Monday, January 7, 2019

ബംഗാളികളുടെ ട്രെയിൻ യാത്ര


ബംഗാളികളുടെയും ആസ്സാമികളുടെയും മാത്രമല്ല നോർത്തിന്ത്യൻ സംസ്ഥാന തൊഴിലാളികളുടെ  ഗൾഫ് ആണ് നമ്മുടെ കൊച്ചുകേരളം. ജീവിക്കുവാൻ വേണ്ടി ആദ്യകാലത്ത് കള്ളത്തോണിയിൽ അറബികളുടെ നാട്ടിലേക്ക് പോയവരാണ് മലയാളികൾ. കൊടും ചൂടിൽ മരുഭൂമിയിൽ കഷ്ടപ്പെട്ട് കേരളമണ്ണിൽ അറബിപ്പണം എത്തിച്ചിരുന്നു മലയാളികൾ. കാലത്തിന്റെ മാറ്റം ധാരാളം മലയാളികളെ അവിടേക്കെത്തിച്ചു. ഗൾഫ് പണം കേരളത്തിന്റെ മുഖം മാറ്റി. കേരളമെങ്ങും ഗൾഫ് പണത്തിന്റെ അടയാളങ്ങളായി കെട്ടിടങ്ങൾ ഉയർന്നു.

അദ്ധ്വാനം കൈമുതലാക്കി, ഉപജീവനം തേടി കേരളത്തിലേക്ക് എത്തിയവർ ആദ്യം തമിഴ് ജനതയായിരുന്നു. തമിഴരുംഗൾഫിലേക്കു എത്തി തുടങ്ങിയപ്പോൾ ആ സ്ഥാനത്തേക്ക് ബംഗാളികൾ എത്തി. അവരെ തുടർന്ന് ആസ്സാം, ഒറീസ്സാ, ബീഹാർ തുടങ്ങിയ നോർത്ത് ഇന്ത്യൻ സംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.    ഇന്ന് കേരളം ചലിക്കണമെങ്കിൽ ബംഗാളികൾ ഉൾപ്പടെയുള്ള നോർത്തിന്ത്യൻ തൊഴിലാളികളുടെ അദ്ധ്വാനം വേണം.   അവരുടെ നാട്ടിൽ അദ്ധ്വാനത്തിനു അവർക്ക് ലഭിക്കുന്നത് വളരെ തുശ്ചമായ വേതനമാണ്. അതുകൊണ്ടുതന്നെയാണ് അവർ കേരളത്തിലേക്ക് ചേക്കേറുന്നത്. അങ്ങിനെ കേരളത്തിൽ എത്തുന്നവരിൽ പലരും രണ്ടോ മൂന്നോ മാസത്തേക്ക് മാത്രം കരാർ വ്യവസ്ഥയിൽ എത്തുകയും കരാർ കഴിഞ്ഞാൽ മടങ്ങുകയും അടുത്ത കരാർ ലഭിക്കുമ്പോൾ എത്തുന്നവരുമാണ്. കരാർ അടിസ്ഥാനത്തിൽ ഇങ്ങിനെ ജോലിക്കെത്തുന്നവർക്ക് ഒരു തരത്തിലും പ്ലാൻ ചെയ്തുള്ള യാത്ര തരപ്പെടുകയില്ല. അതിനാൽ മിക്കവരും ട്രെയിനിൽ അൺ റിസർവ്ഡ് കമ്പാർട്ട്മെന്റിലാവും യാത്ര ചെയ്യുക. ദുരിതപൂർണ്ണമായ യാത്ര. തിരുവനന്തപുരത്തുനിന്നും വെസ്റ്റ് ബംഗാളിലെ കൽക്കത്തയിലേക്കുള്ള ഒരു ട്രെയിനിലെ യാത്രയുടെ സമയ ദൈർഘ്യം നാം ചിന്തിക്കേണ്ടതാണ് . ഉദാഹരണത്തിന് വൈകിട്ട് 4 -മണിക്ക് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന ട്രെയിൻ കൃത്യ സമയം പാലിച്ചാൽ മൂന്നാം ദിവസം ഉച്ചയ്ക്ക് ഏകദേശം 2 മണിയോടയാകും ഹൗറ സ്റ്റേഷനിൽ എത്തിച്ചേരുക. ഈ ദൂരയാത്രാ ട്രെയിനുകൾ ഒന്നും തന്നെ കൃത്യ സമയം പാലിക്കാറില്ല എന്നതാണല്ലോ മറ്റൊരു സത്യം. ട്രെയിൻ ആലുവയിൽ എത്തുമ്പോഴേക്കും ബംഗാളികളെകൊണ്ട് നിറഞ്ഞിരിക്കും. ബാത്ത്റൂമിനുള്ളിൽ പോലും യാത്രചെയ്യുന്ന സ്ഥിതി. നിലത്തിരുന്നും നിന്നുമൊക്കെയായി അവരുടെ യാത്ര വളരെ വളരെ ക്ലേശകരമാണ്. പലരും ട്രെയിനിന്റെ ലഗ്ഗേജ് കാരൃറിൽ തൊട്ടിൽ കെട്ടി കിടന്നുറങ്ങി യാത്ര ചെയ്യുന്നത് കാണാം. ഈ തൊട്ടിൽ അഴിഞ്ഞാലുള്ള സ്ഥിതിയും നമുക്ക് മനസ്സിലാക്കാം.









ഈ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിനെ അടിക്കടി ഹർത്താൽ നടത്തി കേരളം ബുദ്ധിമുട്ടിക്കാറുണ്ട്. ഇവർ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരമായ നില. കേന്ദ്രഭരണമായാലും സ്റ്റേറ്റ് ഭരണമായാലും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുന്നില്ല എന്നതാണ് ഇന്ത്യയിലെ സ്ഥിതി.

Tuesday, January 1, 2019

പുതുവർഷം 2019.

ഇന്ന് പുതുവർഷം ആരംഭിക്കുന്നു. പുതുവർഷ ആരംഭത്തിൽ  നമ്മുടെ കൊച്ചുകേരളം നവോഥാന മൂല്യങ്ങൾ ഉയർത്തുവാൻ വനിതാ മതിൽ സംഘടിപ്പിക്കുന്നു.  ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പ്രതിപക്ഷം  എതിർപ്പും പ്രകടിപ്പിക്കുന്നു. ശബരിമല വിവാദം, പള്ളിത്തർക്കം, വർക്കല കോളേജ് സംഭവ വിവാദങ്ങൾ എന്നിങ്ങനെ പലതും  മുൻവർഷത്തിലെ വിവാദ വിഷയങ്ങളായിരുന്നു. ഈ വിഷയങ്ങൾ പുതുവർഷം 2019 -ലും തുടരും എന്നതിൽ സന്ദേഹമേതും വേണ്ടാ എന്നാണല്ലോ മാധ്യമങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സന്ദേശങ്ങൾ. 

ഞാൻ താമസിക്കുന്നത് തമിഴ്‌നാട്ടിലാകയാൽ കൊച്ചുകേരളത്തിലെ പുതുവർഷ കോലാഹലങ്ങൾ ഒന്നും നേരിട്ടു കാണുവാൻ സാധിക്കുന്നില്ല എങ്കിലും പല പല മലയാളം ചാനലുകളിലെ  വാർത്തകൾ തങ്ങളുടെ രാഷ്‌ട്രീയ ചിന്താഗതികൾക്ക് അനുസരണമായി ചില വാർത്തകൾ മറച്ചും ചിലതിന് കൂടുതൽ ശ്രദ്ധയും നൽകി പ്രക്ഷേപണം ചെയ്യുന്നതുകൊണ്ട് എല്ലാ ചാനലുകളിലെയും വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്ത് മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്.  

പുതുവർഷാരംഭത്തിൽ എന്തെങ്കിലും രസകരമായ വിഷയങ്ങൾ കാണാനാകുമോ എന്നുകൂടി ചിന്തിച്ചുകൊണ്ടാണ് ഞാൻ പ്രഭാത നടത്തത്തിന് ഇറങ്ങിയത്.   ജീവിക്കുവാൻ വേണ്ടി അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് എന്ത്‌ പുതുവർഷം ? ഭിക്ഷ  എടുത്തു ജീവിക്കുന്നവർക്ക് എന്തു പുതുവർഷം? പ്രഭാതത്തിൽ തന്നെ റോഡിലെ കുപ്പകൾ വാരി സൈക്കിൾ ഘടിപ്പിച്ച വണ്ടികൾ തള്ളിക്കൊണ്ട് ജീവിക്കുന്നവർക്കും കുപ്പയിൽ    നിന്നും പ്ലാസ്റ്റിക്ക് ബോട്ടിലുകളും മറ്റു ഉപയോഗപ്പെടുത്താവുന്ന സാധനങ്ങൾ വേർതിരിച്ചെടുത്ത് അത് വിറ്റു ജീവിക്കുന്നവർക്കും അധ്വാനിച്ചാലേ ജീവിക്കാനാവൂ എന്നുള്ളവരും എല്ലാ ദിവസങ്ങളിലും എന്നപോലെ പതിവ് ജോലികളിൽ വ്യാപൃതരായിരിക്കുന്നു എന്നല്ലാതെ അവരിൽ പുതുവർഷത്തിന്റെ ഒരു തിളക്കവും കാണുന്നില്ല. സാമാന്യം ജീവിക്കുവാൻ മാർഗ്ഗമുള്ളവർ പുലർച്ചയിൽത്തന്നെ  കുളിച്ചു  പുതു വസ്‌ത്രം  ധരിച്ചു ആരാധനാലയങ്ങളിലേക്ക്  കുടുംബ സമേതം പോകുന്നു.  പരസ്പരം പുതുവർഷ ആശംസകൾ നേരുന്നു.   ഇങ്ങിനെ പലതും ശ്രദ്ധിച്ചു നടന്ന് ചെന്നൈയിലെ കെ.കെ നഗറിലെ ശിവൻ പാർക്കിനു സമീപമുള്ള വിനയാകർ കോവിലിനു സമീപം എത്തിയപ്പോഴാണ് അൽപ്പമെങ്കിലും രസകരമായ ഒരു കാഴ്ച എന്നെ ആകർഷിച്ചത്. വിനായകൻ കോവിലിൽ ദർശനം കഴിഞ്ഞു കോവിലിനു വെളിയിൽ എത്തിയ ഒരു മുത്തശി തൻ്റെ പേഴ്സിൽ സൂക്ഷിച്ചിരുന്ന ചില്ലറ കാശുകൾ എടുത്ത് ക്ഷേത്രത്തിനു വെളിയിൽ രണ്ടുവരികളിൽ ഇരിക്കുന്ന ഭിക്ഷക്കാർക്ക്  നൽകുന്നു. ഇതിലെന്തു രസകരമായ കാഴ്ച എന്താണുള്ളത് എന്ന് ഈ പോസ്റ്റ് വായിക്കുന്ന പലരും ചിന്തിക്കുന്നുണ്ടാവും. അതെന്താണ് എന്ന് വ്യക്തമാക്കേണ്ടത് എൻ്റെ കടമയുമാണല്ലോ? ആ മുത്തശ്ശി പുരുഷന്മാരായ ഭിക്ഷക്കാർക്ക് പണം നൽകാതെ, അവരെ അവഗണിച്ചുകൊണ്ട്  സ്ത്രീകളായ ഭിക്ഷക്കാർക്ക് മാത്രം പണം നൽകി മടങ്ങുന്ന കാഴ്ചയാണ് ഞാൻ അവിടെ കണ്ടത്. 








