Tuesday, January 25, 2011

കൊല്ലൂര്‍ / മുരുദേശ്വര്‍ യാത്ര - 4



ഹോട്ടല്‍ മുറിയിലെ അല്‍പ്പ  വിശ്രമത്തിന് ശേഷം മുരുദേശ്വര്‍ ക്ഷേത്രം സംബന്ധിച്ച വിവരങ്ങള്‍ ഹോട്ടല്‍ ഉടമയായ മിസ്റ്റര്‍. കമ്മത്തിനോട് ചോദിച്ചു മനസ്സിലാക്കണം എന്നുറച്ചു. മിസ്റ്റര്‍. കമ്മത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇപ്രകാരമാണ്. 

ഉത്തര കര്‍ണ്ണാടകത്തിലെ ബട്ക്കല്‍ താലൂക്കിലാണ് മുരുദേശ്വര്‍. ‌ ഹിന്ദുക്കളും മുസ്ലീങ്ങളും കൃസ്ത്യാനികളും വളരെ സൌഹൃദത്തോടെ ഇവിടെ  ജീവിക്കുന്നു. കടല്‍ക്കര പ്രദേശം ആകയാല്‍    മീന്‍ പിടിത്തമാണ്‌   ഇവിടുത്തെ പ്രധാന തൊഴില്‍. മുരുദേശ്വര്‍ ക്ഷേത്രം, മുരുദേശ്വര്‍ ബീച്ച് എന്നിവ ധാരാളം സന്ദര്‍ശകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. ബസ്റ്റാന്റു കഴിഞ്ഞാല്‍ ഒരു തെപ്പക്കുളം ഉണ്ട്. തെപ്പക്കുളം കഴിഞ്ഞു മുന്നോട്ടു  പോകുമ്പോള്‍ ഒരു രാജഗോപുരവും പരമശിവന്റെ ഉയരത്തിലുള്ള ശിലയും  മനോഹരമായ  അറബിക്കടലിന്റെ തീരവുമാണ്  നമ്മെ അധികം ആകര്‍ഷിക്കുന്നത്.


                                 മുരുദേശ്വരിലെ  തെപ്പക്കുളം

                                  മുരുദേശ്വര്‍  ദൂര വീക്ഷണം


                                         മുരുദേശ്വര്‍ ക്ഷേത്രത്തിലെ ഗോപുരം 

                         മുരുദേശ്വര്‍ ക്ഷേത്രം വെളിയില്‍ നിന്നും ഒരു വീക്ഷണം

                                 രാജഗോപുരവും ശിവശിലയും (ദൂര വീക്ഷണം) 

അറബിക്കടലിന്റെ തീരത്ത്  കടലിലേക്ക്‌ അല്‍പ്പം തള്ളി നിന്നിരുന്ന കന്തുകഗിരി എന്ന കുന്നിലാണ്‌ രാജഗോപുരവും ക്ഷേത്രവും പണി കഴിപ്പിചിട്ടുള്ളത്.  ഈ രാജഗോപുരം ഇരുപതു നില കൊണ്ടതും രണ്ട് ലിഫ്റ്റ്‌ സൗകര്യം ഉള്ളതുമാണ്.  ഈ രാജഗോപുരത്തിന്  249 അടി ഉയരവും  ശിവശിലയ്ക്കു   123 അടി  ഉയരവും ഉണ്ട്.  കന്തുകഗിരിയില്‍ ഈ ഗോപുരവും ക്ഷേത്രവും  എല്ലാം പ്രസിദ്ധനായ  ശ്രീ. R.N.ഷെട്ടി (Businessman‍) അവര്‍കളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്.

                                ക്ഷേത്ര വീക്ഷണം             

"മുരുദേശ്വര്‍" എന്ന പ്രദേശം ഹിന്ദു പുരാണ കഥയുമായി  ബന്ധപ്പെട്ടതാണ്‌. പരമശിവന്റെ ആത്മലിംഗം വെച്ച് പൂജ ചെയ്താല്‍ മരണം ഇല്ലാത്തവനും അജയ്യനുമായി തീരും എന്ന ഒരു സങ്കല്പം ഹിന്ദു പുരാണത്തിലെ  കഥാപാത്രങ്ങളില്‍ ഉണ്ട്.    
അത്തരത്തില്‍ മരണം ഇല്ലാത്തവനും അജയ്യനും ആകുവാന്‍   വേണ്ടി ലങ്കാധിപനായ രാവണന്‍  ആത്മലിംഗം നേടുവാന്‍ പരമശിവനെ തപസ്സു ചെയ്തു രാവണന്റെ തപസ്സില്‍ പ്രീതനായി പരമശിവന്‍ പ്രത്യക്ഷപ്പെട്ട്  നിനക്ക് എന്തു വരമാണ് വേണ്ടത് എന്നു രാവണനോടു ചോദിച്ചു. രാവണന്റെ തപസ്സു അറിഞ്ഞു നാരദന്‍ മഹാവിഷ്ണുവിനെ കണ്ടു  സങ്കടം ഉണര്‍ത്തി.  നാരദന്റെ സങ്കടം അറിഞ്ഞു കൊണ്ട് വിഷ്ണു ശക്തിയാല്‍  രാവണന്റെ മനോനിലക്ക് മാറ്റം ഉണ്ടായി, ആത്മലിംഗത്തിനു പകരം രാവണന്‍ ആവശ്യപ്പെട്ടത്‌ പാര്‍വതിയെയാണ്. രാവണന്‍ പാര്‍വതിയുമായി ലങ്കയിലേക്ക് പോകുമ്പോള്‍ വഴിയില്‍ നാരദന്‍ സന്ധിച്ച് പരമശിവന്‍ നിന്നെ ഏല്‍പ്പിച്ചത് യഥാര്‍ത്ഥ പാര്‍വതിയെ അല്ലെന്നും യഥാര്‍ത്ഥ പാര്‍വതി പാതാളത്തില്‍ ആണെന്നും അറിയിച്ചു. ഇതു വിശ്വസിച്ച രാവണന്‍ പാര്‍വതിയെ വഴിയില്‍  ഉപേക്ഷിച്ചു പാതാളത്തിലേക്ക്‌ യാത്രയായി. അവിടെ ചെന്ന് പാതാള രാജാവിന്റെ പുത്രിയെ വിവാഹം ചെയ്തു ലങ്കയില്‍ എത്തി. ലങ്കയില്‍ എത്തിയ രാവണനോടു നീ തപസ്സു ചെയ്തു നേടിയ ആത്മലിംഗം എവിടെ എന്നു രാവണന്റെ മാതാവ് ചോദിച്ചപ്പോഴാണ് തനിക്കു സംഭവിച്ച അപദ്ധത്തിന്റെ   എല്ലാം പിന്നില്‍ മഹാവിഷ്ണുവിന്റെയും നാരദമുനിയുടെയും ചതി മനസ്സിലായത്‌.  രാവണന്‍  ശിവനെ വീണ്ടും തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തി. ശിവനോട് രാവണന്‍ ആത്മലിംഗം ആവശ്യപ്പെട്ടു.  ഒരിക്കലും ആത്മലിംഗം താഴെ വെയ്ക്കാന്‍ പാടില്ല എന്നും അങ്ങിനെ താഴെ വെച്ചാല്‍ നീ നേടിയ എല്ലാ ശക്തികളും നഷ്ടപ്പെടും എന്നു അറിയിച്ചുകൊണ്ട് ശിവന്‍ രാവണന് ആത്മലിംഗം നല്‍കി മറഞ്ഞു

