Saturday, January 15, 2011

കൊല്ലൂര്‍ / മുരുദേശ്വര്‍ യാത്ര - 2

കൊല്ലൂര്‍ ബസ്‌ സ്റ്റാന്റില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് ഞങ്ങള്‍ പതുക്കെ നടന്നു. ഭക്ത ജനങ്ങള്‍ പലരും ബസ് വിട്ടിറങ്ങി ആട്ടോയില്‍ ക്ഷേത്രത്തിലേക്കു പോകുന്നുണ്ട്. ധാരാളം അയ്യപ്പ ഭക്തന്മാരും  വാനിലും മിനി ബസ്സുകളിലുമായി വന്നു പോകുന്നു.  കൊല്ലൂരില്‍ എത്തുന്ന ജനങ്ങളില്‍ അധികവും മലയാളികള്‍ തന്നെ.  

                               കൊല്ലൂര്‍ ബസ്‌സ്റ്റാന്റ് 

                               കൊല്ലൂര്‍ ബസ്‌സ്റ്റാന്റ് 




                         കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള വഴി 
            
ബസ്‌ സ്റ്റാന്റില്‍ നിന്നും ഏതാണ്ട് അര കിലോമീറ്ററോളം ദൂരം ക്ഷേത്രത്തിലേക്കുണ്ട് . കുറച്ചു ദൂരം നടന്നപ്പോള്‍ പലരും ലോഡ്ജ്ജുകളില്‍ റൂം ലഭിക്കാതെ അങ്ങും ഇങ്ങും അലയുന്നതായി മനസ്സിലായി. ഭാര്യയെയും മകളെയും കൊല്ലൂര്‍ ദേവസ്വം സത്രത്തിനു മുന്‍പില്‍ നിര്‍ത്തിയിട്ടു റൂമിന് വേണ്ടി ഒരു ശ്രമം നടത്തി. എല്ലാ ഹോട്ടലുകളിലും "no room" എന്ന വിവരമാണ്  ലഭിച്ചത്. എന്നാല്‍ പല വലിയ  ഹോട്ടലുകളിലും പന്ത്രണ്ടു മണിക്കൂറിന് നാലായിരം അഞ്ചായിരം രൂപ എന്നീ റേറ്റില്‍


                              കൊല്ലൂര്‍ ശ്രീ. ശങ്കര ആശ്രമം 

 റൂം തരാം എന്ന് പറയുന്നുമുണ്ട്. ക്ഷേത്ര റോഡിലുള്ള   ശ്രീ.
ശങ്കര ആശ്രമത്തിനു നേരെ എതിരിലെ   ചന്ദ്രാ ലോഡ്ജില്‍ റൂം ഉണ്ടെന്നും രാവിലെ എട്ടുമണി വരെ താമസിക്കുന്നതിനു 800 രൂപ മുതല്‍ 1000 രൂപ വരെ കൊടുത്താല്‍ മതിയെന്നും ഒരു അറിവ് ലഭിച്ചപ്പോള്‍ കുടുംബത്തെയും കൂട്ടി ചന്ദ്രാ ലോഡ്ജിലേക്ക് ചെന്നു. ചെക്ക്‌ ഔട്ട്‌ 12:30 Noon എന്നുള്ള ബോര്‍ഡ്‌ അവിടെ തൂക്കിയിട്ടുണ്ട്‌.  സ്വര്‍ണ്ണ പണിക്കാരനായ ചന്ദ്രാ  ലോഡ്ജ്ജു മാനേജരുമായി സംസാരിച്ച്‌  ഒരു രാത്രിക്ക് 800 രൂപക്ക്  ഒരു സിംഗിള്‍ റൂം എടുത്തു. ലോഡ്ജ്ജ്  മാനേജര്‍ നല്ലവണ്ണം മലയാളം സംസാരിക്കുന്നുണ്ട്.  വൈകിട്ട് മൂന്നു മണി മുതല്‍ ക്ഷേത്രം തുറന്നിരിക്കും എന്നും സുഖമായ ദര്‍ശനത്തിന് നാലു മണിക്ക്  അവിടേക്ക് പോകുന്നതാണ് നല്ലതെന്നും   ആറു കഴിഞ്ഞാല്‍  തിരക്ക് അധികമാകും  എന്നും  മാനേജര്‍ അറിയിച്ചു. കുളി കഴിഞ്ഞു നാലുമണിയോടെ ക്ഷേത്രത്തിലേക്കു ഞങ്ങള്‍ തിരിച്ചു.