കേരളം ഭരിക്കുന്ന ഗവണ്മെന്റ് വനിതാ മതിൽ സംഘടിക്കുമ്പോൾ അയൽ സംസ്ഥാനത്തിലെ ഒരു മുത്തശ്ശി തൻ്റെ മനസ്സിൽ നിന്നും  പുരുഷന്മാരെ അകറ്റി നിർത്തി സ്ത്രീകൾക്കായി ഒരു മതിൽ സൃഷ്ടിച്ചിരിക്കുന്നു എന്നതാണ് എനിക്കേറ്റവും രസകരമായി തോന്നിയ ഒരു സംഭവം.  ഒരു പക്ഷേ ആ മുത്തശ്ശിയുടെ കുടുംബ പശ്ചാത്തലമോ അല്ലെകിൽ മറ്റേതെങ്കിലും സംഭവങ്ങളോ ആയിരിക്കാം ഈ മാനസീകമതിലിന് ഊക്കം നല്കിയത്.

Tuesday, March 14, 2017

അഴീക്കൽ


അഴീക്കൽ കൊല്ലം ജില്ലയുടെ ഭാഗമാണ്. അഴീക്കൽ ബീച്ച് സന്ദർശകരെ വളരെയധികം ആകർഷിക്കുന്നുണ്ട്. എന്നാൽ പകൽ നേരങ്ങളിൽ സൂര്യൻറെ വെയിൽ കിരണങ്ങൾ നമ്മെ വല്ലാതെ കഷ്ടപ്പെടുത്തും എന്നതിന് സംശയവും വേണ്ട.  കരുനാഗപ്പള്ളിയിൽ നിന്നും ചെറിയഴീക്കൽ ആയിരംതെങ്ങു് അമൃതപുരി വഴിയാണ് യാത്രാ സൗകര്യം.  അഴീക്കൽ കഴിഞ്ഞാൽ കായൽ പ്രദേശമുണ്ട്. കായൽ കടന്ന് വേണം ആലപ്പുഴ ജില്ലയുടെ ഭാഗമായ വലിയഴീക്കലിൽ എത്തുവാൻ. വലിയഴീക്കലിൽ നിന്നും ആറാട്ടുപുഴ തൃക്കുന്നപ്പുഴ പല്ലന വഴി തോട്ടപ്പള്ളി എന്നീ ഭാഗത്തേക്ക് യാത്രാസൗകര്യം ഉണ്ട്. കായംകുളം കായലിൽ കൂടി ബോട്ട് യാത്ര ചെയ്തുകൊണ്ട് ആസ്വദിക്കുവാനുള്ള സൗകര്യങ്ങൾ ഉണ്ട്. കായംകുളത്തിനു സമീപം കീരിക്കാട് ജെട്ടിയിലെത്തി കായലിലൂടെ സഞ്ചരിച്ചാൽ പ്രകൃതി രമണീയമായ കേരളത്തിൻറെ ഭംഗി നമുക്ക് ആസ്വദിക്കാനാകും. 


\

\

കടലും കായലും തമ്മിൽ കരിങ്കൽ അടുക്കി ക്ഷോഭത്തോടെ കരയിലേക്ക് അടുക്കുന്ന  തിരമാലകളെ  നിയന്ത്രിച്ചിരിക്കുകയാണ് ഇവിടെ.  കായലിൽ വഴിയാകെ  കടലിലേക്ക്  മീൻ പിടിക്കാൻ ചെറുതും വലുതുമായ ബോട്ടുകളിൽ പോവുകയും മടങ്ങുകയും ചെയ്യുന്നത്   ഒരു നല്ല കാഴ്ചയാണ്. 


അഴീക്കലിൽ നിന്നും വലിയഴീക്കലിലേക്കും അവിടെനിന്നും തിരിച്ചും യാത്രാ ബോട്ടുകൾ ഉണ്ട്. പത്തു രൂപയാണ് യാത്രാക്കൂലി. കായലിന്റെ മനോഹാരിത ചുറ്റിക്കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം ബോട്ടുകൾ  സുലഭമാണ്.  

  
ആലപ്പുഴയിൽ നിന്നും കായൽ വഴിയാകെ കൊല്ലം വരെ സഞ്ചരിക്കാവുന്ന ജലപാത ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. അവർക്ക് വേണ്ടി നിർമ്മിച്ച് അവരുമായി കടന്നുപോകുന്ന അനേകം ഹവുസ്  ബോട്ടുകൾ  അഴീക്കൽ കായലിലെ ആകർഷണീയമായ കാഴ്ചയാണ്. 





ഒരു കാലത്ത് പ്രസിദ്ധമായിരുന്ന  മീൻപിടി ചീനവല. കാലം പുരോഗമിച്ചപ്പോൾ ചീനവല പലരും ഉപേക്ഷിച്ചു. പ്രവേശിക്കുന്ന ചീനവലയുടെ അസ്ഥിക്കൂടം മാത്രം കാഴ്ചവസ്തുവായി മാറി. 


ചെറുമൽസ്യങ്ങൾ തേടിയുള്ള ഈ കൊക്കിൻറെ കാത്തിരിപ്പും കാണാൻ ഒരു രസമാണ്. കൂട്ടമായി ചെറുമൽസ്യങ്ങൾ തേടി കായലിനു ചുറ്റും പറക്കുകയും ഇര കണ്ണിൽ പെട്ടാൽ കായലിലേക്ക് കുതിച്ചു ഇരയുടെ പൊങ്ങി മറയുന്ന പലതരം പക്ഷികൾ അഴീക്കൽ കായലിലെ മനോഹരമായ കാഴ്ചകളിൽ ഉൾപ്പെടുന്നു. 








അഴീക്കലിന്റെ മുഖം മാറുന്ന കാഴ്ചയും നമുക്ക് കാണാവുന്നതാണ്. അഴീക്കലിനെയും വലിയഴീക്കലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൻറെ പണി തുടങ്ങിക്കഴിഞ്ഞു. പാലം പണി പൂർത്തിയായാൽ കൊല്ലം ജില്ലയിൽ നിന്നും ആലപ്പുഴ ജില്ലയിലേക്ക് ഇതുവഴി യാത്ര ചെയ്യുന്നവർക്ക് അഴീക്കലിൽ ഇറങ്ങാതെ തന്നെ യാത്ര തുടരാം. 

Friday, July 29, 2016

"മറുനാടൻ മലയാളികളും മാതൃഭാഷാ സ്നേഹവും"


തമിഴ് നാട്ടിൽ സുമാർ 30 വർഷം താമസിച്ച പല (എല്ലാവരും അങ്ങിനെയല്ല) മലയാളികളും മാതൃഭാഷ മറന്ന് വീട്ടിൽ തമിഴ് സംസാരിക്കുന്നു. മുംബയിലും അന്തമാനിലും മറ്റും 30 വർഷം താമസിച്ച പല മലയാളികളും മാതൃഭാഷ മറന്ന് (മലയാളം അറിയാവുന്നവരും) വീട്ടിൽ ഹിന്ദി സംസാരിക്കുന്നു. ഒരു തമിഴനോ ആന്ധ്രാക്കാരനോ, കന്നടക്കാരനോ മാതൃഭാഷയിൽ മാത്രമേ വീട്ടിൽ കുടുംബാംഗങ്ങളോട് സംസാരിക്കാറുള്ളൂ. തമിഴ് നാട്ടിലുള്ള മിക്ക ഗ്രാമങ്ങളിൽ പോലും വീട്ടിൽ  തെലുങ്ക്  സംസാരിക്കുന്നവരുണ്ട്. അവർ പരമ്പരയായി തമിഴ്‌നാട്ടിൽ ജീവിക്കുന്നു എങ്കിലും അവരുടെ മാതൃഭാഷ അവർ മറക്കുന്നില്ല. ഈ മാതൃഭാഷാ സ്നേഹം നിലനിർത്തുന്നതിന് പ്രധാന പങ്കു വഹിക്കുന്നത് മാതാവാണ്. ഒരു കുഞ്ഞു ജനിക്കുന്ന അന്നുമുതൽ  മാതാവ് അതിനെ  താരാട്ടു പാടുന്നതും കുഞ്ഞിനോട് കൊഞ്ചുന്നതും എല്ലാം മാതൃഭാഷയിൽ തന്നെയായിരിക്കും.  

ഗുജറാത്ത് വംശരായ ധാരാളം  മാർവാടികൾ തമിഴ് നാട്ടിലുണ്ട്.  ബിസ്സിനസ്സ് സംബന്ധപ്പെട്ട് തമിഴ് ജനതയുമായി വളരെയധികം സമ്പർക്കം പുലർത്തുന്നവരാണ് മാർവാടികൾ. എന്നാൽ മാതൃഭാഷയെ മറന്നൊരു ജീവിതം അവർക്കില്ല.  തമിഴ് നാടിൻറെ തെക്കൻ ജില്ലകളിൽ  സൗരാഷ്ട്ര ഭാഷ സംസാരിക്കുന്ന ജനങ്ങൾ ഉണ്ട്. തമിഴരായി ജീവിക്കുന്ന ഇവരും വീട്ടിലും കുടുംബാംഗങ്ങളോടും തൻറെ   മാതൃഭാഷയിൽ മാത്രമേ സാംസാരിക്കുകയുള്ളൂ. 