                                    
                                പരമശിവന്റെ  ശിലയുടെ തലഭാഗം 
                                          

  രാവണനില്‍ നിന്നും ബ്രാഹ്മണ വേഷധാരിയായ ഗണപതി ആത്മലിംഗം വാങ്ങുന്നു.

 ആത്മലിംഗവുമായി ലങ്കക്ക് രാവണന്‍ യാത്ര തിരിച്ചത് അറിഞ്ഞ നാരദന്‍ ഭാവിയില്‍ ഭൂമിയില്‍ രാവണന്‍  ഉപദ്രവം ഉണ്ടാക്കും എന്നു മനസ്സിലാക്കി ഗണപതിയോട് രാവണന്റെ കയ്യില്‍ നിന്നും എങ്ങിനെ എങ്കിലും ആത്മലിംഗം കൈക്കലാക്കുവാന്‍ അപേക്ഷിച്ചു. രാവണന്‍ ആത്മലിംഗവുമായി ലങ്കയിലേക്കുള്ള യാത്രാ മദ്ധ്യേ   ഗോകര്‍ണ്ണത്തിനു സമീപം എത്തിയപ്പോള്‍ മഹാവിഷ്ണു തന്റെ  സുദര്‍ശനം കൊണ്ട് സൂര്യനെ മറച്ചു. നേരം സന്ധ്യയായി എന്നു ധരിച്ചു രാവണന്‍ തന്റെ പതിവു  സന്ധ്യാപൂജക്ക്‌ ഒരുങ്ങി. അപ്പോള്‍ ഒരു ബ്രാഹ്മണ ബാലന്റെ വേഷം ധരിച്ചു ഗണപതി അവിടെ എത്തി.  താന്‍ പൂജ ചെയ്തു തീരും വരെ ആത്മലിംഗം പിടിച്ചു കൊള്ളണം എന്നും, എക്കാരണത്തെ കൊണ്ടും ലിംഗം  താഴെ വെയ്ക്കരുതെന്നും രാവണന്‍ ആ ബ്രാഹ്മണ ബാലനോട് അപേക്ഷിച്ചു. മൂന്ന് തവണ ഞാന്‍ അങ്ങയെ വിളിക്കും. അതിനുള്ളില്‍ താങ്കള്‍ എത്തിയില്ലാ എങ്കില്‍ ആത്മലിംഗം താഴെ വെയ്ക്കും എന്നു ബ്രാഹ്മണ ബാലന്‍ പറഞ്ഞു. രാവണന്‍ വന്ന് ചേരുന്നതിനു മുന്‍പു ബ്രാഹ്മണ ബാലന്‍ ആത്മലിംഗം താഴെ വെച്ചിരുന്നു. വിഷ്ണു തന്റെ സുദര്‍ശനം മാറ്റിയപ്പോള്‍ പകല്‍ തെളിഞ്ഞു. താന്‍ വീണ്ടും
കബളിപ്പിക്കപ്പെട്ടു  എന്നു മനസ്സിലാക്കിയ രാവണന്‍ ശിവന്‍ നല്‍കിയ  ആത്മലിംഗം അടിച്ചുടച്ചു നശിപ്പിച്ചു. അങ്ങിനെ ഉടയ്ക്കപ്പെട്ട ആത്മലിംഗത്തിന്റെ ഭാഗങ്ങള്‍ പലയിടത്തുമായി ചിതറി വീണു.   സുരത്കല്‍, സജ്ജീശ്വര, ഗുണേശ്വര, ധരേശ്വര എന്നീ പ്രദേശങ്ങള്‍  ആത്മലിംഗത്തിന്റെ ഭാഗങ്ങള്‍ ചിതറി വീണ സ്ഥലങ്ങളായി അറിയപ്പെടുന്നു .   ഉടയ്ക്കപ്പെടും  മുന്‍പു ആത്മലിംഗം പൊതിഞ്ഞു വെച്ചിരുന്ന തുണി വന്നു വീണ പ്രദേശം  മൃദേശലിംഗം  അഥവാ മുരുദേശ്വരാ (മുരുദേശ്വര്‍) എന്നു അറിയപ്പെടുന്നത് എന്നാണ് സങ്കല്പം. 

