതിൽ സംഘടിപ്പിക്കുന്നു.  ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പ്രതിപക്ഷം  എതിർപ്പും പ്രകടിപ്പിക്കുന്നു. ശബരിമല വിവാദം, പള്ളിത്തർക്കം, വർക്കല കോളേജ് സംഭവ വിവാദങ്ങൾ എന്നിങ്ങനെ പലതും  മുൻവർഷത്തിലെ വിവാദ വിഷയങ്ങളായിരുന്നു. ഈ വിഷയങ്ങൾ പുതുവർഷം 2019 -ലും തുടരും എന്നതിൽ സന്ദേഹമേതും വേണ്ടാ എന്നാണല്ലോ മാധ്യമങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സന്ദേശങ്ങൾ. 

ഞാൻ താമസിക്കുന്നത് തമിഴ്‌നാട്ടിലാകയാൽ കൊച്ചുകേരളത്തിലെ പുതുവർഷ കോലാഹലങ്ങൾ ഒന്നും നേരിട്ടു കാണുവാൻ സാധിക്കുന്നില്ല എങ്കിലും പല പല മലയാളം ചാനലുകളിലെ  വാർത്തകൾ തങ്ങളുടെ രാഷ്‌ട്രീയ ചിന്താഗതികൾക്ക് അനുസരണമായി ചില വാർത്തകൾ മറച്ചും ചിലതിന് കൂടുതൽ ശ്രദ്ധയും നൽകി പ്രക്ഷേപണം ചെയ്യുന്നതുകൊണ്ട് എല്ലാ ചാനലുകളിലെയും വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്ത് മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്.  

പുതുവർഷാരംഭത്തിൽ എന്തെങ്കിലും രസകരമായ വിഷയങ്ങൾ കാണാനാകുമോ എന്നുകൂടി ചിന്തിച്ചുകൊണ്ടാണ് ഞാൻ പ്രഭാത നടത്തത്തിന് ഇറങ്ങിയത്.   ജീവിക്കുവാൻ വേണ്ടി അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് എന്ത്‌ പുതുവർഷം ? ഭിക്ഷ  എടുത്തു ജീവിക്കുന്നവർക്ക് എന്തു പുതുവർഷം? പ്രഭാതത്തിൽ തന്നെ റോഡിലെ കുപ്പകൾ വാരി സൈക്കിൾ ഘടിപ്പിച്ച വണ്ടികൾ തള്ളിക്കൊണ്ട് ജീവിക്കുന്നവർക്കും കുപ്പയിൽ    നിന്നും പ്ലാസ്റ്റിക്ക് ബോട്ടിലുകളും മറ്റു ഉപയോഗപ്പെടുത്താവുന്ന സാധനങ്ങൾ വേർതിരിച്ചെടുത്ത് അത് വിറ്റു ജീവിക്കുന്നവർക്കും അധ്വാനിച്ചാലേ ജീവിക്കാനാവൂ എന്നുള്ളവരും എല്ലാ ദിവസങ്ങളിലും എന്നപോലെ പതിവ് ജോലികളിൽ വ്യാപൃതരായിരിക്കുന്നു എന്നല്ലാതെ അവരിൽ പുതുവർഷത്തിന്റെ ഒരു തിളക്കവും കാണുന്നില്ല. സാമാന്യം ജീവിക്കുവാൻ മാർഗ്ഗമുള്ളവർ പുലർച്ചയിൽത്തന്നെ  കുളിച്ചു  പുതു വസ്‌ത്രം  ധരിച്ചു ആരാധനാലയങ്ങളിലേക്ക്  കുടുംബ സമേതം പോകുന്നു.  പരസ്പരം പുതുവർഷ ആശംസകൾ നേരുന്നു.   ഇങ്ങിനെ പലതും ശ്രദ്ധിച്ചു നടന്ന് ചെന്നൈയിലെ കെ.കെ നഗറിലെ ശിവൻ പാർക്കിനു സമീപമുള്ള വിനയാകർ കോവിലിനു സമീപം എത്തിയപ്പോഴാണ് അൽപ്പമെങ്കിലും രസകരമായ ഒരു കാഴ്ച എന്നെ ആകർഷിച്ചത്. വിനായകൻ കോവിലിൽ ദർശനം കഴിഞ്ഞു കോവിലിനു വെളിയിൽ എത്തിയ ഒരു മുത്തശി തൻ്റെ പേഴ്സിൽ സൂക്ഷിച്ചിരുന്ന ചില്ലറ കാശുകൾ എടുത്ത് ക്ഷേത്രത്തിനു വെളിയിൽ രണ്ടുവരികളിൽ ഇരിക്കുന്ന ഭിക്ഷക്കാർക്ക്  നൽകുന്നു. ഇതിലെന്തു രസകരമായ കാഴ്ച എന്താണുള്ളത് എന്ന് ഈ പോസ്റ്റ് വായിക്കുന്ന പലരും ചിന്തിക്കുന്നുണ്ടാവും. അതെന്താണ് എന്ന് വ്യക്തമാക്കേണ്ടത് എൻ്റെ കടമയുമാണല്ലോ? ആ മുത്തശ്ശി പുരുഷന്മാരായ ഭിക്ഷക്കാർക്ക് പണം നൽകാതെ, അവരെ അവഗണിച്ചുകൊണ്ട്  സ്ത്രീകളായ ഭിക്ഷക്കാർക്ക് മാത്രം പണം നൽകി മടങ്ങുന്ന കാഴ്ചയാണ് ഞാൻ അവിടെ കണ്ടത്. 








കേരളം ഭരിക്കുന്ന ഗവണ്മെന്റ് വനിതാ മതിൽ സംഘടിക്കുമ്പോൾ അയൽ സംസ്ഥാനത്തിലെ ഒരു മുത്തശ്ശി തൻ്റെ മനസ്സിൽ നിന്നും  പുരുഷന്മാരെ അകറ്റി നിർത്തി സ്ത്രീകൾക്കായി ഒരു മതിൽ സൃഷ്ടിച്ചിരിക്കുന്നു എന്നതാണ് എനിക്കേറ്റവും രസകരമായി തോന്നിയ ഒരു സംഭവം.  ഒരു പക്ഷേ ആ മുത്തശ്ശിയുടെ കുടുംബ പശ്ചാത്തലമോ അല്ലെകിൽ മറ്റേതെങ്കിലും സംഭവങ്ങളോ ആയിരിക്കാം ഈ മാനസീകമതിലിന് ഊക്കം നല്കിയത്.

No comments:

Post a Comment