തമിഴ് നാട്ടിൽ നൂറ്റാണ്ടുകളായി ജീവിക്കുന്ന നരിക്കുരവർ എന്നൊരു സമൂഹം ഉണ്ട്. ഈ നാടോടികളുടെ മാതൃഭാഷ തമിഴ് അല്ല. അവരുടെ മാതൃഭാഷയുടെ പേര് എന്താണ് എന്ന് അവർക്കു അറിവ് ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ അവർക്കുള്ളിൽ അവർ സംസാരിക്കുന്നതു അവരുടെ മാതൃഭാഷയായ  വഗ്രിബോളിയിലാണ്.   വഗ്രിബോളി ഒരു ഇൻഡോ ആര്യൻ ഭാഷയാണ്.  വഗ്രിബോളിക്കു    സ്ക്രിപ്റ്റുകൾ നിലവിലില്ല. 

രിക്കുരവർ  സാംസ്കാരികമായി  അവർ വളർന്നുവരുന്നത്   ഈ കാലഘട്ടത്തിലാണ്.  മുത്തുമാലകൾ വിറ്റും കുപ്പകൾ പെറുക്കിയും ജീവിച്ചു വരുന്ന ഈ സമൂഹം  അവർക്കിടയിൽ അവരുടെ ഭാഷയിൽ  മാത്രമേ  സംസാരിക്കുകയുള്ളു. അവരുടെ മാതൃഭാഷയോടുള്ള സ്നേഹം അവർ നിലനിർത്തുന്നു. പുറത്തെത്തിയാൽ മാത്രം തമിഴ് സംസാരിക്കും.

                                          മാതൃഭാഷയെ  സ്നേഹിക്കുന്ന  നരിക്കുറവസ്ത്രീ. 

                                                                     നരിക്കുറവർ 


                                                                 നരിക്കുറവർ 

തമിഴ് ജനതയെ നോക്കൂ. തമിഴ്വിട്ട് അവർക്കു ഒന്നും ഇല്ല. തമിഴ് നാട്ടിൽ പലയിടത്തും നടക്കുന്ന സാംസ്കാരിക ചടങ്ങുകളിലും "തമിഴ്വാഴ്‌ക" എന്നൊരു ബോർഡ് കാണാൻ സാധിക്കും. ഞാൻ ജോലി ചെയ്തിരുന്ന തമിഴ്‌നാട്ടിലുള്ള അണുശക്തി  നിലയത്തിൽ നടക്കുന്ന എല്ലാ ഫങ്ക്ഷൻ തുടങ്ങുമ്പോഴും ഈശ്വര പ്രാർത്ഥനക്കു പകരം "തമിഴ്‌തായ് വാഴ്ത്ത്" (തമിഴ്അമ്മ സ്തുതി) എന്ന പ്രാർത്ഥനാ ഗീതമാണ് ആലപിക്കാറുള്ളത് എന്നത് നാം മനസ്സിലാക്കേണ്ടതാണ്. ശ്രീലങ്കയിലോ മൊറീഷ്യസിലോ, സിങ്കപ്പൂരിലോ, മലേഷ്യയിലോ എന്നല്ല ലോകത്തിൻറെ ഏതു മൂലയിലായാലും തമിഴർ  തൻറെ  മാതൃഭാഷയെ മറക്കില്ല. തമിഴ്‌നാട് ഭരിക്കുന്ന ഗവണ്മെന്റും തമിഴ്ഭാഷയുടെ വളർച്ചയ്ക്ക് മുൻഗണന നൽകുന്നുണ്ട്. ഈ നാടുകളിലേക്ക് അവിടെ പഠിക്കുന്ന തമിഴ് കുട്ടികൾക്ക് തമിഴ് പാഠപുസ്തകം എത്തിക്കുവാൻ തമിഴ്നാട് സർക്കാർ കാണിക്കുന്ന ശ്രദ്ധയും സ്മരണീയമാണ്.

ഒരിക്കൽ ഞാൻ ചെന്നൈയിൽ നിന്നും നാട്ടിലേക്കു പോകുമ്പോൾ ഒരു വിവാഹ പാർട്ടി ട്രെയിനിൽ ഉണ്ടായിരുന്നു. അവർ ഏതോ എനിക്ക് മനസിലാകാത്ത ഒരു  ഭാഷയാണ് സംസാരിച്ചിരുന്നത്. എന്നാൽ ട്രെയിനിൽ ചായ, കാപ്പി, ബിസ്‌കറ്റ് തുടങ്ങിയവ വിൽക്കുവാൻ എത്തുന്നവരോട് വളരെ ശുദ്ധമായ തമിഴിൽ സംസാരിക്കുകയും ചെയ്തപ്പോൾ അവരുടെ ഭാഷ എന്താണ് എന്ന് അറിയുവാൻ അതിയായ ആഗ്രഹം തോന്നി. തുടർന്ന് അവരോടു സംസാരിക്കുകയും ചെയ്തു. അവർ സംസാരിക്കുന്ന ഭാഷ "മാറാട്ടി"യാണ് എന്നാണ് എന്നോട് പറഞ്ഞത്. തമിഴ്‌നാടിൻറെ ചരിത്രത്തിൽ മറാട്ടിയ രാജാക്കന്മാർ  ഭരിച്ചിരുന്നതായി പറയുന്നുണ്ട്. ആ കാലഘട്ടത്തിൽ തമിഴ്‌നാട്ടിൽ കുടിയേറിയ മറാട്ടിയ  വംശരാണ്  അവർ. പല പരമ്പരകൾ പിന്നിട്ട  അവർ ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരായാണ് ഇന്ന് ജീവിക്കുന്നത് എങ്കിലും  തൻറെ മാതൃഭാഷയെ ഇന്നും കൈവിട്ടിട്ടില്ല എന്നത് സ്മരണീയമാണ്. 

ചെന്നൈയിൽ താമസിക്കുന്ന എനിക്ക് എൻ്റെ മകനും മകൾക്കും വേണ്ടി വിവാഹ ആലോചനകൾ വന്നു തുടങ്ങിയപ്പോഴാണ് പല പല മറുനാടൻ മലയാളി കുടുംബങ്ങളും മലയാളം മറന്ന് ജീവിക്കുന്ന അവസ്ഥ മനസിലാക്കുവാൻ സാധിച്ചത്. തമിഴ് സംസാരിക്കാനറിയുന്ന മലയാളി വരനെയോ വധുവിനെയോ ആണ് ആവശ്യം എന്നാണ് ചിലർ പറയുന്നത്. തിരുച്ചി, തഞ്ചാവൂർ, കാരക്കുടി, കരൂർ എന്നിങ്ങനെ തമിഴ്‌നാടിൻറെ പല നഗരങ്ങളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങൾ വീട്ടിൽ സംസാരിക്കുന്നത് തമിഴാണ്.       അന്തമാൻ നിക്കോബാറിൽ താമസിക്കുന്ന പല മലയാളി കുടുംബങ്ങൾ ഉണ്ട്. അവരുടെ മക്കൾ ചെന്നൈയിൽ ജോലി ചെയ്യുന്നുമുണ്ട്. അവരുടെ വീട്ടിൽ ഹിന്ദിയാണ് സംസാരിക്കുന്നതത്രേ. കേരളം വിട്ടുള്ള മറുനാട്ടിൽ നിന്നും എന്റെ മകനും മകൾക്കും വിവാഹ ആലോചനകൾ വരുമ്പോൾ ഞാൻ ചോദിക്കാറുള്ളത് "വീട്ടിൽ  മലയാളമാണോ സംസാരിക്കുന്നത്"  എന്നാണ്. കാരണം  അത്ര ബുദ്ധിമുട്ടിയാണ് അവർ മലയാള വാക്കുകൾ പറയുന്നത് എന്ന് മനസിലാക്കുവാൻ കഴിയുന്നതു കൊണ്ടാണ്. 

 മാതൃഭാഷ സംബന്ധിച്ചു തമിഴർക്ക് ഒരു പൊതു ബോധം ഉണ്ട്. "തായ് മൊഴിയെ ശ്വാസി പിറമൊഴിയെ നേശി" എന്നാണത്. 
"മാതൃഭാഷയെ ശ്വസിക്കുക മറ്റു ഭാഷകളെ സ്നേഹിക്കുക" എന്നാണ് അവർ ഉദ്ദേശിക്കുന്നത്.

തമിഴർ,  തെലുങ്കർ, മാർവാടികൾ, സൗരാഷ്ട്രർ,     മറാട്ടിയ രാജഭരണ കാലത്ത് തമിഴ് നാട്ടിൽ കുടിയേറിയ മറാട്ടിയർ എന്നിങ്ങനെയുള്ള പല പല സമൂഹങ്ങളും  തൻ്റെ മാതൃഭാഷയെ അണു അളവിൽ പോലും കൈവിടാതെ സ്നേഹിക്കുമ്പോൾ ഒരു  നരിക്കുരവനുള്ള  മാതൃ ഭാഷാസ്നേഹം പോലുമില്ലാത്ത ചില മറുനാടൻ മലയാളികളെ  അവജ്ഞയോടു മാത്രമേ എന്നാൽ  കാണുവാൻ സാധിക്കുകയുള്ളു.
"അല്ലയോ മനുഷ്യാ, നീ ഉപജീവനം തേടി ലോകത്തിൻറെ ഏതു മൂലയിൽ പോയി   ജീവിക്കേണ്ടി വന്നാലും നിൻറെ മാതൃഭാഷയെ കൈവിടരുത്. നിൻറെ ഓരോ ശ്വാസത്തിലും മാതൃഭാഷയുടെ സ്പന്ദനം ഉണ്ടായിരിക്കണം".   

Wednesday, July 27, 2016

എൻറെ ഡ്രൈവിംഗ് പഠനം .