മിസ്റ്റര്‍. കമ്മത്തിന്  നന്ദി പറഞ്ഞ ശേഷം ഉച്ചക്ക് 12 മണിക്ക് ക്ഷേത്ര പരിസരത്തേക്കു ഞങ്ങള്‍  യാത്ര തിരിച്ചു. 

Sunday, January 23, 2011

കൊല്ലൂര്‍ / മുരുദേശ്വര്‍ യാത്ര - 5

ധാരാളം ടൂറിസ്റ്റ് വാനുകള്‍, ബസ്സുകള്‍, കാറുകള്‍ എന്നിവ മുരുദേശ്വര്‍  ക്ഷേത്രത്തിലേക്ക് വന്നു പോകുന്നതിന്റെ  തിരക്കുകള്‍ കാണാമായിരുന്നു. കടല്‍ത്തീരത്ത്‌ കടലിനു ഉള്ളിലേക്ക് തള്ളി നില്‍ക്കുന്ന  കന്തുകഗിരി എന്ന  കുന്നില്‍ മനോഹരമായി പണി കഴിപ്പിച്ചിരിക്കുന്ന ഗോപുരം, ക്ഷേത്രം, ഉരഗാഭരനനായ പരമശിവന്‍, നന്തി,   ഗീതോപദേശം, സൂര്യദേവന്‍, രാവണനില്‍ നിന്നും ബ്രാഹ്മണ വേഷധാരിയായ ഗണപതി ആത്മലിംഗം സ്വീകരിക്കുന്നത്  തുടങ്ങിയ  മനോഹരമായ ശിലകള്‍ എന്നിവ കാണാം. കുന്നിന്‍ ചരുവില്‍ മനോഹരമായി ഒരുക്കിയിരിക്കുന്ന പൂന്തോട്ടം, താമസ സൗകര്യങ്ങള്‍ എന്നിവയും കടല്‍ തീരത്ത് ഒരു റെസ്റ്റോറന്റ്, കടലില്‍ കൂടി  കന്തുകഗിരി ചുറ്റി കാണുവാന്‍ ബോട്ട് സൌകര്യങ്ങള്‍, മിനിബോട്ട്, കാര്‍ബോട്ട്, സ്കൂട്ടര്‍ബോട്ട് ,  ഒട്ടക സവാരി തുടങ്ങി ഭക്ത ജനങ്ങളെയും ടൂറിസ്റ്റുകളെയും  ആകര്‍ഷിക്കുവാനുള്ള എല്ലാ പദ്ധതികളും ആസൂത്രണം ചെയ്തിരിക്കുന്നു. കുന്നിലേക്ക് ഒരു (approach bridge) പാലം മൂലം ബന്ധിച്ചിരിക്കുന്നു. 

മുരുദേശ്വര്‍  ക്ഷേത്രത്തിന്റെ ഗോപുരത്തിന് മുന്‍പില്‍ ആനയുടെ (അതേ വലിപ്പത്തിലുള്ള)  രണ്ട് പ്രതിമകള്‍ ഉണ്ട്. ധാരാളം ഭക്ത ജനങ്ങളും വിനോദ സഞ്ചാരികളും ഈ പ്രതിമകളുടെ മുന്‍പില്‍ നിന്നു ഫോട്ടോകള്‍ എടുത്തു കൊണ്ടിരുന്നു. ഈ രണ്ട് പ്രതിമകളുടെ ഇടയിലൂടെയാണ് ഗോപുരത്തിന് ഉള്ളിലേക്കും ക്ഷേത്രത്തിന് ഉള്ളിലേക്കും കയറേണ്ടത്.

                               
                                              ഗോപുര വാതില്‍
                              
രാജഗോപുരത്തിനു മുകളില്‍ എത്തുവാന്‍ രണ്ടു ലിഫ്റ്റ്‌ സൌകര്യങ്ങള്‍ ഉണ്ട്. പത്തു രൂപയാണ് ഒരാള്‍ക്ക്‌ അതിനുള്ള ഫീസ്‌. കാറ്റിന്റെ ക്തി കണക്കിലെടുത്ത് ചെറിയ വെന്റിലേഷന്‍
സൗകര്യം ആണ് ഗോപുരത്തിന് കൊടുത്തിട്ടുള്ളത്. അതിനാല്‍

                                 രാജഗോപുരത്തില്‍ നിന്നുള്ള വീക്ഷണം                     

                                          കുന്തകഗിരിയിലെ പൂന്തോട്ടം

                                          മുരുദേശ്വര്‍ ക്ഷേത്രം

                                         ക്ഷേത്രത്തിന്റെ ഒരു ഭാഗം

തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്.  ഗോപുരം വിട്ടിറങ്ങി ക്ഷേത്രത്തിന് ഉള്ളിലേക്ക് കടക്കാന്‍ വലിയ തിരക്ക്. ഇഞ്ച് കണക്കിന് നീങ്ങിയാണ് 
മുരുദേശ്വര്‍ ദര്‍ശനം നടത്തിയത്.  പ്രസാദവും വിഭൂതിയും വാങ്ങി വെളിയില്‍ എത്തി, ഗോപുരവാതില്‍ വഴിയാകെ  വെളിയില്‍ വന്നു കുന്നിന്‍ മുകളിലേക്ക് കയറും മുന്‍പു "തങ്കരഥം" കാണാം. കുന്നിനു മുകളിലാണ് വലിയ ശിവന്‍ പ്രതിമയും, രാവണന്റെയും ഗണപതിയുടെയും, നന്തിയുടെയും, ഗീതോപദേശം, സൂര്യദേവന്‍  എന്നീ പ്രതിമകള്‍ വെച്ചിട്ടുള്ളത്‌.   
         