ഞങ്ങള്‍ ക്ഷേത്രത്തില്‍ എത്തി. തിരക്ക് അധികം ഇല്ല. മൂകാംബിക ദേവിയെ ദര്‍ശിച്ചു, വണങ്ങി കുങ്കുമവും, അവിടുത്തെ പ്രസാദവും വാങ്ങി.  തിരക്ക് കുറവിലും നടയ്ക്കു  നേരെ അധിക സമയം നില്‍ക്കാന്‍ സന്ദര്‍ശകരെ  ആരെയും അനുവദിക്കുന്നില്ല.

                                  മൂകാംബികാ ക്ഷേത്ര നട  

                                          മൂകാംബികാദേവി പ്രതിഷ്ഠ
 

                     ക്ഷേത്ര ഗോപുരത്തിന് വെളിയില്‍ 
                     ക്ഷേത്ര ഗോപുരത്തിന് വെളിയില്‍
ക്ഷേത്ര ദര്‍ശനം കഴിഞ്ഞു ഞങ്ങള്‍ സൌപര്‍ണ്ണിക എന്ന പുഴയിലേക്ക് യാത്ര തിരിച്ചു. ക്ഷേത്രത്തിനു മുന്നില്‍ എത്തി കുറച്ചു ദൂരം സഞ്ചരിച്ചാല്‍ "സൌപര്‍ണ്ണിക പുഴയിലേക്കുള്ള വഴി" എന്ന് ഒരു ചെറിയ ബോര്‍ഡ് ഉണ്ട്. ആ വഴിയിലൂടെ നടന്നാല്‍  ഒരു വലിയ സ്കൂള്‍ കാണാം. സ്കൂള്‍ കഴിഞ്ഞാല്‍  വഴി ചെന്ന് അവസാനിക്കുന്നത് സൌപര്‍ണ്ണിക പുഴയിലാണ്. പുഴയുടെ അപ്പുറം വലിയ മലയും കാടുമാണ്.  പുഴയുടെ തീരത്ത് ഭക്ത ജനങ്ങളെ കാത്തു ധാരാളം കുരങ്ങുകള്‍ ഉണ്ട്. അവ ഉപദ്രവകാരികള്‍ ആണെന്ന് പറയപ്പെടുന്നു. ധാരാളം മൂകാംബിക ഭക്തന്മാരും, അയ്യപ്പ ഭക്തന്മാരും മറ്റും അവിടെ എത്തി തീര്‍ത്ഥസ്നാനം ചെയ്തു വരുന്നു. അതു കൊണ്ടു തന്നെ ഒഴുക്ക് കുറവാണെങ്കില്‍  ജലം മലിനമായി തീരും. 

                                  ഭക്തന്മാരുടെ  സൌപര്‍ണ്ണിക സ്നാനം               
                        സൌപര്‍ണ്ണികയില്‍               
                                 ഭക്തന്മാരുടെ  സൌപര്‍ണ്ണിക സ്നാനം 
                                  സൌപര്‍ണ്ണിക 

                                         കുരങ്ങന്‍ സമീപത്തില്‍ ഉള്ളത് അറിയാതെ         
   
സൌപര്‍ണ്ണിക പുഴയില്‍ കൈ കാല്‍ കഴുകിയ ശേഷം ആറു മണിയോടെ വീണ്ടും ക്ഷേത്രത്തിലേക്കു തിരിച്ചു.  അപ്പോഴേക്കും വലിയ തിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രതിനുള്ളിലേക്ക് പോകാന്‍ ഭക്ത ജനങ്ങളുടെ വലിയ ക്യൂ കണ്ടപ്പോള്‍ ദര്‍ശനം  നേരത്തെ കഴിച്ചത് ഭാഗ്യമായി തോന്നി. ക്ഷേത്രത്തില്‍  സംഗീതം, ഭരതനാട്യം  എന്നിവ  അഭ്യസിച്ച കുട്ടികള്‍  അവരുടെ കലാ പ്രകടനങ്ങള്‍ നടത്തുന്നു. ദീപാരാധന സമയം ആയപ്പോള്‍ തമിഴ് ഭക്തരുടെ നേതൃത്വത്തില്‍ ദീപക്കാഴ്ച തെളിച്ചു.

                           
                                          ദീപ ആരാധനയ്ക്ക് വിളക്ക്
                                     
                         ദീപ ആരാധനയ്ക്ക് വിളക്ക്

ദീപാരാധനക്ക് ശേഷം അന്നദാനം ക്ഷേത്രത്തില്‍ പതിവാണ്. അന്നദാനത്തിന്  വലിയ ക്യൂ ഉണ്ട്. സുമാര്‍ മുപ്പതു നിമിഷത്തോളം ക്യൂവില്‍ നിന്ന ശേഷമാണ് അന്നദാന ഹാളിനുള്ളില്‍ കടക്കാന്‍  സാധിച്ചത്. അന്നദാനം കഴിഞ്ഞ ഉടന്‍ റൂമിലേക്ക്‌ മടങ്ങി. ലോഡ്ജിന്റെ മുന്‍പില്‍ ധാരാളം കാറുകള്‍. എല്ലാം കേരളത്തില്‍ നിന്നും വന്നിട്ടുള്ളതാണ്‌. കണ്ണൂര്‍, പയ്യന്നൂര്‍,  കാസര്‍കോട് എന്നീ  ഭാഗത്തു നിന്നുമാണ്  കൂടുതല്‍. 