എൻറെ ഉദ്യോഗിക ജീവിതം അവസാനിക്കുന്ന 2014 നവംബർ 31 ന്  മുൻപ് ഡ്രൈവിംഗ് പഠിക്കണം എന്ന് അതിയായ മോഹം എനിക്ക് ഉണ്ടായി. ഡ്രൈവിംഗ് പഠിക്കുവാൻ വളരെ താൽപ്പര്യം പ്രകടിപ്പിച്ചു കൊണ്ടിരുന്ന  എൻറെ മകളും ഞാനും കൂടി തിരുക്കഴികുണ്ഡ്രം ( തമിഴ് നാട്)   ഒരു ഡ്രൈവിംഗ് സ്‌കൂളിൽ ചേർന്നു. ഡ്രൈവിംഗ് സ്‌കൂളിലെ കാറിൽ ഞങ്ങളെ ഒന്നിച്ചു കൂട്ടി പോകും. ആണുപുരം ടൗൺഷിപ്പിൻറെ മുന്നിൽ നിന്നും ഞങ്ങളെ ഇ. സി. ആർ റോഡുവഴി മഹാബലിപുരം- ചെങ്കൽപ്പട്ടു റോഡ് വഴി കൂട്ടി പോകും. പോകുമ്പോൾ എൻറെ മകൾക്കു കാർ ഓടിക്കാനുള്ള ട്രെയിനിങ്ങും മടക്കയാത്രയിലാവും എനിക്കുള്ള ട്രെയിനിങ്. ക്ലച്ചും ബ്രേക്കും ഗിയറും തമ്മിലൊക്കെ സാധാരണമായി ഉണ്ടാകാവുന്ന കൺഫ്യൂഷൻസിൽ നിന്നെല്ലാം ചുരുങ്ങിയ ദിവസങ്ങളിൽ തന്നെ എൻറെ മകൾ കരകയറി. എന്നാൽ പ്രായം കൊണ്ടാകാം ഒരു മാറ്റവും ഇല്ലാതെ തന്നെ ഞാൻ കൺഫ്യൂഷൻസിൽ തന്നെ നിലനിന്നുകൊണ്ടിരുന്നു. വളരെ മര്യാദയോടെ "സാറേ" എന്ന് സംബോധന ചെയ്തു എനിക്ക് ഡ്രൈവിംഗ് പഠിപ്പിച്ചു കൊണ്ടിരുന്ന ഡ്രൈവിംഗ് വാദ്ധ്യാർ സഹികെട്ടപ്പോൾ അൽപ്പം കടുത്ത ഭാഷ ഉപയോഗിക്കുവാൻ തുടങ്ങി. കുറച്ചു ദിവസമൊക്കെ സഹിച്ചു കൊണ്ട് ഞാനും ക്ലാസ് തുടർന്നു. ഒരു ഘട്ടത്തിൽ ഡ്രൈവിംഗ് വാദ്ധ്യാർ അൽപ്പം കൂടി കടുകടുത്ത വാർത്തയിൽ എന്നെ ശകാരിച്ചു. അദ്ദേഹത്തിൻറെ കോപം കണ്ടപ്പോൾ എന്നെ പ്രഹരിക്കുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടു.   കാറിൻറെ പിൻസീറ്റിൽ ഇരുന്ന എൻറെ മകൾ വായ് പൊത്തിക്കൊണ്ട്  അടക്കി ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ആകപ്പാടെ ഒരു നാണക്കേട്. 
അന്നത്തോടെ ഞാൻ നിർത്തി എൻറെ ഡ്രൈവിംഗ് പഠനം.
ആദ്യ ഡ്രൈവിംഗ് ടെസ്റ്റിൽ തന്നെ മകൾ പാസ്സായി മകൾ ലൈസൻസും നേടി. അപ്പോൾ എൻറെ ഡ്രൈവിംഗ് വാദ്ധ്യാർ എന്നെ സമീപിച്ചുകൊണ്ട് വീണ്ടും ക്ലാസ് അറ്റൻഡ് ചെയ്യാനും ഡ്രൈവിംഗ് ലൈസെൻസ് നേടിയെടുക്കുവാനും എന്നെ നിർബ്ബന്ധിക്കുകയും എന്നെ ശകാരിക്കില്ല എന്ന് ഉറപ്പുപറയുകയും ചെയ്തു.
 
എന്തായാലും ഇനി ഒരു പരീക്ഷണത്തിന് ഞാനില്ല എന്നുള്ള ഉറച്ച തീരുമാനമാണ് ഞാൻ മറുപടിയായി അദ്ദേഹത്തെ അറിയിച്ചത് .

Tuesday, January 19, 2016

ജനുവരി 19 ,2016. പുതുപ്പാക്കം.


ഞാൻ 2015 മാർച്ച്‌ മാസത്തിലാണ് കൽപാക്കം, അണുപുരം ടൌൺഷിപ്പ് വിട്ട് ചെന്നൈയ്ക്ക് സമീപമുള്ള പുതുപാക്കത്തിലുള്ള ഫ്ലാറ്റ്സ് ഒന്നിൽ താമസമായത്. ഒരു ഫ്ലോറിൽ 4 വീടുകൾ എന്ന കണക്കിൽ ഒരു entrance - ൽ 16 വീടുകൾ ഉണ്ട്. ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ താമസക്കാർ വളരെ കുറവായിരുന്നു. അയൽക്കാർ ആരും തന്നെ ഇല്ലാതെയാണ് ആദ്യത്തെ ചില മാസങ്ങൾ കടന്നുപോയത്. ഈ സന്ദര്ഭത്തിലാണ് എന്റെ വീടിന്റെ മുകളിലേക്ക് ഒരു താമസക്കാർ എത്തിയത്. എല്ലാം college Students. എന്റെ ബാച്ചിലർ ജീവിതം എന്നെ ഓര്മ്മിപ്പിക്കുന്ന അനുഭവം തന്നെയായിരുന്നു തുടർന്നുള്ള ചില മാസങ്ങൾ. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രികാലം മുഴുവനും മദ്യസേവയും പിന്നീട് ആഡിയോ സിസ്റ്റം പ്രവര്ത്തിപ്പിച്ചുള്ള വെസ്റ്റേൺ മ്യൂസിക്കും അതിനു അനുസരിച്ചുള്ള ആട്ടവും . ഉറക്കം നഷ്ടപ്പെടുമ്പോൾ പലപ്പോഴും അവരോട് പരാതി പറഞ്ഞിട്ടുണ്ട്. എന്ത് പ്രയോജനം? പലമുറ സെക്യൂരിറ്റി ഇടപെട്ടു. പ്രയോജനം ഇല്ല. ഏതാനും ചില മാസങ്ങൾക്ക് മുൻപ് (students ) അവർക്കിടയിൽ എന്തോ ചില പ്രശ്നങ്ങൾ ഉണ്ടായതിന്റെ പേരിൽ അവർ വീട് വെക്കേറ്റ് ചെയ്തു പോയി.

അടുത്ത സ്ട്രീറ്റിലും ബാച്ചിലർമാർ താമസമുണ്ട്. അവരെകൊണ്ട് വലിയ ശല്ല്യം ഒന്നുമില്ല. അസമയത്ത് വെളിയിൽ നിന്ന് ഫോണിൽ സംസാരിക്കും എന്ന ചെറിയ വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവരിൽ ഒരുവന്റെ ജന്മനാൾ ആഘോഷിക്കുന്നു എന്ന പേരിൽ ഒരു ശനിയാഴ്ച രാത്രി 12 മണി മുതൽ പുലരും വരെ പാട്ടും ആട്ടവും. എന്റെയും മറ്റു പലരുടെയും പരാതി പ്രകാരം സെക്യൂരിറ്റി ഇടപെട്ട ശേഷം അവരെക്കൊണ്ട് വലിയ ശല്ല്യം ഒന്നും ഉണ്ടായില്ല. രണ്ടു മാസങ്ങള്ക്ക് മുൻപ് രാത്രി 2 മണിക്ക് എന്തോ ശബ്ദം കേട്ട് ഞാൻ ഉണർന്നു. ജനാലയിൽ കൂടി എന്താണ് സംഭവിച്ചത് എന്ന് ശ്രദ്ധിച്ചപ്പോൾ രണ്ടു ചെറുപ്പക്കാർ ഒരു ബൈക്കിൽ നിന്നും പെട്രോൾ മോഷ്ടിക്കുന്നതാണ് എനിക്ക് കാണാൻ സാധിച്ചത്. ഞാൻ ശബ്ദം ഉണ്ടാക്കിയപ്പോൾ അവർ ശ്രമം ഉപേക്ഷിച്ച് വീടിനുള്ളിലേക്ക് പോയെങ്കിലും ചില നിമിഷങ്ങൾക്ക് ശേഷം മടങ്ങി വന്ന് മുടങ്ങിപ്പോയ ജോലി തുടർന്നു. പെട്രോൾ മോഷണം നടക്കുന്ന വിവരം ഞാൻ സെക്യൂരിറ്റിയെ അറിയിച്ചു. സെക്യൂരിറ്റി എത്തി. തൊണ്ടി സഹിതം പിടികൂടി. പിന്നീട് സെക്യൂരിറ്റി ഓഫീസർ എത്തി. അന്വേഷണത്തിന്റെ ഭാഗമായി പെട്രോൾ മോഷണ വിദഗ്ദരുടെ റൂമിൽ പരിശോധന നടത്തി. റൂമിൽ പത്തോളം ചെറുപ്പക്കാർ താമസിച്ചിരിക്കുന്നു എന്ന് കണ്ടെത്തിയ സെക്യൂരിറ്റി പോലീസിനെയും വീട്ടുടമയെയും വിവരം അറിയിച്ചു. പോലീസ് എത്തി. അറസ്റ്റും ജാമ്യമെടുക്കലും തുടർന്ന് അവരെല്ലാം വീട് ഒഴിഞ്ഞു പോവുകയും ചെയ്തു.

ഇന്ന് (ജനുവരി-19) ഉച്ചയ്ക്ക് ഒന്നര മണിക്ക് ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ വീടിനു വെളിയിൽ ആരോ വിളിച്ചു കൂവുന്ന ശബ്ദം കേട്ട് വെളിയിൽ ചെല്ലുമ്പോൾ മൂന്നു ചെറുപ്പക്കാർ ഒന്നു ചേർന്ന് ഒരു സെക്യൂരിറ്റി ജീവനക്കാരനെ ഓടിച്ചിട്ട്‌ മർദ്ദിക്കുന്നതാണ് കണ്ടത്. ചെറുപ്പക്കാർക്ക് സപ്പോര്ട്ട് ചെയ്ത് കൊണ്ട് ഒരു സ്ത്രീയും. മൂന്നു ചെറുപ്പക്കാരുടെ മര്ദ്ദനമേറ്റ് അവശനായ ആ ബംഗാളി സെക്യൂരിറ്റിയുടെ ദീനരോദനം കേട്ട് എത്തിയ സഹ സെക്യൂരിറ്റി ജീവനക്കാർ ചെറുപ്പക്കാരെ നേരിട്ടു. പൊരിഞ്ഞ അടി എന്നാണ് പറയേണ്ടത്. സിനിമയിൽ കാണുന്നതുപോലുള്ള ഒരു സംഘട്ടനം. ആ സ്തീയുടെ അസഭ്യവാക്കുകൾ അസ്സഹനീയം തന്നെയായിരുന്നു. ഇതിനിടെ ഫ്ലാറ്റ്സുമായി ബന്ധപ്പെട്ട അധികാരികൾ എത്തി ചെറുപ്പക്കാരെയും സെക്യൂരിറ്റി ജീവനക്കാരെയും സമാധാനപ്പെടുത്തി. അപ്പോഴും ചെറുപ്പക്കാർ സെക്യൂരിറ്റി ജീവനക്കാരോട് ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. പിന്നീട് ആ സ്ത്രീയെയും കൂട്ടി ചെറുപ്പക്കാർ മൂന്നുപേരും കാറിൽ യാത്രയാവുകയും ചെയ്തു.