             
                           ശിവന്‍, രാവണനും ഗണപതിയും, പശുക്കള്‍ (ശിലകള്‍) 


                               ഭക്ത ജനങ്ങള്‍ ശിവന്‍ ശിലയുടെ സമീപത്തേക്ക് 

                                   ഗീതോപദേശം


                                                                    ഗീതോപദേശം

                                                        തങ്കത്തില്‍ ഉണ്ടാക്കിയ രഥം 
                            
                                                               സൂര്യദേവന്റെ ശില       
                                              
                                          ഭക്ത ജനങ്ങള്‍ നന്തി ശിലക്ക് അരുകില്‍  
                                      
                       ശിലകള്‍ക്ക്  അരുകില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ 
                                            കന്തുകഗിരിയിലെ ശിവശില അരുകില്‍

                                     കന്തുകഗിരിയിലേക്കുള്ള പാലം,  റെസ്റ്റോറന്റ്

                          ഗോപുരത്തിനു മുകളില്‍ നിന്നും റെസ്റ്റോറന്റ് വീക്ഷണം 
                  
കാറുകള്‍  മിനിവാന്‍ എന്നിവ  കന്തുകഗിരിയിലെ ശിലകള്‍ക്ക് വളരെ അരുകില്‍  എത്തിക്കാനുള്ള സൗകര്യം ഉള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ശിലകളും കുന്നിന്റെ സൌന്ദര്യങ്ങളും അവിടെ നിന്നുകൊണ്ടുള്ള കടലും തെങ്ങുകള്‍ നിറഞ്ഞ തീരവും  എല്ലാം കണ്ടു ആസ്വദിച്ചു.   
ഞങ്ങള്‍ പിന്നീടു കടല്‍ക്കരയിലേക്ക് നീങ്ങി. വെയില്‍ കുറഞ്ഞപ്പോഴെക്കും ജനക്കൂട്ടം വളരെ അധികം കാണപ്പെട്ടു. മുപ്പതുപേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്‍  ഒരാള്‍ക്ക്‌ നാല്‍പ്പതു രൂപ എന്ന നിരക്കില്‍ കടലില്‍ ഒരു ചെറിയ  യാത്രക്കു പദ്ധതിയിട്ടു കൊണ്ടു  ഞങ്ങള്‍ അറബി കടലിന്റെ മനോഹരമായ തീരത്ത് എത്തി.

Wednesday, January 19, 2011

കൊല്ലൂര്‍ / മുരുദേശ്വര്‍ യാത്ര - 3

കൊല്ലൂരില്‍ നിന്നും ഏഴര മണിക്ക് ബൈന്തൂര്‍ വഴി പോകുന്ന ഒരു പ്രൈവറ്റു ബസ്സില്‍ ബൈന്തൂരിലേക്ക്  യാത്ര തിരിച്ചു. ബസ്സിലെ യാത്രക്കാരില്‍ അധികവും മലയാളികള്‍ തന്നെ.   ഒരു ചെറിയ  വന പ്രദേശത്തിലൂടെ ബസ് പൊയ്ക്കൊണ്ടിരുന്നു. അഞ്ചു നിമിഷത്തെ  യാത്രക്കു ശേഷം  വഴിയരികില്‍  ഒരു  നാഗരാജ പ്രതിഷ്ഠ  ഉണ്ട്. അവിടെ ബസ് നിര്‍ത്തി. അവിടുത്തെ പൂജാരി ഒരു തട്ടില്‍ ഭസ്മം നിറച്ച് അതില്‍ കര്‍പ്പൂരം കത്തിച്ചു കൊണ്ട്

                                 നാഗരാജ പ്രതിഷ്ഠ                          

ബസിനുള്ളില്‍ എത്തി. പലരും തട്ടില്‍ പണം ഇട്ടശേഷം ഭസ്മം എടുത്തു നെറ്റിയില്‍ പൂശി. ഞാനും ആ കര്‍മ്മത്തില്‍ നിന്നും പിന്മാറിയില്ല.  ആ പൂജാരിക്ക് എന്തെങ്കിലും ലഭിക്കട്ടെ എന്ന ഉദ്ദേശം കൊണ്ടാണ് ഡ്രൈവര്‍ അവിടെ ബസ് നിര്‍ത്തുന്നത്. അവിടെ നിന്നും തിരിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ വഴിയില്‍ ഒരു ചെറിയ  ചായക്കടയുടെ   മുന്‍പില്‍ ബസ് നിര്‍ത്തി. സഹ യാത്രക്കാരോടൊപ്പം  ഞങ്ങളും അവിടെ ഇറങ്ങി ഓരോ ചായ കുടിച്ചു. കൊല്ലൂരില്‍ ഒരു ചായക്ക് ആറു രൂപയാണ്. എന്നാല്‍ ഈ ചായക്കടയില്‍ നല്ല ചായക്ക് മൂന്നു രൂപ മാത്രമേ ഉള്ളൂ. പിന്നീടുള്ള യാത്രയില്‍  ജന സംഖ്യ വളരെ കുറഞ്ഞ ഗ്രാമ പ്രദേശങ്ങള്‍, കുന്നുകള്‍, മലകള്‍, കശുവണ്ടിത്തോപ്പുകള്‍  എന്നിവ എല്ലാം കടന്നു സുമാര്‍ ഒരു മണിക്കൂര്‍ യാത്ര ചെയ്തു ബൈന്തൂരില്‍ എത്തി.