 ക്ഷേത്രത്തില്‍ നിന്നും മടങ്ങുമ്പോള്‍ നല്ല തണുപ്പ് അനുഭവപ്പെട്ടു. കുറച്ചു സമയം ലോഡ്ജിന്റെ മുന്‍പില്‍ ഉള്ള ചെയറില്‍ ഇരുന്നു കൊണ്ട് അവിടെ വന്ന് റൂം ഉണ്ടോ എന്നു തിരക്കി പോകുന്ന ജനങ്ങളെ കണ്ടു കൊണ്ട് സമയം ചിലവഴിച്ചു. പലരും ഞാന്‍ ലോഗ്ജിന്റെ ഉടമ എന്നു തെറ്റിദ്ധരിച്ചു എങ്ങിനെ എങ്കിലും ഒരു റൂം തരപ്പെടുത്തി തരുവാന്‍ അപേക്ഷിച്ചു. ഞാന്‍ പിന്നീടു റൂം വേക്കന്റ് ഇല്ല എന്നു പലരോടും പറയുകയും ചെയ്തു.


അടുത്ത നാള്‍ ശ്രുംഗേരിക്കു പോകണം എന്നുദ്ദേശിച്ചു കൊണ്ട് അതിനുള്ള യാത്രാ സൗകര്യം ലോഡ്ജിന്റെ മാനേജരോട് തിരക്കി. കൊല്ലൂരില്‍ നിന്നും  നേരിട്ട് ബസ്സുകള്‍ കുറവാണ് എന്നും നിങ്ങള്‍ മുരുദേശ്വര്‍ ക്ഷേത്രത്തിലേക്കു പോകുന്നതാണ് നല്ലത് എന്നു പറഞ്ഞു. കൊല്ലൂരില്‍ നിന്നും ബൈന്തൂരിനു പോകാന്‍ രാവിലെ ഏഴു മണിക്ക് ബസ്  ഉണ്ടെന്നും അവിടെ നിന്നും ബസ് അല്ലെങ്കില്‍ ട്രെയിനില്‍ മുരുദേശ്വര്‍  എത്താന്‍ വിഷമം ഇല്ല എന്നും അദ്ദേഹം അറിയിച്ചു. ഞങ്ങളെ രാവിലെ തന്നെ അവിടെ നിന്നും യാത്രയാക്കിയാല്‍ ലോഡ്ജില്‍ രാവിലെ വരുന്ന ഭക്തര്‍ക്ക്‌ റൂം നല്‍കി  പണം സമ്പാദിക്കാം  എന്ന ഉദ്ദേശം തന്നെയാണ് അദ്ദേഹത്തിന് എന്നു ഞാന്‍ മനസ്സിലാക്കി. 
തുടര്‍ന്നു അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ അവധി സമയങ്ങളില്‍ തിരക്ക് കൂടുമ്പോള്‍ ഹോട്ടലുകളില്‍  "NO ROOM" എന്ന ബോര്‍ഡ്‌ ഉപയോഗിക്കുന്ന തന്ത്രം കൊല്ലൂരില്‍ സര്‍വ്വ സാധാരണം എന്ന് അദ്ദേഹം സമ്മതിച്ചു. രാത്രി പത്തര മണിക്ക് റൂമിലേക്ക്‌ പോയി മൂകാംബിക ദേവിയെ മനസ്സില്‍ ഉറപ്പിച്ചു കൊണ്ട്  ഉറങ്ങാന്‍ കിടന്നു.


  

                                                                                         


 




   
        

3 comments:

  1. A good report. expecting more on this kind.
    regards,
    Nishikanth K.

    ReplyDelete
  2. Etta Nalla report...Ngal November poyappo nadakkil etra venam enkilum nilkan sadhikumarnnu...ennal ippo bharanam Collector ettu eduthu ..athinal anu ee parishkarangal.....
    Sringeriyekkal nallath murudeshwar anu enna abhiprayam enik illa.....Murudeshwar oru new township temple anu....Sringeri athu thikachum vitystam tane anu......sringeriyekurichulla vivaranam kelkkan sadikaththil vishamvum und....

    ReplyDelete