സുമാർ 15 ദിവസങ്ങള്ക്ക് മുൻപ് പ്രസ്തുത സ്ത്രീ (സിനിമ സഹനടി എന്നാണ് പറയുന്നത്) ഉള്പ്പെടുത്തി ഫ്ലാറ്റ്സ് കോമ്പ്ലെക്സിൽ ഒരു ചെറിയ പരസ്യഫിലിം ഷൂട്ടിങ്ങ് നടന്നു എന്നാണ് പറയപ്പെടുന്നത്‌. അതിൽ അഭിനയിച്ച ഈ സ്ത്രീയുടെ പ്രതിഫലം കൃത്യ സമയത്ത് നൽകാത്തതിന്റെ പേരിൽ പണം മിരട്ടി വാങ്ങുവാൻ ഒരു കാറിൽ ഡ്രൈവറും 2 അടിയാളുകളായ ചെറുപ്പക്കാരെയും കൂട്ടി ആ സ്ത്രീ എത്തുകയും ഷൂട്ടിങ്ങുമായ ബന്ധപ്പെട്ട് പണം നല്കേണ്ട വ്യക്തിയുമായി വാക്വാദം ഉണ്ടാവുകയും തുടർന്ന് പണം നൽകേണ്ടവന്റെ ബൈക്ക് ഈ ചെറുപ്പക്കാർ അടിച്ചു നശിപ്പിക്കുകയും ചെയ്തു. ഫ്ലാറ്റ്സ് കാമ്പസ്സിൽ ബൈക്ക് അടിച്ചു നശിപ്പിക്കുന്നത് കണ്ട് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ കാറിന്റെ ഡ്രൈവറും അടിയാളുകളായ ചെറുപ്പക്കാരും ചേർന്ന് മർദിക്കുകയായിരുന്നു. ഈ ഷൂട്ടിങ്ങ് ഇടപാടുകളും  തകരാറുകളും നടന്ന വീട്ടിൽ താമസിച്ചിരുന്നതും ഷൂട്ടിങ്ങ് നടത്തിയതും   വിദ്യാർത്ഥികൾ തന്നെയായിരുന്നു എന്നതാണ് ശ്രദ്ധേയമായ വിഷയം. പഠിക്കുന്ന കാലഘട്ടത്തിൽ പരസ്യത്തിന്റെയോ മറ്റേതെങ്കിലും സംബന്ധിച്ച സിനിമ ഷൂട്ടിങ്ങ് നടത്തേണ്ട ആവശ്യവും സിനിമ നടികളുമായുള്ള ബന്ധവും    ആവശ്യം ഉണ്ടോ  എന്നും  ചിന്തിക്കേണ്ടതാണ്. 

പിന്നീട് പോലീസ്   എത്തി വിവരങ്ങൾ ശേഖരിച്ചു എങ്കിലും ഒരു സിനിമനടി ഉൾപ്പെട്ട വിഷയമായതിനാലും സിനിമാ നടിയ്ക്കുള്ള സ്വാധീനവും  ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട പലരും പിടിപാടുള്ളവരും ആകയാൽ ഒരു നടപടികളും ഉണ്ടാകാൻ സാധ്യത ഇല്ല എന്നാണ് പറയപ്പെടുന്നത്‌. ജീവിക്കാൻ വേണ്ടി സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്യുന്ന ഈ തൊഴിലാളികളെ കയ്യേറ്റം ചെയ്യുകയും ജീവന് ഭീഷണി മുഴക്കുകയും ചെയ്ത കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ഇല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും എന്നതിന് ഒരു സംശയവും ഇല്ല.

Saturday, January 16, 2016

50 രൂപ ടിക്കറ്റ്



                                                                                              50 രൂപ ടിക്കറ്റ് 

ഇത് ചെന്നൈ നഗരത്തിലും നഗരത്തിനു വെളിയിലും സർവീസ് നടത്തുന്ന MTC (Non AC) ബസ്സുകളിൽ      പുലർച്ച മുതൽ  രാത്രി 10 മണിവരെയുള്ള   ഒരു ദിവസം മുഴുവൻ  സഞ്ചരിക്കുന്നതിനുള്ള ടിക്കറ്റ് ആണ്. ഇതിനു തമിഴിൽ "വിരുപ്പം പോൽ പയനം ചെയ്യും ടിക്കറ്റ് " എന്നാണ്  പറയുന്നത്. മലയാളത്തിൽ "ഇഷ്ടത്തിനനുസരിച്ച് യാത്ര ചെയ്യാവുന്ന ടിക്കറ്റ്" എന്ന് അര്ത്ഥം. 

ചെന്നൈ - പോണ്ടിച്ചേരി  ECR റൂട്ടിലുള്ള മഹാബലിപുരത്തു  നിന്നും ചെന്നൈ KOYAMBEDU   ബസ്‌  ടെർമിനലിലേക്ക് ദൂരം 70 കിലോമീറ്ററാണ്. ചെന്നൈ KOYAMBEDU   ബസ്‌  ടെർമിനലിൽ നിന്നും എതിർ ദിശയിലുള്ള   പഴവേർകാടിനും  തിരുച്ചി റൂട്ടിലുള്ള  ചെങ്കൽപ്പട്ടിനും 56 കിലോമീറ്ററും തിരുവള്ളൂർ ജില്ലയിലെ   പെരിയപാളയത്തിനു 42 കിലോമീറ്ററും ദൂരമുണ്ട്.ഈ ഭാഗങ്ങളിലെല്ലാം MTC   ബസ് സർവീസ്‌ നടത്തുന്നുണ്ട്. 50 രൂപ ടിക്കറ്റ് ഈ ബസ്സുകളിലെല്ലാം  ലഭ്യമാണ്. ഈ 50 രൂപ ടിക്കറ്റ് വാങ്ങുന്ന ഒരു യാത്രക്കാരന്  MTC ബസ് സർവീസ്‌ നടത്തുന്ന റൂട്ടിലുള്ള  (AC ബസ്സ് ഒഴികെയുള്ള)  ഏതു   MTC ഓർഡിനറി, എക്സ്പ്രസ്സ്‌ ബസ്സുകളിലും  യാത്ര ചെയ്യാം . ഏതു  സ്റ്റോപ്പിൽ വേണമെങ്കിലും  ഇറങ്ങാം, കയറാം. എത്ര ബസ്സിലും കയറാം ഇറങ്ങാം.










ഒരു ഉദാഹരണത്തിന്  പറഞ്ഞാൽ  മഹാബലിപുരത്തു നിന്നും രാവിലെ 50 രൂപ ടിക്കറ്റ് വാങ്ങുന്ന ഒരു യാത്രക്കാരൻ 70 കിലോമീറ്റർ ദൂരമുള്ള KOYAMBEDU   ബസ്‌  ടെർമിനലിൽ എത്തിയശേഷം അവിടെ നിന്നും 56 കിലോമീറ്റർ ദൂരമുള്ള പഴവേർകാടിനു പോയി അവിടെനിന്നും   മഹാബലിപുരത്തു മടങ്ങി എത്തുമ്പോൾ അയാൾ ചെയ്യുന്ന യാത്രാദൂരം 252 കിലോമീറ്റർ.  ജനങ്ങൾക്ക്‌ ഇങ്ങിനെ ഒരു യാത്രാ  സൌകര്യം ലഭിക്കുന്നത്   നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാടിന്റെ തലസ്ഥാനമായ   ചെന്നൈയിലാണ്. 


അഞ്ചു വര്ഷങ്ങള്ക്ക് മുന്പുള്ള 30 രൂപ ടിക്കറ്റ്  

സുമാര് അഞ്ചുവർഷങ്ങൾക്ക് മുൻപ് ശ്രീ.കരുണാനിധിയുടെ ഭരണകാലത്ത് ഈ ടിക്കറ്റിനു 30 രൂപയും 1990 കളിൽ 10 രൂപയുമായിരുന്നു.  ഈ ടിക്കറ്റ് വാങ്ങുമ്പോൾ അതിൽ യാത്രക്കാരൻ തന്റെ വയസ്സ് രേഖപ്പെടുത്തുകയും   ടിക്കറ്റിൽ ഒപ്പിടുകയും ചെയ്യണം. യാത്രാവസാനം ടിക്കറ്റ് മറ്റൊരു യാത്രക്കാരന് കൈമാറ്റം ചെയ്യാൻ പാടില്ല എന്ന ഉദ്ദേശത്തോടെയാണ്   ഈ നിയമം.  ഒരു ബസ്സിൽ നിന്നും മറ്റൊരു ബസ്സിൽ കയറുമ്പോൾ ഈ ടിക്കറ്റ് കണ്ടക്ടറെ കാണിക്കണം എന്നാണ് നിയമം. എന്നാൽ പാസ് ഉണ്ട് എന്ന് പറയുമ്പോൾ തന്നെ തൃപ്തിയടയുന്ന കണ്ടക്ടർമാർ തന്നെയാണ് അധികവും. ചുരുക്കം ചിലര് മാത്രം ടിക്കറ്റ് കാണണം എന്ന് ആവശ്യപ്പെടാറുണ്ട്.    


ചെന്നൈ സിറ്റിയിലും പരിസരങ്ങളിലുമായി ഒന്നിലധികം ആവശ്യങ്ങൾ ഉള്ളപ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക്‌ ഏറ്റവും പ്രയോജനമാണ് ഈ 50 രൂപ ടിക്കറ്റ്. ഗവണ്മെന്റ് സംവിധാനങ്ങൾ ലാഭം മാത്രം പ്രതീക്ഷിച്ചു നിലനിർത്തേണ്ടവയല്ലല്ലോ,  ജന നന്മയും ലക്ഷ്യമല്ലേ ?
   