                                       

                   കൊല്ലൂര്‍ ബൈന്തൂര്‍ റോഡിലെ ഗ്രാമ പ്രദേശങ്ങള്‍

ബൈന്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ് ഞങ്ങള്‍ ഇറങ്ങിയത്‌. അവിടെ ഞങ്ങളുടെ ബസ് എത്തുമ്പോള്‍ തന്നെ കുറച്ചു മലയാളികള്‍ ബസ്സും കാത്തു നില്‍പ്പുണ്ടായിരുന്നു. അടുത്തുള്ള ഒരു കടയില്‍ മുരുദേശ്വര്‍  പോകുന്നത് എങ്ങിനെ എന്നു ഞാന്‍ ചോദിച്ചു. കടക്കാരന്‍  റെയില്‍വേ സ്റ്റേഷന്‍ എന്നു പറഞ്ഞു റെയില്‍വേ റോഡിലേക്ക് കൈ ചൂണ്ടി. ഞങ്ങള്‍  റെയില്‍വേ റോഡിലൂടെ നടക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ ബസ്സ്‌ കത്ത് നിന്നിരുന്ന പല മലയാളി കുടുംബങ്ങളും ഞങ്ങളുടെ പിന്നാലെ വരുവാന്‍ തുടങ്ങി. റോഡ്‌ നന്നേ വിജനമാണ്. അല്‍പ്പം നടന്നപോള്‍ ഒരു ചെറിയ പാലം കണ്ടു . പാലം കഴിഞ്ഞപ്പോള്‍ എതിരില്‍ ഒന്നു രണ്ട്  ഗ്രാമവാസികള്‍ വരുന്നുണ്ട്.  ഞാന്‍ വന്ന വഴിയെ തിരിഞ്ഞു  നോക്കിയപ്പോള്‍  പല മലയാളി യാത്രക്കാരും ഞങ്ങളുടെ പിറകെ വരുന്നത് കാണാന്‍ കഴിഞ്ഞു.  പാലത്തിനടിയില്‍ കൂടി റെയില്‍വേ ട്രാക്ക് കാണാം. അതു കൊങ്കണ്‍ റെയില്‍വേ ആണ്. പാലം കഴിഞ്ഞു റെയില്‍വേ ട്രാക്കിന് സമാന്തരമായി ഏതാണ്ട് ഒരു ഫര്‍ലോങ്ങ്‌ നടന്നപ്പോള്‍ വളരെ ചെറിയ ഒരു റെയില്‍വേ  സ്റ്റേഷന്‍ കണ്ടു.  



                                         ബൈന്തൂര്‍ റെയില്‍വേ  സ്റ്റേഷനിലേക്ക്

 
ഞങ്ങളുടെ പിന്നാലെ എത്തുന്ന മലയാളികള്‍ 

 
കൊങ്കണ്‍ റെയില്‍വേ ട്രാക്ക് 

 
മൂകാംബിക റോഡ്‌ , ബൈന്തൂര്‍

 
                         ബൈന്തൂര്‍ സ്റ്റേഷനിലെ വൈറ്റിംഗ് റൂം 
                            
                                 അക്ഷമയോടെ ബൈന്തൂര്‍ സ്റ്റേഷനില്‍
 

                                ഞങ്ങളുടെ യാത്രക്കുള്ള പാസ്സഞ്ചര്‍

സ്റ്റേഷനിലെ വൈറ്റിംഗ് ഷെറൂമിലും പ്ലാറ്റ് ഫോമിലുമായി കുറെ ജനങ്ങള്‍ നില്‍ക്കുന്നുണ്ട്. അവരില്‍ അധികവും മലയാളികള്‍ തന്നെ. എല്ലാവരും മുരുദേശ്വര്‍ പോകുവാന്‍ ഉള്ളവരാണ്. ഈ സ്റ്റേഷനില്‍  സ്റ്റേഷന്‍ മാസ്റ്റര്‍ ഇല്ല. ഇതു വഴി കടന്നു പോകുന്ന  "വെര്‍ണാ" പാസ്സഞ്ചര്‍ മാത്രമാണ്‌  ബൈന്തൂരില്‍ നില്‍ക്കുന്നത്. അതിനാല്‍ ആ സമയത്തു മാത്രം ഒരു സ്റ്റാഫ് അവിടെ എത്തി ടിക്കറ്റ് നല്‍കും. അവരുടെ കൈവശം ഒരു യാത്രക്കാരനുള്ള  നിറയെ ടിക്കറ്റുകള്‍ ഉണ്ടാകും. അതില്‍ ഡേറ്റ് സീല്‍ അടിച്ചു യാത്രക്കാര്‍ക്ക് നല്‍കും. ബൈന്തൂരില്‍ നിന്നും മുരുടേശ്വരിലേക്ക്  സുമാര്‍ നാല്‍പ്പത്തി അഞ്ചു കിലോമീറ്റര്‍ ദൂരമുണ്ട്. "വെര്‍ണാ" പാസ്സഞ്ചര്‍ രാവിലെ ആറു അന്‍പതിനു മാംഗ്ളൂരില്‍ നിന്നു പുറപ്പെട്ടു ഒന്‍പതു ഇരുപത്തി അഞ്ചിന് ബൈന്തൂരില്‍ എത്തും. രണ്ട് നിമിഷം മാത്രമാണ് അവിടെ നില്‍ക്കുന്നത്. മുരുടേശ്വരില്‍ പത്തരക്ക് എത്തുകയും ചെയ്യും.  ടിക്കറ്റ് ചാര്‍ജ് ഏഴു രൂപാ മാത്രം. കൃത്യ സമയത്ത്  ട്രെയിന്‍ എത്തി. ട്രെയിനില്‍ വലിയ തിരക്കുണ്ടായിരുന്നു. മുരുദേശ്വര്‍ സ്റ്റേഷനില്‍ എത്തും മുന്‍പു തന്നെ  വലിയ ശിവന്റെ ശില വളരെ ദൂരത്തില്‍ കാണാന്‍ സാധിച്ചിരുന്നു. അതാണ്‌  മുരുദേശ്വര്‍ ക്ഷേത്രം എന്നു പലരും ട്രെയിനില്‍ ഇരുന്നു കൊണ്ട് ചൂണ്ടി കാട്ടിയിരുന്നു.