Friday, January 1, 2016

പത്തു പൈസയുടെ ഓർമ്മകൾ!


ഒരു ചായയ്ക്ക് പത്തു പൈസ, ബസ്സിലെ മിനിമം ടിക്കറ്റ് പത്തു പൈസ, മോരുംവെള്ളം  പത്തു പൈസ, സൈക്കിളിൽ കാറ്റ് അടിക്കുന്നതിന് പത്തു പൈസ   എന്നിങ്ങനെ    പത്തു പൈസയ്ക്ക്  വിലയുണ്ടായിരുന്ന കാലം സ്മരണയിൽഉണ്ട്. എന്റെ ഗ്രാമം ചെന്നിത്തലയിൽ നിന്നും മാവേലിക്കര ടവുണിലേക്ക്  പതിനഞ്ചു പൈസയും ചെറുകോൽ ജങ്ക്ഷനിൽ നിന്നും പത്തു പൈസയും നിരക്കിൽ ധാരാളം യാത്ര ചെയ്തിട്ടുള്ള ഓർമ്മകൾ ഉണ്ട്. ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികളിൽ നിറയുന്നതും പത്തു പൈസ തുട്ടുകൾ  തന്നെയായിരുന്നു.  





പണ്ട് ചെന്നിത്തലയിൽ നിന്നും തട്ടാരമ്പലത്തിനു പോകുവാൻ വലിയപെരുമ്പുഴക്കടവ്   കടക്കണം.  അതിന് വേണ്ടി ഒരു പഞ്ചായത്ത് കടത്തു വള്ളവും  പ്രൈവറ്റ് വള്ളങ്ങളും ഉണ്ടായിരുന്നു. പഞ്ചായത്ത് വള്ളത്തിൽ സൗജന്യ യാത്രയും  പ്രൈവറ്റ് വള്ളത്തിൽ കടത്തുകൂലി പത്തു പൈസയും.  

ഒരിക്കൽ എന്റെ മാതൃ ഭവനത്തിലേക്ക്‌ പോകുവാൻ വേണ്ടി  നങ്ങ്യാർകുളങ്ങരയിൽ നിന്നും കായംകുളത്തിനു പോകുന്ന KSRTC  ബസ്സിൽ   കയറി ചേപ്പാടിനു ടിക്കറ്റ് വാങ്ങി.  ബസ്ചാർജ് പത്തു പൈസ. കണ്ടക്ടർക്ക് നൽകുവാൻ എടുത്ത പത്തു പൈസ എന്റെ കയ്യിൽ നിന്നും ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ പടിക്കെട്ടിലേക്ക് വീണു. ബസ് നല്ലവേഗത്തിൽ പോയിക്കൊണ്ടിരുന്നതിനാൽ    പടിക്കെട്ടിൽ നിന്നും ആ പത്തു പൈസ നാണയം എടുക്കുവാൻ സാധിച്ചില്ല. അടുത്ത ജങ്ക്ഷൻ കാഞ്ഞൂരിൽ എത്തുമ്പോൾ ആരെങ്കിലും ബസ്സിൽ നിന്നും ഇറങ്ങുവാനോ ബസ്സിലേക്ക് കയറുവാനോ ഉണ്ടെങ്കിൽ പണം എടുക്കാം എന്ന ആശ്വാസത്തോടെ ആ പടിക്കെട്ടിൽ വീണു കിടന്നു ബസ്സിന്റെ ചലനത്താൽ ചലിക്കുന്ന ആ  പത്തു പൈസ നാണയത്തെ നോക്കിത്തന്നെ യാത്ര തുടർന്നു. കാഞ്ഞൂർ ജങ്ക്ഷനിൽ ആരും ഇറങ്ങാനോ അവിടെനിന്നും ബസ്സിൽ കയറുവാനോ  ഉണ്ടായിരുന്നില്ല എന്നു മാത്രവുമല്ല ബസ്സിന്റെ വേഗതയാൽ കാഞ്ഞൂർ കഴിഞ്ഞപ്പോൾ അടുത്ത പടിക്കെട്ടിലേക്ക് വീണ നാണയം  പിന്നീട് ബസ്സിൽ നിന്നും റോഡിലേക്ക് വീഴുകയും ചെയ്തു.  വളരെ സങ്കടത്തോടെയാണ് പോക്കറ്റിൽ നിന്നും ഒരു പത്തുപൈസാ നാണയം വീണ്ടും എടുത്ത് കണ്ടക്ടർക്ക് നല്കിയത്.      

മറ്റൊരു രസകരമായ അനുഭവം കൂടിയുണ്ട്. 1972 -1974 എന്റെ ഐ റ്റി ഐ  പഠന കാലം.  അന്ന് കായംകുളത്തു നിന്നും മാവേലിക്കര വഴി ചെങ്ങന്നൂരിനു ഒരു രൂപയായിരുന്നു ബസ്സ്‌ ചാർജ്. ഈ കാലയളവിൽ വൈകിട്ട്  അഞ്ചര മണിക്ക് കായംകുളത്തു നിന്നും ചെങ്ങന്നൂരിനു പുറപ്പെട്ട 'ജനതാ' എന്ന പ്രൈവറ്റ് ബസ്സിൽ പത്ത് അയ്യപ്പഭക്തന്മാർ  കയറി. അവർ ചെങ്ങന്നൂരിന് ടിക്കറ്റ് വാങ്ങി. അതായത് പത്ത് ഒരു രൂപ ടിക്കറ്റ്. അക്കാലത്ത് വിദ്യാർത്ഥികൾക്കുള്ള  മിനിമം യാത്രാ കണ്‍സഷൻ ടിക്കറ്റ് പത്തു പൈസ. അവർക്കുള്ള ടിക്കറ്റിൽ  C10- എന്നാവും എഴുതുക.  ബസ്സ് കോടുകുളഞ്ഞിയിൽ എത്തിയപ്പോൾ സമയം ഏതാണ്ട് വൈകിട്ട് ഏഴേകാൽ. കണ്ടക്ടർ പത്ത് അയ്യപ്പഭക്തന്മാർക്ക് നൽകിയ ഒരുരൂപാ   ടിക്കറ്റുകളുടെ കാർബണ്‍ കോപ്പികളിൽ ഒരു ചെറിയ തിരുത്ത് വരുത്തി. പത്തു ഒരു രൂപാ ടിക്കറ്റുകളും (അതായത് 1- എന്ന് എഴുതിയിരുന്നത് C10- എന്നാക്കി  (കണസഷൻ 10)   മാറ്റി  പത്തുപൈസ  ടിക്കറ്റുകളാക്കി മാറ്റി.    കോടുകുളഞ്ഞി കഴിഞ്ഞപ്പോൾ ബസ്സിൽ ചെക്കർ കയറി കണ്ടക്ടറെ കയ്യോടെ പിടികൂടി.

 പിന്നീട്  കണ്ടക്ടർക്ക് സസ്പൻഷനും .തുടർന്ന്   "ഇങ്ക്വിലാബ് സിന്ദാബാദും "

Saturday, December 12, 2015

ഒരു സമരത്തിന്റെ സ്മരണ



ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപമുള്ള      ചിങ്ങോലി താലൂക് ആഫീസ് കാർത്തികപ്പള്ളിയിലേക്ക് മാറ്റുവാൻ സർക്കാർ ശ്രമിക്കുന്നു എന്നൊരു വാർത്ത അറിയുവാനിടയപ്പോൾ ഏതാണ്ട് 45 വര്ഷങ്ങള്ക്ക് മുൻപ് നടന്ന ഒരു സംഭവം എന്റെ സ്മരണയിൽ എത്തുകയാണ്.



സംഭവം ആലപ്പുഴജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ ചേപ്പാടിലാണ്  നടന്നത്.  അന്ന് ഞാൻ   ചേപ്പാട് CKHSS - ലെ വിദ്യാർത്ഥിയായിരുന്നു.  ചേപ്പാട് CKHSS -നു   നേരെ എതിരിലായിരുന്നു   സബ് രജിസ്റ്റാർ ഓഫീസ് നിലനിന്നിരുന്നത്.    പ്രസ്തുത സബ് രജിസ്റ്റാർ ഓഫീസ് നങ്ങ്യാർകുളങ്ങരയ്ക്ക് മാറ്റുവാൻ സര്ക്കാരിന്റെ   തീരുമാനം ഉണ്ടായി.  ഈ തീരുമാനത്തിന് നാട്ടുകാരുടെ കടുംഎതിർപ്പ് ഉണ്ടായി. നാട്ടുകാരുടെ എതിര്പ്പിനെ വകവെയ്ക്കാതെ സബ് രജിസ്റ്റാർ ഓഫീസ്  ഫയലുകൾ മറ്റും ഓഫീസ് ഉപകരണങ്ങൾ നങ്ങ്യാർകുളങ്ങരയ്ക്ക് കൊണ്ട് പോകുവാൻ സർക്കാർ പല ശ്രമങ്ങൾ നടത്തി. നാട്ടുകാരുടെ  ശക്തമായ എതിർപ്പ് മൂലം സര്ക്കാരിന്റെ ശ്രമം  പരാജയപ്പെട്ടുകയാണ് ഉണ്ടായത്.     