 ഒരു തമിഴ് കുടുംബം നിറയെ ലഗേജുമായി ഞങ്ങള്‍ക്ക് മുന്‍പേ ഇറങ്ങുവാന്‍ ഉണ്ടായിരുന്നതിനാല്‍  ട്രെയിനില്‍ ഇറങ്ങുവാന്‍ കുറച്ചു പ്രയാസപ്പെടേണ്ടി വന്നു. സ്റ്റേഷന്‍ വിട്ടു വെളിയില്‍ വന്നപ്പോള്‍ നിറയെ ഓട്ടോ റിക്ഷാക്കള്‍ ക്യൂവില്‍ നിര്‍ത്തി വെച്ചിരിക്കുന്നത് കണ്ടു. അതില്‍ ഒന്നില്‍ ഞങ്ങള്‍ കയറി കൊച്ചി - പനവേല്‍ (മുംബൈ) റോഡിലുള്ള ബൈ പാസ് റോഡിലൂടെ  മുരുദേശ്വര്‍  ക്ഷേത്ര  സമീപം എത്തി. രണ്ട് കിലോമീറ്ററില്‍ അധികം ദൂരമുള്ള യാത്രക്ക് ഇരുപത്തി അഞ്ചു രൂപാകൂലി നല്‍കി.

   കൊച്ചി- പനവേല്‍ റോഡിലുള്ള മുരുദേശ്വര്‍ ബൈ പാസ് റോഡ്‌ 

 മുരുദേശ്വരില്‍ റൂമിനായി അധികം പ്രയാസപ്പെടേണ്ടി വന്നില്ല. മുരുദേശ്വര്‍ ബസ്‌ സ്റ്റാന്റിനു സമീപം ഉള്ള  കമ്മത്ത് ഹോട്ടലില്‍ അറനൂറു രൂപയ്ക്ക് റൂം വാങ്ങി തരാമെന്ന് പറഞ്ഞ് ഒരു ബ്രോക്കര്‍ ഞങ്ങളെ കൂട്ടി പോയി.  അവിടെ 500 രൂപാക്ക്  ഒരു റൂം വാങ്ങി തന്ന് 100 രൂപാ കീശയിലാക്കി ആ ബ്രോക്കര്‍ സ്ഥലം വിടുകയും ചെയ്തു. തല്ക്കാലം യാത്ര ക്ഷീണം മാറ്റിയിട്ടാകാം ക്ഷേത്ര ദര്‍ശനം എന്നു തീരുമാനത്തോടെ ഞങ്ങള്‍ റൂമിലേക്ക്‌ കയറി.

Saturday, January 15, 2011

കൊല്ലൂര്‍ / മുരുദേശ്വര്‍ യാത്ര - 2

കൊല്ലൂര്‍ ബസ്‌ സ്റ്റാന്റില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് ഞങ്ങള്‍ പതുക്കെ നടന്നു. ഭക്ത ജനങ്ങള്‍ പലരും ബസ് വിട്ടിറങ്ങി ആട്ടോയില്‍ ക്ഷേത്രത്തിലേക്കു പോകുന്നുണ്ട്. ധാരാളം അയ്യപ്പ ഭക്തന്മാരും  വാനിലും മിനി ബസ്സുകളിലുമായി വന്നു പോകുന്നു.  കൊല്ലൂരില്‍ എത്തുന്ന ജനങ്ങളില്‍ അധികവും മലയാളികള്‍ തന്നെ.  

                               കൊല്ലൂര്‍ ബസ്‌സ്റ്റാന്റ് 

                               കൊല്ലൂര്‍ ബസ്‌സ്റ്റാന്റ് 




                         കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള വഴി 
            
ബസ്‌ സ്റ്റാന്റില്‍ നിന്നും ഏതാണ്ട് അര കിലോമീറ്ററോളം ദൂരം ക്ഷേത്രത്തിലേക്കുണ്ട് . കുറച്ചു ദൂരം നടന്നപ്പോള്‍ പലരും ലോഡ്ജ്ജുകളില്‍ റൂം ലഭിക്കാതെ അങ്ങും ഇങ്ങും അലയുന്നതായി മനസ്സിലായി. ഭാര്യയെയും മകളെയും കൊല്ലൂര്‍ ദേവസ്വം സത്രത്തിനു മുന്‍പില്‍ നിര്‍ത്തിയിട്ടു റൂമിന് വേണ്ടി ഒരു ശ്രമം നടത്തി. എല്ലാ ഹോട്ടലുകളിലും "no room" എന്ന വിവരമാണ്  ലഭിച്ചത്. എന്നാല്‍ പല വലിയ  ഹോട്ടലുകളിലും പന്ത്രണ്ടു മണിക്കൂറിന് നാലായിരം അഞ്ചായിരം രൂപ എന്നീ റേറ്റില്‍