  ഒരു പുലർച്ചയിൽ അതായത് ജനങ്ങൾ ഉണരുന്നതിനു മുൻപ്    രജിസ്റ്റാർ ഓഫീസിലെ റിക്കാർഡുകൾ എല്ലാം ഒരു ലോറിയിലേക്ക്  മാറ്റുകയും  ഇത് മനസിലാക്കിയ  നാട്ടുകാരിൽ ഒരുവൻ   ചേപ്പാട്ട് പള്ളിയിലെ കപ്യാരെ ഉണര്ത്തി പള്ളിയിലെ കൂട്ടമണി അടിപ്പിക്കുകയും ചെയ്തു. അപായ സൂചനയായ കൂട്ടമണിയുടെ  ശബ്ദം കേട്ട് ഓടിയെത്തിയ പൊതു ജനങ്ങൾ പ്രസ്തുത ലോറി തടയുകയും തുടർന്ന് എതിര്പ്പിന്റെ ശബ്ദം മുഴങ്ങുകയും ഒരു സമരമായി മാറുകയും ചെയ്തു. രാവിലെ 10 മണിയോടെ സമരത്തെ തകര്ക്കുവാൻ വലിയ പോലീസ് പടയുമെത്തി.  കായംകുളം ഹരിപ്പാട്‌ പോലീസ് സ്റ്റേഷനുകളിൽ  നിന്നും പോലീസ് വാൻ എത്തി. ലോറി തടഞ്ഞ പൊതു ജനങ്ങളെ വാനിൽ കയറ്റി കായംകുളത്തെക്കും ഹരിപ്പാട്ടെക്കും മാറ്റിക്കൊണ്ടിരുന്നു. അങ്ങിനെ പൊതുജനങ്ങളുടെ സംഖ്യ കുറച്ചപ്പോൾ CKHS-ലെ വിദ്യാർത്ഥികൾ സമരം കയ്യിലെടുത്തു. വിദ്യാർത്ഥികളുടെ  സമരം തീവ്രമായപ്പോൾ ആരോ ഒരു ചതിയൻ പോലീസിനു നേരെ കല്ല്‌ എറിയുകയും തുടർന്ന് പോലീസ് ലാത്തിചാര്ജ് നടത്തി. വിദ്യാർത്ഥികൾ അടികൊണ്ടും ഭയന്നും  പലഭാഗത്തേക്ക് ഓടി. പോലീസ് സ്കൂളിനുള്ളിൽ കയറി. സ്കൂളിനുള്ളിൽ ഇരുന്ന നിരപരാധികളായ പല വിദ്യാർത്ഥികളും അടി വാങ്ങി. ഈ തക്കത്തിൽ തന്ത്രപൂർവ്വം റിക്കാർഡുകൾ നിറച്ച ലോറിയുമായി അധികാരികൾ നങ്ങ്യാർകുളങ്ങരയ്ക്ക് പോവുകയും ചെയ്തു.

ആന ചങ്ങാതി


ഫേസ്ബുക്കിൽ "ആന ചങ്ങാതി" എന്നൊരു ഗ്രൂപ്പ് ഉണ്ട്. ഞാൻ അതിലെ ഒരു അംഗവുമാണ്. പ്രസ്തുത ഗ്രൂപ്പിലെ പല പോസ്റ്റുകളും വായിക്കുമ്പോൾ എന്റെ ചിറ്റപ്പൻ,( "നാട്ടുകാരുടെ ചിറ്റ" ) ശ്രീ. എൻ. ശങ്കരനാരായണൻ നായർ അതായത് എന്റെ പിതൃ സഹോദരനാണ് മനസ്സിൽ എത്തുക.

                                                ശ്രീ. എൻ. ശങ്കരനാരായണൻ നായർ

ചിറ്റപ്പൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥനായിരുന്നു. ചങ്ങനാശേരിയ്ക്ക് സമീപം വാകത്താനം, മണിണ്ഠപുരം ക്ഷേത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജോലിക്ക് ചേർന്നത്‌. ക്ഷേത്രത്തിലെ വാച്ചർ ജോലിയിലാണ് ആദ്യമായി പ്രവേശിച്ചത്. കടുത്ത അദ്ധ്വാനശീലം സ്വഭാവമാക്കി ശീലിച്ചിരുന്ന ചിറ്റപ്പൻ മണിണ്ഠപുരം ക്ഷേത്രപരിസരം വളരെ വൃത്തിയാക്കുകയും ക്ഷേത്ര പരിസരങ്ങളിൽ ക്ഷേത്രാവശ്യങ്ങൾക്കുള്ള പൂക്കൾ ലഭിക്കും വിധം ചെത്തി, ചെമ്പരത്തി തുടങ്ങിയ ചെടികൾ വെച്ചു പിടിപ്പിക്കുകയും ചെയ്ത്‌ ഒരു "മാതൃകാ വാച്ചർ" എന്ന പേര് സമ്പാദിച്ചു. പിന്നീട് ദേവസ്വം ഗാര്ഡ് എന്ന പോസ്റ്റിൽ വടക്കൻ പറവൂർ ക്ഷേത്രത്തിൽ സേവനം അനുഷ്ടിച്ചു. തുടർന്ന് അമ്പലപ്പുഴ, ഹരിപ്പാട്‌, തിരുവല്ല, ശബരിമല ക്ഷേത്രങ്ങളിലും സേവനം അനുഷ്ടിച്ചിരുന്നു. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ സേവനം അനുഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം പെൻഷ്യൻ (സുമാർ 22 വർഷങ്ങൾക്ക് മുൻപ്) ആകുന്നത്. വിശിഷ്ട സേവനത്തിനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അവാര്ഡ് ചിറ്റപ്പൻ നേടിയിട്ടുമുണ്ട്.

തിരുവല്ല ക്ഷേത്രമതിലിനുള്ളിലെ ഭണ്ഡാരമായിരുന്നു ചിറ്റപ്പന്റെ ഡ്യൂട്ടി സ്ഥലം. റൌണ്ട് ക്ലോക്ക് ഡ്യൂട്ടി. തിരുവല്ല ക്ഷേത്രത്തിൽ ജയചന്ദ്രൻ എന്നൊരു ആന ഉണ്ടായിരുന്നു. രാത്രികാലങ്ങളിൽ ക്ഷേത്ര മതിലിനുള്ളിൽ ജയചന്ദ്രൻ സ്വതന്ത്രനായിരുന്നു. ചിറ്റപ്പൻ ഡ്യൂട്ടിയിലുണ്ടെങ്കിൽ ക്ഷേത്ര നിവേദ്യത്തിന്റെ പങ്കോ അല്ലെങ്കിൽ വാഴപ്പഴമോ എന്തെങ്കിലും ജയചന്ദ്രന് വേണ്ടി കരുതി വെയ്ക്കും. ഇത് ജയചന്ദ്രന് അറിയാം. ഉറക്കത്തിനു മുൻപ് ജയചന്ദ്രൻ ഭണ്ഡാരത്തിനു മുൻപിൽ എത്തുകയും ചിറ്റപ്പന്റെ കയ്യിൽ നിന്നും ഭക്ഷണം സ്വീകരിക്കുകയും ചെയ്യുകയും ചെയ്ത്‌ വന്നിരുന്നു. ഇക്കാരണത്താൽ ജയചന്ദ്രന്റെ പരിപാലകനായ ആനക്കാരനും ചിറ്റപ്പനോട് അല്പ്പം മമത ഉണ്ടായിരുന്നു. ചിറ്റപ്പൻ പെൻഷ്യൻ ആയി വീട്ടിൽ താമസമായ ശേഷം പല സന്ദർഭങ്ങളിൽ അതായത് ഉത്സവ സീസണിൽ മറ്റു ക്ഷേത്രത്തിലെ എഴുന്നള്ളത്തിനായി ജയചന്ദ്രനെ ചെന്നിത്തല വഴി കൊണ്ടു പോകേണ്ടി വന്നിട്ടുള്ള സന്ദർഭങ്ങളിൽ ആനക്കാരൻ, ആനയെ ചിറ്റപ്പന്റെ വീടിനു മുന്പിലുള്ള വഴിയിൽ കൂടി കൊണ്ടു വരികയും ചിറ്റപ്പനെ കാണുകയും ചിറ്റപ്പൻ ആനയ്ക്ക് വാഴപ്പഴമോ ശർക്കരയൊ എന്തെങ്കിലും നല്കുകയും അത് സന്തോഷമായി ആന സ്വീകരിക്കുകയും ചിറ്റപ്പന്റെ മുഖത്തും തലയിലും തുമ്പിക്കയ്യുകൊണ്ട്‌ തലോടി സ്നേഹപ്രകടനം ചെയ്യുന്ന പതിവും ഉണ്ടായിരുന്നു.

                                                            തിരുവല്ല ജയചന്ദ്രൻ 

പിന്നീട് ഒരു അവസരത്തിൽ ഒരു ഉത്സവ സീസണിൽ ജയചന്ദ്രനെ ഏതോ ക്ഷേത്രത്തിലേക്ക് പോകും വഴിയിൽ ചെന്നിത്തല വഴിയാണ് ആനക്കാർ കൂട്ടി വന്നത്. രണ്ട് ആനക്കാരും പുതിയവർ. അവര്ക്ക് ചിറ്റപ്പനെയോ ജയചന്ദ്രനും ചിറ്റപ്പനുമായുള്ള ബന്ധമോ ഒന്നും അറിയില്ല. യാത്രയിൽ കളരിക്കൽ സ്കൂൾ ജംഗ്ഷനിൽ നിന്നും മുൻപോട്ട് പോകാതെ ജയചന്ദ്രൻ നിന്നു. ആനയുടെ മുകളിൽ ഇരുന്ന ബാകനും (ആനക്കാരൻ) ആനയോടൊപ്പം നടന്നു വന്നിരുന്ന ബാകനും എത്ര ശ്രമിച്ചിട്ടും ആന മുൻപോട്ട് നീങ്ങാൻ തയ്യാറായില്ല. അപ്പോൾ കളരിക്കൽ ജംഗ്ഷനിലെ ഒരു കട വ്യാപാരിയാണ് ചിറ്റപ്പനും ജയചന്ദ്രനും തമ്മിലുള്ള ബന്ധ വിവരം ആനക്കാരെ അറിയിച്ചത്.
ആനയെ ഈ സ്കൂളിന്റെ സൈഡിൽ കൂടിയുള്ള വഴിയേ കൂട്ടി പോകൂ. ഒരു വീടിന്റെ വാതുക്കൽ ആന നിൽക്കും. അവിടെ "ചിറ്റ" എന്നൊരു വ്യക്തി ഉണ്ട്. അദ്ദേഹത്തെ കാണാനാണ് ആന ആഗ്രഹിക്കുന്നത് (ചെന്നിത്തല കളരിക്കൽ ജംഗ്ഷനിലുള്ള മഹാത്മാ ഗേൾസ്‌ ഹൈസ്കൂളിന്റെ സൈഡിൽ കൂടിയുള്ള വഴിയേവേണം ചിറ്റപ്പന്റെ വീട്ടിലേക്കു പോകുവാൻ.) അങ്ങിനെ ആനക്കാരൻ മാറിയിട്ടും ചിറ്റപ്പനെ കാണാൻ വീട്ടിൽ ആനയെത്തി.
ഇന്ന് തിരുവല്ല ജയചന്ദ്രൻ എന്ന ആന ഇല്ല. എന്നാൽ ചിറ്റപ്പന്റെ മനസ്സിൽ ജയചന്ദ്രൻ നിറഞ്ഞു നില്ക്കുന്നുണ്ട് എന്നതിൽ ഒരു സംശയവും ഇല്ല. 