                              കൊല്ലൂര്‍ ശ്രീ. ശങ്കര ആശ്രമം 

 റൂം തരാം എന്ന് പറയുന്നുമുണ്ട്. ക്ഷേത്ര റോഡിലുള്ള   ശ്രീ.
ശങ്കര ആശ്രമത്തിനു നേരെ എതിരിലെ   ചന്ദ്രാ ലോഡ്ജില്‍ റൂം ഉണ്ടെന്നും രാവിലെ എട്ടുമണി വരെ താമസിക്കുന്നതിനു 800 രൂപ മുതല്‍ 1000 രൂപ വരെ കൊടുത്താല്‍ മതിയെന്നും ഒരു അറിവ് ലഭിച്ചപ്പോള്‍ കുടുംബത്തെയും കൂട്ടി ചന്ദ്രാ ലോഡ്ജിലേക്ക് ചെന്നു. ചെക്ക്‌ ഔട്ട്‌ 12:30 Noon എന്നുള്ള ബോര്‍ഡ്‌ അവിടെ തൂക്കിയിട്ടുണ്ട്‌.  സ്വര്‍ണ്ണ പണിക്കാരനായ ചന്ദ്രാ  ലോഡ്ജ്ജു മാനേജരുമായി സംസാരിച്ച്‌  ഒരു രാത്രിക്ക് 800 രൂപക്ക്  ഒരു സിംഗിള്‍ റൂം എടുത്തു. ലോഡ്ജ്ജ്  മാനേജര്‍ നല്ലവണ്ണം മലയാളം സംസാരിക്കുന്നുണ്ട്.  വൈകിട്ട് മൂന്നു മണി മുതല്‍ ക്ഷേത്രം തുറന്നിരിക്കും എന്നും സുഖമായ ദര്‍ശനത്തിന് നാലു മണിക്ക്  അവിടേക്ക് പോകുന്നതാണ് നല്ലതെന്നും   ആറു കഴിഞ്ഞാല്‍  തിരക്ക് അധികമാകും  എന്നും  മാനേജര്‍ അറിയിച്ചു. കുളി കഴിഞ്ഞു നാലുമണിയോടെ ക്ഷേത്രത്തിലേക്കു ഞങ്ങള്‍ തിരിച്ചു.

ഞങ്ങള്‍ ക്ഷേത്രത്തില്‍ എത്തി. തിരക്ക് അധികം ഇല്ല. മൂകാംബിക ദേവിയെ ദര്‍ശിച്ചു, വണങ്ങി കുങ്കുമവും, അവിടുത്തെ പ്രസാദവും വാങ്ങി.  തിരക്ക് കുറവിലും നടയ്ക്കു  നേരെ അധിക സമയം നില്‍ക്കാന്‍ സന്ദര്‍ശകരെ  ആരെയും അനുവദിക്കുന്നില്ല.

                                  മൂകാംബികാ ക്ഷേത്ര നട  

                                          മൂകാംബികാദേവി പ്രതിഷ്ഠ
 

                     ക്ഷേത്ര ഗോപുരത്തിന് വെളിയില്‍ 
                     ക്ഷേത്ര ഗോപുരത്തിന് വെളിയില്‍
ക്ഷേത്ര ദര്‍ശനം കഴിഞ്ഞു ഞങ്ങള്‍ സൌപര്‍ണ്ണിക എന്ന പുഴയിലേക്ക് യാത്ര തിരിച്ചു. ക്ഷേത്രത്തിനു മുന്നില്‍ എത്തി കുറച്ചു ദൂരം സഞ്ചരിച്ചാല്‍ "സൌപര്‍ണ്ണിക പുഴയിലേക്കുള്ള വഴി" എന്ന് ഒരു ചെറിയ ബോര്‍ഡ് ഉണ്ട്. ആ വഴിയിലൂടെ നടന്നാല്‍  ഒരു വലിയ സ്കൂള്‍ കാണാം. സ്കൂള്‍ കഴിഞ്ഞാല്‍  വഴി ചെന്ന് അവസാനിക്കുന്നത് സൌപര്‍ണ്ണിക പുഴയിലാണ്. പുഴയുടെ അപ്പുറം വലിയ മലയും കാടുമാണ്.  പുഴയുടെ തീരത്ത് ഭക്ത ജനങ്ങളെ കാത്തു ധാരാളം കുരങ്ങുകള്‍ ഉണ്ട്. അവ ഉപദ്രവകാരികള്‍ ആണെന്ന് പറയപ്പെടുന്നു. ധാരാളം മൂകാംബിക ഭക്തന്മാരും, അയ്യപ്പ ഭക്തന്മാരും മറ്റും അവിടെ എത്തി തീര്‍ത്ഥസ്നാനം ചെയ്തു വരുന്നു. അതു കൊണ്ടു തന്നെ ഒഴുക്ക് കുറവാണെങ്കില്‍  ജലം മലിനമായി തീരും. 