Thursday, September 10, 2015

'എന്റെ ജന്മദിന ആഘോഷം'


എന്റെ ജന്മദിനം സർട്ടിഫിക്കറ്റ് പ്രകാരം 20 -11 -1954. സ്കൂളിൽ ചേർക്കുവാൻ വേണ്ടി കൊടുത്ത തീയതിയാണിത് എന്നാണ് എന്റെ അമ്മ പറയുന്നത്. 1955 -ലെ അഷ്ടമിരോഹിണിക്ക് ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളിയും കഴിഞ്ഞ് രാവിലെ എന്റെ അച്ഛൻ വീട്ടിൽ എത്തുമ്പോൾ ഞാൻ ജനിച്ചിരുന്നു എന്നാണ് അമ്മ പറയുന്നത്. അതായത് അഷ്ടമിരോഹിണിയുടെ അടുത്ത നാൾ പുലർച്ചയിൽ മകയിരം നക്ഷത്രത്തിലാണ് എന്റെ ജനനം. ആ നിലയ്ക്ക് ഇന്ന് 06-09- 2015 -നാണ് എനിക്ക് അറുപതു വയസ്സ് തികയുന്നത്.

അംബുജാക്ഷൻ എന്ന് എനിക്ക് എന്റെ പിതാവ് പേരിടുകയും അംബുജാ എന്ന് എന്നെ വിളിക്കുകയും ചെയ്തിരുന്നു. അധികം ആർക്കും ഇല്ലാത്ത ഈ പേര് എനിക്ക് വളരെ ഇഷ്ടവുമായിരുന്നു. സ്കൂൾ ജീവിതം ആരംഭിച്ചപ്പോൾ അംബുജാക്ഷൻ നായർ എന്ന് ചേർത്തിരുന്ന എന്റെ പേര് സുഹൃത്തുക്കൾ ചുരുക്കി 'അംബു' എന്നാക്കി. അതിലും എനിക്ക് സന്തോഷം തന്നെയായിരുന്നു. എന്നാൽ ഉദ്യോഗിക ജീവിതം തമിഴ് നാട്ടിലായപ്പോൾ ഈ പേര് എനിക്ക് ഒരു ഉപദ്രവമായി മാറി എന്നതാണ് സത്യം. തമിഴ് സുഹൃത്തുക്കൾ അംബുതാച്ചൻ നായർ , അംബികാച്ചൻ നായർ, അംബുജകഷായം നായർ, അമൃതാഞ്ജൻ നായർ, അംബുജാഷ് നായർ എന്നിങ്ങനെ പല പല പേരുകളിലാണ് എന്നെ വിളിച്ചിരുന്നത്‌. തമിഴ്ഭാഷാ ജ്ഞാനികൾക്ക്‌ തോന്നാത്ത ഒരു പേരായിരുന്നു എന്റേത്.

എന്റെ മകൻ ഡിപ്ലോമ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ പ്രോഗ്രസ്സ് റിപ്പോർട്ടിൽ അംജത്കാൻനൂർ എന്നാണ് എന്റെ പേര് ചേർത്തു വെച്ചിരുന്നത്. അവരുടെ റിക്കാർഡുകളിൽ അങ്ങിനെ ചേർത്തിരുന്ന എന്റെ ഈ പേര് തിരുത്തി വാങ്ങാൻ പോകുമ്പോഴെല്ലാം അംബുജാക്ഷൻ എന്നാൽ തമിഴിൽ കമലക്കണ്ണൻ എന്നാണ് എന്ന് ഞാൻ അവർക്ക് പറഞ്ഞു മനസിലാക്കി കൊടുത്തിരുന്നു.

വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുവാൻ എത്തിയത് ഒരു തമിഴ്ടീച്ചർ ആയിരുന്നു. അവരോട് എന്റെ പേര് റേഷൻകാർഡുൾപ്പടെയുള്ള പല റിക്കാർഡിലും തെറ്റായി രേഖപ്പെടുത്തുകയും അത് മാറ്റിയെടുക്കുവാൻ വളരെ ബുദ്ധി മുട്ടിയിട്ടുള്ളതിനാൽ ഞാൻ തന്നെ എന്റെ പേര് തമിഴിൽ എഴുതിത്തരാം എന്ന് അറിയിച്ചപ്പോൾ അവർക്ക് എന്നോട് ദേക്ഷ്യമാണ് ഉണ്ടായത് .
ഞാൻ എത്രവർഷമായി ഒരു സ്കൂൾ ടീച്ചറായി ജോലി നോക്കുന്നു, പല പ്രാവശ്യം വോട്ടർ ലിസ്റ്റ് തയ്യാർ ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് എന്റെ പേര് അവർ തന്നെ എഴുതിക്കൊണ്ടുപോയി. എന്റെ പേര് വോട്ടർലിസ്റ്റിൽ തമിഴിൽ എഴുതിയിരുന്നത് അമിതാപച്ചൻ നായർ എന്നായിരുന്നു. പാൻകാർഡിന് അപേക്ഷ നൽകിയപ്പോൾ എന്റെ പേരിന് എന്തുകൊണ്ടോ കുഴപ്പം സംഭവിച്ചില്ല എന്നാൽ എന്റെ അച്ഛന്റെ പേരിനാണ് മാറ്റം സംഭവിച്ചത്. മലയാളിയായ എന്റെ അച്ഛൻ ചെല്ലപ്പൻപിള്ളയെ 'ചെല്ലപാണ്ടി' എന്ന് തമിഴനാക്കി എന്നെ ഞെട്ടിച്ചു കളഞ്ഞു. പിന്നീട് അത് മാറ്റിയെടുക്കുവാൻ ഞാൻ പെട്ട കഷ്ടവും ചെറുതല്ല.


എന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും സർട്ടിഫിക്കറ്റ് പ്രകാരം 2014 നവംബറിൽ ഞാൻ വിരമിച്ചുകഴിഞ്ഞിരുന്നു എങ്കിലും എന്റെ മാതാവും സഹോദരങ്ങളും 2015 -ലെ അഷ്ടമിരോഹിണി കഴിഞ്ഞുള്ള ദിവസമാണ് എനിക്ക് 60 വയസ്സ് പൂർത്തിയാകുന്നത് എന്നാണ് എന്നെ അറിയിചിരുന്നത്. പിറന്നനാൾ ആഘോഷം എങ്ങിനെയെന്നും അവരെല്ലാം ഫോണ്‍ ചെയ്ത് അന്വേഷിച്ചിരുന്നു. രാവിലെ പുതുപ്പാക്കത്തിനു സമീപത്തു ചെറിയ ഒരു കുന്നിന്റെ മുകളിലുള്ള ശ്രീരാമ- ഹനുമാൻ ക്ഷേത്രത്തിൽ പോയി ദർശനം ചെയ്യുക എന്നു മാത്രമേ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളൂ. അപ്പോഴാണ് ഞാൻ താമസിക്കുന്ന കോസ്മോസിറ്റി ഫ്ലാറ്റ്സ് കോമ്പ്ലെക്സിലെ മലയാളികളുടെ ഓണാഘോഷം ഇന്ന് നടത്തുവാൻ തീരുമാനിച്ചത്. എനിക്ക് വളരെ സന്തോഷം തോന്നി. ഏകദേശം അഞ്ചു മാസക്കാലമായി ഇവിടെ താമസിക്കുന്നു എങ്കിലും മൂന്നോ നാലോ മലയാളി കുടുംബങ്ങളെ മാത്രമേ പരിചയപ്പെടുവാൻ സാധിച്ചിരുന്നുള്ളൂ. ഇവിടെ ധാരാളം ഫ്ലാറ്റ്സ് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നതും ഭാര്യയും ഭർത്താവും ഉദ്യോഗസ്ഥരായ കുടുംബങ്ങളാണ് അധികമെന്നതും പരിചയപ്പെടലിനു ഒരു തടസ്സമായി കാണുന്നു.



































രാവിലെ ഒൻപത് മണിയോടെ കേളംബാക്കം- വണ്ടലൂർ റോഡിലുള്ള അമിറ്റി ഹോട്ടൽ ആഡിറ്റോറിയത്തിൽ അത്തപ്പൂവിട്ട് ഓണാഘോഷപരിപാടികൾ ആരംഭിച്ചു. ആദരിക്കപ്പെട്ട seiner citizen അംഗംഗങ്ങളിൽ എന്നെയും ഉൾപ്പെടുത്തുകയും ചെയ്തു. മഹാബലിചക്രവർത്തിയുടെയും വാമനബാലന്റെയും വേഷം ധരിച്ച് ഒരു അംഗവും ഒരു കൊച്ചുബാലനും ആഘോഷം കലക്കി. തിരുവാതിരകളി, അന്താക്ഷരി, സംഗീതം എന്നിങ്ങനെയുള്ള പരിപാടികൾക്ക് പുറമേ ഗംഭീര സദ്യയും നടന്നു. കലാപരിപാടികൾ നടന്നു കൊണ്ടിരിക്കുമ്പോഴും ഏവരുടെയും ശ്രദ്ധ ആകർഷിച്ചത് അംഗങ്ങളുടെ കുട്ടികളുടെ കുസൃതിക്കളികളാണ്. വളരെയധികം സമയം കൊണ്ട് ഉണ്ടാക്കിയ അത്തപ്പൂ നിമിഷനേരം കൊണ്ട് അവർ ചിതറിയ പൂക്കളാക്കി മാറ്റി. എവിടെ നിന്നോ തെർമോക്കോൾ എടുത്ത്‌ വന്ന് അതും കഷണങ്ങളാക്കി ആഡിറ്റോറിയത്തിൽ പരത്തി. ഫ്ലാറ്റ്സിലെ മുറികൾക്കുള്ളിൽ അടഞ്ഞുകിടന്ന ബാലചാപല്ല്യം പുറത്തെടുക്കുവാൻ കിട്ടിയ അവസരം അവർ ശരിക്കും ആഘോഷിച്ചു. ആവരെ പിന്തിരിപ്പിക്കുവാൻ അവരുടെ മാതാപിതാക്കൾ നടത്തുന്ന പരിശ്രമങ്ങൾ തോൽവിയടയുന്നതും കണ്ടു നിന്ന ഞങ്ങൾക്കും ഒരു ഉത്സാഹം തന്നെയായിരുന്നു. അങ്ങിനെ എന്റെ നക്ഷത്രപ്രകാരമുള്ള ജന്മനാൾ ആഘോഷം ഇന്നത്തെ ഓണാഘോഷത്തിൽ ലയിച്ചു.