                                  ഭക്തന്മാരുടെ  സൌപര്‍ണ്ണിക സ്നാനം               
                        സൌപര്‍ണ്ണികയില്‍               
                                 ഭക്തന്മാരുടെ  സൌപര്‍ണ്ണിക സ്നാനം 
                                  സൌപര്‍ണ്ണിക 

                                         കുരങ്ങന്‍ സമീപത്തില്‍ ഉള്ളത് അറിയാതെ         
   
സൌപര്‍ണ്ണിക പുഴയില്‍ കൈ കാല്‍ കഴുകിയ ശേഷം ആറു മണിയോടെ വീണ്ടും ക്ഷേത്രത്തിലേക്കു തിരിച്ചു.  അപ്പോഴേക്കും വലിയ തിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രതിനുള്ളിലേക്ക് പോകാന്‍ ഭക്ത ജനങ്ങളുടെ വലിയ ക്യൂ കണ്ടപ്പോള്‍ ദര്‍ശനം  നേരത്തെ കഴിച്ചത് ഭാഗ്യമായി തോന്നി. ക്ഷേത്രത്തില്‍  സംഗീതം, ഭരതനാട്യം  എന്നിവ  അഭ്യസിച്ച കുട്ടികള്‍  അവരുടെ കലാ പ്രകടനങ്ങള്‍ നടത്തുന്നു. ദീപാരാധന സമയം ആയപ്പോള്‍ തമിഴ് ഭക്തരുടെ നേതൃത്വത്തില്‍ ദീപക്കാഴ്ച തെളിച്ചു.

                           
                                          ദീപ ആരാധനയ്ക്ക് വിളക്ക്
                                     
                         ദീപ ആരാധനയ്ക്ക് വിളക്ക്

ദീപാരാധനക്ക് ശേഷം അന്നദാനം ക്ഷേത്രത്തില്‍ പതിവാണ്. അന്നദാനത്തിന്  വലിയ ക്യൂ ഉണ്ട്. സുമാര്‍ മുപ്പതു നിമിഷത്തോളം ക്യൂവില്‍ നിന്ന ശേഷമാണ് അന്നദാന ഹാളിനുള്ളില്‍ കടക്കാന്‍  സാധിച്ചത്. അന്നദാനം കഴിഞ്ഞ ഉടന്‍ റൂമിലേക്ക്‌ മടങ്ങി. ലോഡ്ജിന്റെ മുന്‍പില്‍ ധാരാളം കാറുകള്‍. എല്ലാം കേരളത്തില്‍ നിന്നും വന്നിട്ടുള്ളതാണ്‌. കണ്ണൂര്‍, പയ്യന്നൂര്‍,  കാസര്‍കോട് എന്നീ  ഭാഗത്തു നിന്നുമാണ്  കൂടുതല്‍. 

 ക്ഷേത്രത്തില്‍ നിന്നും മടങ്ങുമ്പോള്‍ നല്ല തണുപ്പ് അനുഭവപ്പെട്ടു. കുറച്ചു സമയം ലോഡ്ജിന്റെ മുന്‍പില്‍ ഉള്ള ചെയറില്‍ ഇരുന്നു കൊണ്ട് അവിടെ വന്ന് റൂം ഉണ്ടോ എന്നു തിരക്കി പോകുന്ന ജനങ്ങളെ കണ്ടു കൊണ്ട് സമയം ചിലവഴിച്ചു. പലരും ഞാന്‍ ലോഗ്ജിന്റെ ഉടമ എന്നു തെറ്റിദ്ധരിച്ചു എങ്ങിനെ എങ്കിലും ഒരു റൂം തരപ്പെടുത്തി തരുവാന്‍ അപേക്ഷിച്ചു. ഞാന്‍ പിന്നീടു റൂം വേക്കന്റ് ഇല്ല എന്നു പലരോടും പറയുകയും ചെയ്തു.


അടുത്ത നാള്‍ ശ്രുംഗേരിക്കു പോകണം എന്നുദ്ദേശിച്ചു കൊണ്ട് അതിനുള്ള യാത്രാ സൗകര്യം ലോഡ്ജിന്റെ മാനേജരോട് തിരക്കി. കൊല്ലൂരില്‍ നിന്നും  നേരിട്ട് ബസ്സുകള്‍ കുറവാണ് എന്നും നിങ്ങള്‍ മുരുദേശ്വര്‍ ക്ഷേത്രത്തിലേക്കു പോകുന്നതാണ് നല്ലത് എന്നു പറഞ്ഞു. കൊല്ലൂരില്‍ നിന്നും ബൈന്തൂരിനു പോകാന്‍ രാവിലെ ഏഴു മണിക്ക് ബസ്  ഉണ്ടെന്നും അവിടെ നിന്നും ബസ് അല്ലെങ്കില്‍ ട്രെയിനില്‍ മുരുദേശ്വര്‍  എത്താന്‍ വിഷമം ഇല്ല എന്നും അദ്ദേഹം അറിയിച്ചു. ഞങ്ങളെ രാവിലെ തന്നെ അവിടെ നിന്നും യാത്രയാക്കിയാല്‍ ലോഡ്ജില്‍ രാവിലെ വരുന്ന ഭക്തര്‍ക്ക്‌ റൂം നല്‍കി  പണം സമ്പാദിക്കാം  എന്ന ഉദ്ദേശം തന്നെയാണ് അദ്ദേഹത്തിന് എന്നു ഞാന്‍ മനസ്സിലാക്കി. 
തുടര്‍ന്നു അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ അവധി സമയങ്ങളില്‍ തിരക്ക് കൂടുമ്പോള്‍ ഹോട്ടലുകളില്‍  "NO ROOM" എന്ന ബോര്‍ഡ്‌ ഉപയോഗിക്കുന്ന തന്ത്രം കൊല്ലൂരില്‍ സര്‍വ്വ സാധാരണം എന്ന് അദ്ദേഹം സമ്മതിച്ചു. രാത്രി പത്തര മണിക്ക് റൂമിലേക്ക്‌ പോയി മൂകാംബിക ദേവിയെ മനസ്സില്‍ ഉറപ്പിച്ചു കൊണ്ട്  ഉറങ്ങാന്‍ കിടന്നു.